എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ വി-ഗാർഡിന്റെ സഹകരണത്തോടെ എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 ബഡ്‌സ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പാക്കിയ നവദർശൻ പദ്ധതിയുടെ സമർപ്പണവും വിദ്യാഭ്യാസ കിറ്റ് വിതരണവും നടത്തി. പൊന്നുരുന്നി സഹൃദയ ട്രെയിനിംഗ് സെന്ററിൽ എറണാകുളം അങ്കമാലി അതിരൂപത മെട്രോപോളിറ്റൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്തു. ഓരോ വികസനപദ്ധതിയുടെയും പ്രയോജനങ്ങൾ ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ളവരിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ സമൂഹത്തിന് കടമയുണ്ടെന്ന് ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെടുന്നവർക്കായി ചെയ്യുന്ന സേവനങ്ങളും സത്കർമങ്ങളുമാണ് നമ്മിലെ മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ പറഞ്ഞു.
വി ഗാർഡ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡൻറ് പി. ടി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. തോമസ് മയ്പാൻ, വി-ഗാർഡ് സി.എസ്.ആർ സീനിയർ ഓഫീസർ സനീഷ് കെ, സിസ്റ്റർ ജിത മരിയ സി.എം.സി, സീത വെങ്കിട്ടരാമൻ, മിനിമോൾ പി. എസ്, എന്നിവർ സംസാരിച്ചു. നവദർശൻ പ്രോജക്ട് മാനേജർ അനൂപ് ആൻറണി പദ്ധതി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പദ്ധതിയിലെ സഹകാരികളായ വി-ഗാർഡ്, സ്പെഷ്യൽ സ്കൂളുകൾ എന്നിവരെ ആദരിച്ചു.