Kerala

ശമ്പളമില്ലാത്ത അധ്യാപകര്‍ക്ക് കണ്ണീരോണം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

Sathyadeepam

കൊച്ചി: സംസ്ഥാനത്തെ മൂവായിരത്തോളം ശമ്പളമില്ലാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി കുറ്റപ്പെടുത്തി. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളെ തുടര്‍ന്ന് 2016-17 മുതല്‍ നിയമിതരായ അധ്യാപകരാണ് 5 വര്‍ഷമായി നിയമന അംഗീകാരത്തിനായി സര്‍ക്കാരിനു മുമ്പില്‍ യാചിക്കുന്നത്. സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ അധ്യാപക ബാങ്കില്‍ അധ്യാപകരെ ലഭ്യമല്ല എന്നിരിക്കെ സംരക്ഷിത അധ്യാപകരുടെ പേരിലാണ് നിയമന അംഗീകാരം നിഷേധിക്കുന്നത്.

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം വേഗത്തിലാക്കാന്‍ 2019 ജൂണില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമന്വയ സോഫ്റ്റ് വെയറില്‍ അപ്രൂവല്‍ ബട്ടണ്‍ പ്രവര്‍ത്തിക്കാതായിട്ട് എട്ടു മാസമായി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നിയമിതരായ ആയിരക്കണക്കിന് പ്രധാനാധ്യാപകരുടെ നിയമനങ്ങളും തടഞ്ഞു വച്ചിരിക്കുന്നു. അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

പ്രശ്നപരിഹാരത്തിനായി മാനേജുമെന്റ് പ്രതിനിധി സംഘം 2020 ജൂണ്‍ 23 ന് മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസമന്ത്രിയുമായും വിട്ടുവീഴ്ചാ മനോഭാവത്തോടെ നടത്തിയ ചര്‍ച്ചകളെ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും തുടര്‍ചര്‍ച്ചകള്‍ക്കോ പ്രശ്നപരിഹാരത്തിനോ സര്‍ക്കാര്‍ താല്പര്യമെടുക്കുന്നില്ലെന്നും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ യോഗം കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍ ഉദ്ഘാടനം ച്യ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, എം. ആബേല്‍, ഡി. ആര്‍ ജോസ്, സിബി വലിയമറ്റം, ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം