കൊലവിളികള്‍ക്കും തോക്കുകളുടെ ഗര്‍ജ്ജനങ്ങള്‍ക്കും മുമ്പില്‍ ഭയപ്പെടാതെ സ്നേഹത്തെ വിജയിപ്പിക്കാന്‍ ജീവന്‍ ഹോമിച്ച വൈദികവിദ്യാര്‍ത്ഥികളുടെ അതിശയിപ്പിക്കുന്ന സ്നേഹസാക്ഷ്യമിതാ! ആഫ്രിക്കയിലെ ബറൂന്‍ഡിയിലെ സെമിനാരിയില്‍ 1996 ഏപ്രില്‍ 30-ന് അരങ്ങേറിയ സംഭവമാണിത്. ടുട്സി വംശജരും ഹുട്ടുവംശജരും തമ്മില്‍ കലാപം കത്തിപ്പടരുന്ന നാളുകള്‍! സെമിനാരി വിദ്യാര്‍ത്ഥികള്‍ ഈസ്റ്ററിന് ഒരുക്കമായുള്ള ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനിറവിലായിരുന്നു. ഹുട്ടുവംശ ഗറില്ലകള്‍ സെമിനാരിയിലെത്തി. എല്ലാവരെയും മുറ്റത്ത് ഒരുമിച്ചു നിര്‍ത്തി. ടുട്സ് വംശജരും ഹുട്ടുവംശജരും വേര്‍തിരിച്ചു നില്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ടുട്സികളെ മാത്രം കൊന്നൊടുക്കാനായിരുന്നു അത്. എന്നാല്‍ തങ്ങളുടെ സഹോദരങ്ങളെ കൊലയ്ക്കു കൊടുത്തു സ്വയം രക്ഷ നേടാന്‍ അവര്‍ തയ്യാറായില്ല. പരസ്പരം കൈകോര്‍ത്തുപിടിച്ചു തോളോടു തോളു ചേര്‍ന്ന് അവര്‍ ഒരാള്‍ മറ്റൊരാള്‍ക്ക് എന്നവിധം കവചമായി! ആ നാല്പതു സെമിനാരിക്കാരും എട്ടു വൈദികരും ഉടന്‍ വധിക്കപ്പെട്ടു. തോക്കുകളുടെ ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ ആ രക്തസാക്ഷികള്‍ സങ്കീര്‍ത്തനം പാടുന്നതിന്‍റെയും 'കര്‍ത്താവേ ഇവരോടു ക്ഷമിക്കണമേ' എന്നു പ്രാര്‍ത്ഥക്കുന്നതിന്‍റെയും സ്വരം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ആത്മാവില്‍ സ്നേഹം നിറയുമ്പോള്‍ വേര്‍തിരിവുകള്‍ ഇല്ലാതാകും. സ്നേഹം മരണഭയത്തെ അതിജീവിക്കും. ഘാതകര്‍ക്കുവേണ്ടിപ്പോലും പ്രാര്‍ത്ഥിച്ചുകൊണ്ടു കടന്നുപോകാന്‍ കഴിവു കിട്ടും.