സ്നേഹത്തിനു വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിക്കാന്‍ ഭയപ്പെടാത്ത മദര്‍ തെരേസായെ പോലുള്ളവരാണു ചരിത്രമെഴുതുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നോര്‍ത്ത് മാസിഡോണിയായില്‍ മദര്‍ തെരേസായുടെ ജന്മനഗരമായ സ്കോപ്ജെയിലെ കത്തീഡ്രലില്‍ മാസിഡോണിയന്‍ വൈദികരോടും സന്യസ്തരോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കമ്മ്യൂണിസത്തിന്‍റെ പതനത്തിനു മുമ്പ് യുഗോസ്ലാവിയ ആയിരുന്ന പ്രദേശത്ത് ഇന്ന് ഏഴു രാജ്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മദര്‍തെരേസായുടെ ജന്മനാടുള്‍പ്പെടുന്ന രാജ്യം നോര്‍ത്ത് മാസിഡോണിയ എന്ന പേരാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ അല്‍ബേനിയ ആയിരുന്നു. അവിടെ മദര്‍ തെരേസായുടെ സ്മാരകഭവനത്തില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മദര്‍ തെരേസായേ മാമ്മോദീസ മുക്കിയ സ്ഥലത്താണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. മദറിനെ മാമോദീസാ മുക്കിയ പള്ളിയും മദറിന്‍റെ ബാല്യകാലവസതിയും 1963 ലെ ഭൂകമ്പത്തില്‍ തകര്‍ന്നു പോയിരുന്നു.
മാസിഡോണിയയിലെ 20 ലക്ഷം ജനങ്ങളില്‍ കത്തോലിക്കര്‍ 0.4 ശതമാനത്തില്‍ താഴെയാണ്. മാസിഡോണിയന്‍ ഓര്‍ത്തഡോക്സ് സഭയാണു ഭൂരിപക്ഷം. അവര്‍ ജനസംഖ്യയുടെ 65 ശതമാനവും മുസ്ലീങ്ങള്‍ 33 ശതമാനവും വരും. എണ്ണക്കുറവിന്‍റെ പേരിലുള്ള അപകര്‍ഷതയോ നിരുത്സാഹമോ കൂടാതെ മുന്നോട്ടു പോകാന്‍ മാസിഡോണിയന്‍ കത്തോലിക്കരെ മാര്‍പാപ്പ ആഹ്വാനം ചെയ്തു.