പ്രൊഫ. റ്റി ജെ മത്തായി, ചങ്ങനാശ്ശേരി
17 ഡിസംബര്‍ 19-ാം ലക്കത്തില്‍ റവ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ എഴുതിയ 'ക്രിസ്ത്വാനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി: സഭയിലെ സാഹിത്യത്തിന്റെ ഇടം' എന്ന ലേഖനവും 7 ജനുവരി 21-ാം ലക്കത്തില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ 'ക്രൈസ്തവ സാഹിത്യലോകവും സഭയും' എന്ന പ്രതികരണവും വായിച്ചു രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.
ഉറച്ച വിശ്വാസവും ഉറക്കെപ്പറയാനുള്ള തന്റേടവും ഉണ്ടായിരുന്ന രണ്ട് കത്തോലിക്കര്‍ക്ക് സഭ നല്കിയ പാരിതോഷികമാണ് തെമ്മാടിക്കുഴി. യുക്തിയും വിശ്വാസവും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഭ ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യത്തില്‍ അല്‍മായനെന്നോ പുരോഹിതനെന്നോ വ്യത്യാസമില്ല. മധ്യകാല ചിന്തകനായ തോമസ് അക്വിനാസിനെയും 19-ാം നൂറ്റാണ്ടാദ്യം ചിന്തകനായ കാര്‍ഡിനല്‍ ന്യൂമാനേയും സഭ ആദ്യം തള്ളിക്കളഞ്ഞു. പില്‍ക്കാലത്ത് അംഗീകരിച്ചു എന്നത് ശരിതന്നെ. അതാണ് സഭയുടെ രീതി. ഇവിടെ പരാമര്‍ശിച്ച രണ്ട് അല്‍മായരും പൊതുജീവിതത്തിലും സാഹിത്യത്തിലും കത്തോലിക്കാ വിശ്വാസത്തിലും ഉന്നതരായിരുന്നു. കാലം ചെന്നിട്ടാണെങ്കിലും അവരെ ആദരിച്ചതുപോലെയായി മാര്‍ട്ടിനച്ചന്റെ ലേഖനം.
എസ് ബി കോളേജും എം പി പോള്‍ സാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി കുര്യാസ് കുമ്പളക്കുഴി സാര്‍ ഓര്‍മ്മിപ്പിപ്പിച്ചതും നന്നായി. ആ ഭാഗം അല്പം കൂടി വിശദമാക്കേണ്ടത് സത്യഗ്രഹണത്തിന് ആവശ്യമായതു കൊണ്ടാണീ കത്ത്. എസ് ബി കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ ഫാ. മാത്യു പുരയ്ക്കല്‍ 1935-ല്‍ രാജിവച്ചു പിരിഞ്ഞപ്പോള്‍ ഒരു വര്‍ഷത്തേക്ക് ഫാ. എ സി ഈപ്പന്‍ ആക്ടിംഗ് പ്രിന്‍സിപ്പലായി. പിന്നീട് പ്രിന്‍സിപ്പലായത് ഫാ. റോമയോ തോമസ് എന്ന സി എം ഐ വൈദികനാണ്. സന്യാസാശ്രമത്തിന്റെ മുഴുവന്‍ കാര്‍ക്കശ്യവുമായി ഭരണം തുടങ്ങിയപ്പോള്‍തന്നെ അധ്യാപകരും വിദ്യാര്‍ഥികളും പ്രകോപിതരായി.
അക്കാലത്തെ ഇംഗ്ലീഷ് മേധാവി എം പി പോള്‍ സാറായിരുന്നു. പ്രിന്‍സിപ്പലിന്റെ കാര്‍ക്കശ്യത്തോട് യോജിക്കുന്നില്ല എന്നു കണ്ട് അദ്ദേഹത്തെ പിരിച്ചുവിട്ടു. ബിഷപ് ഇടപെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം വീണ്ടും വകുപ്പു മേധാവിയായി. ഇത്തവണ പ്രിന്‍സിപ്പല്‍ ഒരു പുതിയ നിയമം കൊണ്ടുവന്നു; ചങ്ങനാശ്ശേരി വിട്ടുപോകുന്നവര്‍ പ്രിന്‍സിപ്പലിന്റെ അനുവാദം വാങ്ങിയിരിക്കണമെന്ന്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായ അദ്ദേഹം ബോര്‍ഡ് മീറ്റിംഗിന് എറണാകുളത്തുപോയി. പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് വഴങ്ങുന്ന സ്വഭാവമില്ലാത്ത പോള്‍ സാര്‍ രാജിക്കത്ത് നല്കി. ചങ്ങനാശ്ശേരിയിലും കോട്ടയത്തും ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങി. കേരളത്തില്‍ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് തുടക്കമിട്ടു.
എം പി പോള്‍ സാര്‍ പിരിഞ്ഞയുടനെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത സഹസ്രനാമയ്യരെ നിയമിച്ചു. 1944-ല്‍ ഫാ. റോമയോ തോമസ് റിട്ടയര്‍ ചെയ്തു. ഫാ. വില്യം സി എം ഐ പ്രിന്‍സിപ്പലായി. 1945-ല്‍ രണ്ടു ദിവസത്തെ അവധി വാങ്ങി സഹസ്രനാമയ്യര്‍ തിരുവന്തപുരത്ത വീട്ടിലേക്കുപോയി. പിന്നെ തിരിച്ചുവന്നില്ല. വകുപ്പു മേധാവിയാകാന്‍ യോഗ്യതയുള്ള ആരെയും കിട്ടിയില്ല. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ അംഗീകാരം പിന്‍വലിക്കുമെന്ന ഭീഷണിയുണ്ടായി. നിവൃത്തിയില്ലാതെ വില്യമച്ചന്‍ മുന്‍ ആക്ടിംഗ് പ്രിന്‍സിപ്പല്‍ ഫാ. എ സി ഈപ്പനച്ചനെയും കൂട്ടി എം പി പോള്‍ സാറിനെ ശരണം പ്രാപിച്ചു. വിശാലഹൃദയനായ അദ്ദേഹം കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, വകുപ്പു മേധാവിയാകാമെന്ന് സമ്മതിച്ചു. ഒരു നിബന്ധന, ബസ്സ്റ്റാന്റില്‍ നിന്ന് കോളേജിലേക്കും തിരിച്ചും ഒരു റിക്ഷാ ഏര്‍പ്പാടാക്കണം. പ്രഗത്ഭനായ അധ്യാപകന്റെ തിരിച്ചുവരവില്‍ എസ് ബി തലയുയര്‍ത്തി നിന്നു.
സഹസ്രനാമയ്യരെ പിന്‍വലിച്ചത് സി പി രാമസ്വാമിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. 1945 ല്‍ തിരുവിതാംകൂറിലെ പ്രൈവറ്റ് പ്രൈമറി സ്‌കൂളുകള്‍ ദേശസാല്‍ക്കരിക്കാന്‍ സി പി തീരുമാനിച്ചു. ഇതിനെതിരെ ചങ്ങനാശ്ശേരി ബിഷപ് ഡോ. ജെയിംസ് കാളാശ്ശേരി ഒരു ഇടയലേഖനം പുറപ്പെടുവിച്ചു. പണ്ടേ കത്തോലിക്കരോട് കടുത്തവിരോധത്തിലായിരുന്ന സി പി അവരെ തകര്‍ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. കത്തോലിക്കരുടെ സാമ്പത്തിക നട്ടെല്ലായിരുന്ന രണ്ടു ബാങ്കുകള്‍, പാലാ സെന്‍ട്രല്‍ ബാങ്കും നാഷണല്‍ ക്വയിലോണ്‍ ബാങ്കും തകര്‍ത്തത് ആയിടെയായിരുന്നു.
സി പി യുടെ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായി നീങ്ങിയ കത്തോലിക്കനായ പി റ്റി ചാക്കോ, വൈദികരായ ഡോ. എല്‍ ജെ ചിറ്റൂര്‍, ഫാ. ജോസഫ് വേഴമ്പത്തോട്ടം എന്നിവരെ അറസ്റ്റു ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പി റ്റി ചാക്കോയെ മാത്രമേ അറസ്റ്റു ചെയ്തുള്ളൂ.
ബിഷപ്പിന്റെ ഇടയലേഖനം പിന്‍വലിച്ചില്ലെങ്കില്‍ ശിക്ഷിക്കും എന്ന് ഭീഷണിപ്പെടുത്തി. ജനം ഇളകിവശായി. ബിഷപ് ശാന്തനായി ഒറ്റവാക്യത്തില്‍ മറുപടി നല്കി, ''What is written is written'' (എഴുതിയത് എഴുതി) ഇതു കൂടിയായപ്പോള്‍ സി പി കോപംകൊണ്ട് ജ്വലിച്ച് ബിഷപ്പിനെയും കോളേജിനെയും തകര്‍ക്കുമെന്ന് അലറിയത്രെ. കത്തോലിക്ക സഭയും കത്തോലിക്കാ കോണ്‍ഗ്രസും, കൊച്ചി പ്രജാമണ്ഡലവും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സും രംഗത്ത് പ്രതിഷേധവുമായെത്തിയതോടെ സി പി യുടെ വീര്യമെല്ലാം ചോര്‍ന്നു. പക്ഷേ, തനിക്ക് എന്നും വിധേയരായി നിന്ന തമിഴ് ബ്രാഹ്മണരെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ നിന്ന് പിന്‍വലിച്ച് ബുദ്ധിമുട്ടുണ്ടാക്കുക എന്ന പരിപാടി തുടര്‍ന്നു. സഹസ്രനാമയ്യര്‍ എസ് ബി യില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ ചരിത്രം അതാണ്.
എം പി പോള്‍ സാര്‍ ജോലിയിലായിട്ട് ഒരു മാസമായി. ശമ്പളം നല്കിയപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. അത് പുതിയ പ്രശ്‌നമായി. ശമ്പളം നല്‍കാതെ ജോലിയില്‍ വച്ചുകൊണ്ടിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. വില്യമച്ചന് എം പി പോള്‍ സാറിനെ വീണ്ടും സമീപിക്കേണ്ടി വന്നു. അവസാനം യാത്രാക്കൂലി വാങ്ങാമെന്നു സമ്മതിച്ച് ആ പ്രശ്‌നവും തീര്‍ത്തു. അധികാരത്തിലിരിക്കുന്നവര്‍ കാണിക്കുന്ന വകതിരിവില്ലായ്മയ്ക്ക് 'മധുരപ്രതികാരം' എങ്ങനെയാകാമെന്ന് പോള്‍ സാര്‍ കാണിച്ചുകൊടുത്തു. ഇതെല്ലാം വീണ്ടുമോര്‍മ്മിക്കാന്‍ അവസരമൊരുക്കിയ മാര്‍ട്ടിനച്ചനെയും തെമ്മാടിക്കുഴി സെമിത്തേരി മധ്യത്തില്‍ പ്രധാന സ്ഥാനത്തായ 'കാലത്തിന്റെ നീതി' വെളിപ്പെടുത്തിയ കുമ്പളക്കുഴി സാറിനെയും അഭിനന്ദിക്കുന്നു.