അനധികൃത നിർമ്മാണമെന്നാരോപിച്ച് പെന്തക്കോസ്തൽ പള്ളി തകർക്കാനുള്ള നീക്കത്തിനെതിരെ പുണെയിലെ ക്രൈസ്തവനേതാക്കൾ ഭരണാധികാരികളെ സമീപിച്ചു. ഷീലോ ചർച്ച് ഓഫ് ക്രൈസ്റ്റ് എന്ന പേരിലുള്ള പള്ളി തകർക്കുന്നതിനെതിരെ ക്രൈസ്തവർ മനുഷ്യചങ്ങലയും സൃഷ്ടിച്ചു. പുണെ കന്റോൺമെന്റ് ബോർഡാണ് പള്ളി അനധികൃതനിർമ്മാണമാണെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
1999 ൽ നിർമ്മിക്കപ്പെട്ട പള്ളിയിൽ പെന്തക്കോസ്തു സഭയുടെ ആരാധനക്കു പുറമെ മറ്റു സഭാവിഭാഗങ്ങളുടെ പരിപാടികളും നടത്താറുണ്ട്. പെട്ടെന്നുള്ള ഇടിച്ചുനിരത്തൽ നോട്ടീസ് വലിയ ഞെട്ടലുണ്ടാക്കിയെന്നും എന്നാൽ പള്ളി തകർക്കുന്നതിനെതിരെ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ തങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും പള്ളിയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ റോബിൻ മഹാദ്കർ പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ക്രിസ്ത്യൻ സെമിത്തേരി സൊസൈറ്റിക്കു നൽകിയ 19 ഏക്കർ ഭൂമിയുടെ ഒരു ഭാഗത്താണ് പള്ളി നിൽക്കുന്നത്. മറ്റു സ്ഥാപനങ്ങളും ഈ സ്ഥലത്തുണ്ട്.