വിശുദ്ധ സിറില്‍ (370-444) : ജൂണ്‍ 27

വിശുദ്ധ സിറില്‍ (370-444) : ജൂണ്‍ 27
ഈജിപ്തില്‍ അലക്‌സാണ്‍ഡ്രിയയാണ് വി. സിറിലിന്റെ ജന്മദേശം. നൈല്‍ നദിയുടെ തീരത്തുള്ള സ്വപ്നനഗരമായ അലക്‌സാണ്‍ഡ്രിയായിലെ പാത്രിയാര്‍ക്ക് തെയോഫിലസിന്റെ സഹോദരപുത്രനാണ് സിറില്‍. തെയോഫിലസ്, സിറിലിനെ ഈജിപ്ഷ്യന്‍ മരുഭൂമിയിലെ സന്ന്യാസിമാരുടെകൂടെ കുറെക്കാലം ജീവിച്ച് സന്ന്യാസജീവിതത്തെയും ആദ്ധ്യാത്മികജീവിതത്തെയും പറ്റി പഠിക്കാന്‍ അയച്ചു.

ഒമ്പതുവര്‍ഷത്തിനുശേഷം തെയോഫിലസ് മരിച്ചു. 36 വയസ്സുള്ള സിറിലാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തിലേറിയ ഉടന്‍ സിറില്‍ രണ്ടു കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തു. നൊവേഷ്യന്‍ പള്ളികള്‍ അടപ്പിച്ചു. നൊവേഷ്യന്‍ ചിന്തകള്‍ വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാനായിരുന്നു അത്. യഹൂദരുടെ സ്വാധീനം നിയന്ത്രിക്കാനും ശ്രമിച്ചു. മഹാനായ അലക്‌സാണ്ടര്‍ അലക്‌സാണ്‍ഡ്രിയായില്‍ അധികാരം സ്ഥാപിച്ചപ്പോള്‍ യഹൂദര്‍ അവിടെയുണ്ട്. പക്ഷേ, ക്രിസ്ത്യാനികളോടുള്ള വൈരാഗ്യം നിമിത്തം അവര്‍ നിരന്തരം സംഘട്ടനങ്ങള്‍ ഉണ്ടാക്കുകയും ക്രിസ്ത്യാനികളെ ക്രൂരമായി വധിക്കുകയും ചെയ്തിരുന്നു.

428-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കായി അന്തിയോക്കിലെ നെസ്‌തോറിയസ് അധികാരമേറ്റു. പക്ഷേ, അദ്ദേഹം തെറ്റായ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സിറില്‍ എതിര്‍ക്കുകയും കാര്യങ്ങള്‍ വിശദമായി റോമില്‍ അറിയിക്കുകയും ചെയ്തു. സെലസ്റ്റിന്‍ ഒന്നാമന്‍ പാപ്പാ സിറിലിനുള്ള മറുപടിയില്‍, നെസ്‌തോറിയസിനെ തെറ്റു ചൂണ്ടിക്കാട്ടണമെന്നും, അനുസരിക്കുന്നില്ലെങ്കില്‍ സഭയില്‍നിന്നു പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചിരുന്നു.

അങ്ങനെ 431-ലെ എഫേസൂസ് സൂനഹദോസില്‍ വച്ച് നെസ്‌തോറിയസിനെ പുറത്താക്കി. കന്യകാമറിയം 'ദൈവമാതാവ്' ആണെന്നുള്ള സത്യം ലോകത്തിന്റെ മുമ്പില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

പിന്നീടുള്ള സിറിലിന്റെ ജീവിതകാലം മുഴുവന്‍ 'ദൈവമാതാവ്' എന്ന വസ്തുതയെ വിശകലനം ചെയ്തുകൊണ്ടുള്ള രചനകള്‍ക്കായി നീക്കിവച്ചിരുന്നു. കൂടാതെ, ക്രിസ്തുവിന്റെ രണ്ടു സ്വഭാവങ്ങള്‍-ദൈവികവും മാനുഷികവുമായ സ്വഭാവങ്ങള്‍-വിശകലനം ചെയ്തുകൊണ്ടും സിറില്‍ ഗ്രന്ഥം രചിച്ചിരുന്നു.

1882-ല്‍ വി. സിറിലിനെ ആഗോളസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org