Novel

കൊച്ചിയിലെ കപ്പലൊച്ചകള്‍ [14]

പ്രാണന്‍ പൊടിഞ്ഞത് കടലില്‍ നിന്നുമാണത്രേ! കടലോളം കൊണ്ടുനടക്കുന്ന ഓര്‍മ്മകളിലാണ് ഓരോ മനുഷ്യന്റെയും പ്രാണന്‍.

Sathyadeepam
  • നോവലിസ്റ്റ്: എൻ ഹാലിയ

  • ചിത്രീകരണം : ബാവുൽ

കാരണവന്മാരെക്കാള്‍ കൂടുതല്‍ കൊച്ചിയിലെ പിള്ളേരുകളുടെ കാര്യത്തില്‍ ഇടപെട്ടിട്ടുള്ളതും തലയിട്ടിട്ടുള്ളതും കൊള്ളരുതാത്തവന്മാര്‍ എന്ന ചീത്തപ്പേര് കേട്ടിട്ടുള്ള കൊറേ ചേട്ടന്മാരാണ്. ആ കൊള്ളരുതാത്തവന്മാരുടെ കൂട്ടത്തില്‍ തന്നെ കന്മദം പോലുള്ള ഖല്‍ബുള്ളോരുമുണ്ടായിരുന്നു. ചെയ്തതും ചെയ്യാത്തതുമായ തെമ്മാടിത്തരങ്ങളുടെ പേരില്‍ മാഷുമാരാലും ടീച്ചര്‍മാരാലും ക്ലാസിനു പുറത്താക്കപ്പെട്ടവരെ വീണ്ടും അകത്താക്കാന്‍ രണ്ടെണ്ണം അകത്താക്കിയിട്ടാവും ചിലപ്പോള്‍ ആ ചേട്ടന്മാര്‍ സ്‌കൂളിലേക്കെത്തുക. കൊല്ലങ്ങള്‍ക്ക് മുന്‍പേ പടിയിറക്കപ്പെട്ട പൂര്‍വവിദ്യാര്‍ഥികളുടെ ചോരയുടെ ബാക്കിയാണ് ഈ തലമുറയും എന്നറിയുന്ന നേരം തല നരച്ച ആ അധ്യാപക വൃന്ദം തുടര്‍ നടപടികളൊഴിവാക്കി വീണ്ടും ചോക്കുപൊടി ചിതറുന്ന ക്ലാസ് റൂമുകളിലേക്ക് അവര്‍ക്ക് പുനപ്രേവേശനം നല്‍കും.

അധ്യായം 14

  • കലുങ്ക്

''വാട്ടയോ? അതെന്ത് പേരാടോ?''

''വാട്ടയല്ല സാര്‍... വാട്‌സണ്‍ എന്നാണ്... ഈ പിള്ളാര് സ്‌നേഹം കൂടു മ്പോള്‍ വിളിക്കണതാ...''

''കണ്ടാ... നല്ല ഒന്നാന്തരം പേര് ഇരുന്നിട്ടാ... അല്ലെങ്കിലും അങ്ങനെയാ... ചില തലതെറിച്ച പിള്ളാര് കാരണം നല്ല കാരണവ മാരുടെ പേര് കൂടി ചീത്ത യാകും. ഇപ്പോ കണ്ടില്ലേ... 'വാട്ട'യെന്ന്...''

ഹെഡ്മാസ്റ്റര്‍ അത് പറഞ്ഞിട്ട് തനിയെ ഇരുന്നു ചിരിച്ചു. കൂടെ വാട്ടയും.

''വാട്ട ഇരിക്ക്... അല്ല. വാട്‌സണ്‍ ഇരിക്ക്... കാര്യങ്ങളൊക്കെ മില്‍ട്ടണ്‍ പറഞ്ഞു കാണുമല്ലോ അല്ലെ...''

''ഉവ്വാ എല്ലാം പറഞ്ഞു... ശക്തിമാന്‍...

സി ഡി...'' വാട്ട പരുങ്ങി പരുങ്ങി പറഞ്ഞു...

''ഇനി ഉണ്ടാകില്ല സാറേ... സത്യം പറഞ്ഞാല്‍ വീട്ടില്‍ എല്ലാരും കൂടി ഇരുന്ന് കാണാന്‍ വേണ്ടി വാങ്ങിയത്... രാത്രി എത്ര വൈകിയാലും ഞാന്‍ നാമം ചൊല്ലീട്ടെ കിടക്കൂ... അത് പണ്ടേ ഉള്ളൊരു ശീലമാണ്... അത്താഴത്തിനുശേഷം എല്ലാരും കൂടി ഇരുന്ന് ഒരു അരമണിക്കൂര്‍ ഇങ്ങനെയുളള സി ഡി ഇട്ട് കാണുമ്പോള്‍ ഒരു സുഖം... അത് കണ്ടു കിടക്കുമ്പോള്‍... ഒരു ആശ്വാസം... പക്ഷെ കഴിഞ്ഞ ദിവസം അവന്‍ അറിയാതെ എടുത്തിട്ട താകും... സാറ് ഇത്തവണ ത്തേക്ക്... ഒന്ന് ക്ഷമിച്ചേക്കൂ... വാട്ട എളിമയോടെ കൈ കൂപ്പി നിന്നു...''

വാട്ട പറയുന്നതു കേട്ട് കാളി തുള്ളിയ ഹെഡ്മാസ്റ്റര്‍ വാട്ടയെ നോക്കിക്കൊണ്ട് അരിശത്തോടെ ചോദിച്ചു, ''താന്‍ എന്തൊരു പൊട്ടനാടോ... ഇതെന്ത് സി ഡി ആണെന്ന തന്റെ വിചാരം...?''

''ശക്തിമാന്‍ അല്ലേ... അല്ലെ...?''

''ഉണ്ട... എടോ ഇത് ശക്തിമാനുമല്ല ഹനുമാനുമല്ല ഏതോ പീസ് പടത്തിന്റെ സി ഡി ആണിത്... അത് ശക്തിമാനാണെന്നും പറഞ്ഞു സാറുമ്മാരെ പറ്റിക്കാന്‍ ഇറങ്ങിയേ ക്കുന്ന ബോധമില്ലാത്തതു ങ്ങളാണ് ഇവന്മാര്... ഇവന്മാരെ പോലെയുള്ള കൊച്ചുകഴുവേറികളെ പോലും മനസ്സിലാക്കാ നുള്ള ബോധം പോലും തനിക്കില്ലെടോ... താനൊക്കെ എവിടുത്തെ അങ്കിളാടോ!...''

ഒരക്ഷരം മിണ്ടാനാതെ വാട്ട വിയര്‍ക്കാന്‍ തുടങ്ങി. ഹെഡ്മാസ്റ്റര്‍ കനത്ത ഉപദേശത്തിന്റെ കെട്ടഴിച്ചു വിട്ടുകൊണ്ടേ ഇരുന്നു...

അതിനിടയിലേക്കാണ് വാട്ടയുടെ കൂട്ടുകാരന്‍ മുറിയിലേക്ക് കേറി വന്നത്.

കനത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: ''ആ സി ഡി അങ്ങട് കൊടുത്തേക്ക് സാറേ... പിള്ളാര്‍ക്ക് അറിയാതെ പറ്റിതല്ലേ... ഇനി ഉണ്ടാകില്ല...''

വന്നു കയറിയ ആളുടെ മുഖത്തേക്ക് ഹെഡ്മാസ്റ്റര്‍ ഗൗരവമായി ഒന്ന് നോക്കിയതിനുശേഷം സ്വരം താഴ്ത്തി ചോദിച്ചു, ''ഇതാരാ ഇത് മന്‍സൂറാ.''

''ഹ സാറിനപ്പോ നമ്മളെയൊക്കെ ഓര്‍മ്മയുണ്ടല്ലേ.''

''തന്നെയൊക്കെ എങ്ങനെ മറക്കാനാടോ?... താനെന്താ ഇവരുടെ കൂടെ? ദാണ്ടെ ഈ പിള്ളാര്‍ക്ക് ചെറിയ ഒരു തെറ്റ് പറ്റിയതാണ്... എന്നാലും നമ്മള്‍ കാരണവന്മാരെ അറിയിക്കണമല്ലോ... അത് കൊണ്ടാണ് വിളിപ്പിച്ചത്... കാരണവന്മാരാണ് മക്കളെ തിരുത്തേണ്ടതും വേണ മെങ്കില്‍ തല്ലേണ്ടതും അല്ലാതെ സാറുമ്മാര ല്ലല്ലോ... ഞാന്‍ അതൊന്ന് പറയാന്‍ വേണ്ടി വിളിപ്പിച്ചതാണ്... അപ്പൊ വേറെയൊന്നുമില്ല... എനിക്കും ഒരു മീറ്റിംഗുണ്ട്...''

മേശപ്പുറത്തിരുന്ന ഫയലും പേനയുമൊക്കെ എടുത്ത് ഹെഡ്മാസ്റ്റര്‍ പുറത്തേക്കിറങ്ങാന്‍ തിടുക്കം കൂട്ടി സി ഡി എടുത്ത് വാട്ടയുടെ കയ്യിലേക്ക് കൊടുക്കുന്നു... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്ത വാട്ട വെടികൊണ്ടതുപോലെ നില്‍ക്കുമ്പോള്‍ മന്‍സൂര്‍ പുറത്തേക്കിറങ്ങി പോയി.

മന്‍സൂറിന്റെ പിറകെ പുറത്തേക്ക് ഇറങ്ങും വഴി വാട്ട മില്‍ട്ടനോട്, ''നീ പുറത്തേക്ക് വാ... നിനക്കൊള്ളത് വച്ചിട്ടുണ്ട് ഞാന്‍...''

മുന്നില്‍ പോകുന്ന മന്‍സൂറിനോട് വാട്ട: ''എടാ നിനക്ക് ആ ഹെഡ്മാസ്റ്ററി നെയൊക്കെ പരിചയോണ്ട... എന്നിട്ട് നീ എന്താ പറയാഞ്ഞേ...

അപ്പൊ സ്‌കൂളിലും നമുക്ക് പിടിപാടായി...''

''പരിചയോണ്ട് പക്ഷെ പിടിപാടൊന്നുമില്ല... അന്നെന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയില്ലേ... അത് അങ്ങേരെ തല്ലിയതിനാണ്...'' സ്റ്റാന്‍ഡില്‍ ഇരുന്നിരുന്ന സൈക്കിള്‍ എടുത്ത് തള്ളിക്കൊണ്ടു മന്‍സൂര്‍ പറഞ്ഞു.

മന്‍സൂര്‍ പറഞ്ഞത് കേട്ടുകൊണ്ട് വാട്ട മന്‍സൂറിന്റെ സൈക്കിളിലേക്ക് ചാടിക്കേറി. പിന്നാലെ മില്‍ട്ടണും കൂട്ടുകാരും. വാട്ടയുടെയും മില്‍ട്ടന്റെയും ആ സൈക്കിള്‍ യാത്ര പാടത്തിനു നടുവിലെ കലുങ്കിലേക്കാണ്.

ചരിത്രത്തിന്റെ വിയര്‍പ്പും ചോരയും കരച്ചിലും ചിരികളും പെയ്തിറങ്ങിയ ആ കലുങ്കിന് ഒരുപാട് കഥകള്‍ പറയാറുള്ള താണ്. ക്രിസ്മസ് രാത്രികളിലും ന്യൂ ഇയര്‍ രാവുകളിലും ആ കലുങ്ക് കളര്‍ ബള്‍ബുകളാല്‍ അലംകൃതമാക്കി. അന്ന് വൈകുന്നേരം ആ കലുങ്കില്‍ ബിജോയിയും നവാസും ആന്റണിയും വര്‍ത്തമാനം പറഞ്ഞിരിക്കു ന്നുണ്ട്. പഴയ ഒരു സൈക്കിളിന്റെ ചെയിന്‍ കവര്‍ തുറന്നിട്ട ബിജോയ് സൈക്കിള്‍ റിപ്പയര്‍ ചെയ്തു കൊണ്ടിരി ക്കുന്നു... കയ്യില്‍ മുഴുവന്‍ ഗ്രീസ് പുരണ്ടിരിക്കുക യാണ്.

നീണ്ടു കിടക്കുന്ന പാടത്തേക്ക് നോക്കിക്കൊണ്ട് ബിജോയ് ചോദിച്ചു, ''ഈ കരിക്കിടാന്‍ പോയവന്മാര് ചത്താ? ഇന്നെങ്കിലും കരിക്കൊഴിച്ചു രണ്ടെണ്ണം അടിക്കാമെന്നു വിചാരി ച്ചാല്‍ ഇവന്മാരിന്നു വരോ?''

''കരിക്കാ? ആരാ ഇടാന്‍ പോയേക്കണത്? അപ്പൊ സാധനം ഒപ്പിച്ചാ?'' കരിക്കുംവെള്ളം കൂട്ടി കള്ളടിക്കുന്ന കാര്യം ഞെട്ടലോടെയാണ് അനൂപ് അറിഞ്ഞത്.

''സാധനം ഒപ്പിച്ചില്ല... സാധനം ഒപ്പിച്ചാന്ന്! പത്ത് പൈസ പിരിവിടില്ല. ഓസിനു വലിച്ച് കേറ്റാനായിട്ട് വയറും കാലിയാക്കി കേറി പോന്നോളും... എവിടെ ചെന്നാലും കാണും ഇത് പോലെ രണ്ടു പേര്!'' ആരുടേയും മുഖത്ത് നോക്കാതെ കുട്ടന്‍ ആത്മഗതം പോലെ പറഞ്ഞു.

''രണ്ടു പേരാ? അതാരാ രണ്ടാമത്തെ ആള്‍?''

''ഞാന്‍! അല്ലാതാരാ? ഞാനിത് പറഞ്ഞില്ലേല്‍ ഇവന്മാര്‍ ആരേലും കേറി പറയും... അത് കേട്ടാല്‍ എനിക്ക് മൂഡ് പോകും... എന്റെ കയ്യിലൊന്നുമി ല്ലെന്ന് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ?''

''ഹാ അതു ശരിയാ... ആദ്യമായിട്ടാ... ഇവന്‍ കാശില്ലെന്ന് പറയണത്... എടാ ഒന്നുകില്‍ കയ്യില്‍ കാശു വേണം... ഇല്ലെങ്കില്‍ നാണം വേണം... ഇത് രണ്ടുമില്ലെങ്കില്‍ പിന്നെങ്ങനാ.''

''ഡാ മതിയെടാ... കൊറേ നേരായല്ലാ... ഇങ്ങനയൊക്കെ കമ്പനി കൂടുമ്പോള്‍ ചിലപ്പോ ഒന്ന് രണ്ടു പേരുടെ കയ്യില്‍ ചിലപ്പോ ഒന്നും കാണൂല്ല...''

തര്‍ക്കത്തിന്റെയും ബഹളത്തിന്റെയും ഇടയിലേക്ക് ഇടപെടല്‍ നടത്തി സൈമണ്‍ പോക്കറ്റില്‍ കിടന്നിരുന്ന ഹാന്‍സിന്റെ കവര്‍ എടുത്തു കയ്യില്‍ വച്ച് കീറാന്‍ തുടങ്ങി.

''ഡാ മെനകെട്ടവനെ, നീ ഇത് പിന്നേം തൊടങ്ങിയ? ക്യാന്‍സര്‍ വരോടാ കോപ്പേ... കള്ളും ചാരായോം വലിച്ചു കേറ്റണ പോലെയല്ല ഈ സാധനം... നിന്നോട് പറഞ്ഞതല്ലേ...''

''ഇല്ലളിയാ... ഇത് ഈ കവര്‍ മാത്രേ ഉള്ളൂ... ഈ കവറെടുത്തു ദേ ദിങ്ങനെ കാണിക്കുമ്പോള്‍ ഉള്ള ഒരു സ്വരമുണ്ടല്ലോ... അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമാട... പഴയ ശീലമല്ലേടാ... ഇച്ചിരി സമയം വേണം...''

അപ്പുറത്തെ വരമ്പിലൂടെ ഒരു കൊല കരിക്കുമായി കെവിനും ചിപ്പനും വന്നു... കരിക്ക് വെട്ടാന്‍ കൊണ്ടുപോയ വാക്കത്തി കൊണ്ട് പാടത്തെ പുല്ലും കമ്പുമൊക്കെ വെട്ടി കൊണ്ട് ആടിയാടിയാണ് ചിപ്പന്റെ വരവ്. ഒരു കൊല കരിക്ക് കയ്യിലും മറ്റേത് തോളിലുമായി ദേഹം മുഴുവന്‍ ചെളിയുമായി ട്ടാണ് കെവിന്റെ നടപ്പ്.

''കരിക്കെത്തി മോനെ കരിക്കെത്തി ...എന്തടാ ഇത്രേം വൈകിയത്?'' കുട്ടന്റെ ചോദ്യത്തിലേക്ക് കെവിന്റെ മറുപടി.

''കടേല് ഭയങ്കര തിരക്കാര്‍ന്നുടാ... പിന്നെ നീ തന്നത് ആയിരത്തിന്റെ നോട്ടാര്‍ന്നൂല്ലാ... ചെയിഞ്ചുമുണ്ടാര്‍ന്നില്ല ...പിന്നെ കൊറേ കടേല്‍ കേറി... ആ ആയിരത്തിന്റെ നോട്ട് ചേഞ്ച് ആക്കി വന്നപ്പോള്‍ അല്‍പം ലേറ്റ് ആയതാ...''

''ഒന്ന് പോടാ കോപ്പേ... അവന്റെ ചോദ്യം ചെയ്യല്.''

''എടാ ഈ സാമാനം എന്റെ അപ്പന്റെ പറമ്പീന്നല്ല... വല്ലോന്റേം പറമ്പീന്ന് കട്ടോണ്ടും വരണതാ...''

തോളിലിരുന്ന കരിക്കിന്റെ കുല കെവിന്‍ താഴേക്കിട്ടു.

(തുടരും)

വചനവെളിച്ചം വിതറിയ വൈദികന്‍

വചനമനസ്‌കാരം: No.195

നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ധാര്‍മ്മികതയ്ക്കും ആത്മീയതയ്ക്കും സ്ഥാനം കൊടുക്കണം: പാപ്പാ

സൃഷ്ടിയുടെ പരിപാലനത്തിലൂടെ മാത്രമേ സമാധാനം സംസ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ: പാപ്പാ

ക്ഷമയും എളിമയും കൊണ്ടു മാത്രമേ വിശ്വാസ സമൂഹത്തെ പടുത്തുയര്‍ത്താനാകൂ