എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരണമടഞ്ഞവരില്‍ ഒരു കത്തോലിക്കാ പുരോഹിതനും കന്യാസ്ത്രീയൂം കത്തോലിക്കാ ജീവകാരുണ്യസംഘടനയുടെ നാലു ജീവനക്കാരും ഉള്‍പ്പെടുന്നു. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 157 പേര്‍ക്കും വേണ്ടി ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നു കെനിയയിലെ നൈറോബിയിലേയ്ക്കുള്ള യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു.
മരിയന്‍ഹില്‍ മിഷണറി സമൂഹത്തിലെ അംഗമായ ഫാ.ജോര്‍ജ് മുകുവാ ആണു വിമാനത്തിലുണ്ടായിരുന്ന വൈദികന്‍. 2017-ല്‍ പട്ടം സ്വീകരിച്ച 40 കാരനായ അദ്ദേഹം കെനിയന്‍ പൗരനായിരുന്നു. നോത്രദാം സന്യാസിനീസമൂഹാംഗവും യുവതിയുമായ സിസ്റ്റര്‍ ഫ്ളോറന്‍സ് വാംഗരിയാണു കൊല്ലപ്പെട്ട സന്യാസിനി. കോംഗോയില്‍ മിഷണറി നഴ്സായി സേവനം ചെയ്തു വരികയായിരുന്നു അവര്‍. നാലു പേര്‍ കാത്തലിക് റിലീഫ് സര്‍വീസസ് (സിആര്‍എസ്) എന്ന ജീവകാരുണ്യസംഘടനയുടെ ജോലിക്കാര്‍ ആയിരുന്നു. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം നടത്തുന്ന ഈ സംഘടനയുടെ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അവര്‍.