സാന്ദ്ര പി.ജെ., മായന്നൂര്‍
സത്യദീപം ലക്കം 22, ജനുവരി 9) പേജ് 6-ലെ ഉദ്ദിഷ്ടകാര്യ സാദ്ധ്യം എന്ന ലേഖനം വായിച്ചു. ഇതു വായിച്ചപ്പോള്‍ മാദ്ധ്യസ്ഥ്യ പ്രാര്‍ത്ഥനയെ തികച്ചും നിരാകരിക്കുന്നു എന്നു തോന്നി.
വിശുദ്ധ ഗ്രന്ഥത്തിലെ വി. മത്തായി 7:7-ല്‍ "ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നു കിട്ടും എന്ന ഭാഗവും വി. ലൂക്കാ 18-ലെ ന്യായാധിപനും വിധവയും എന്ന ഭാഗവും നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു. പ്രാര്‍ത്ഥന എന്നതു ദൈവവുമായുള്ള സംഭാഷണമാണല്ലോ. അങ്ങനെയെങ്കില്‍ നമ്മെ സൃഷ്ടിച്ച സര്‍വ്വേശ്വരനോടു നമ്മുടെ ആവശ്യങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അവിടുന്നു നല്കിയിട്ടുണ്ട്. പഴയനിയമത്തില്‍ സോദോം ഗോമോറയ്ക്കുവേണ്ടി വ്യവസ്ഥവച്ച് അബ്രാഹം പ്രാര്‍ത്ഥിച്ചതായി നാം കാണുന്നുണ്ടല്ലോ.
പ്രസിദ്ധീകരണത്തില്‍ പറയുന്നതുപോലെ വി. കുര്‍ബാനയുടെ പ്രാധാന്യം കുറയുകയും നൊവേനയുടെയും മാദ്ധ്യസ്ഥ്യപ്രാര്‍ത്ഥനയുടെയും പ്രാധാന്യം കൂടിവരുന്നതായും കാണപ്പെടുന്നു. അതു നമ്മുടെ ലൗകിക ആവശ്യങ്ങളുടെ ആഭിമുഖ്യത്തെ എടുത്തുകാണിക്കുന്നു. വി. കുര്‍ബാനയുടെ മൂല്യത്തിനു ശോഷണം വരുന്ന ഏതൊരു പ്രവൃത്തിയും നാം ഒഴിവാക്കേണ്ടതാണ്.