ലിന്‍സി അബ്രഹാം, ഉദയംപേരൂര്‍
ജൂലൈ 31-ലെ സത്യദീപത്തില്‍ ഡോ. സുമ ജില്‍സണ്‍ എഴുതിയ വന്ധ്യതാചികിത്സയുടെ കണാപ്പുറങ്ങള്‍ എന്ന ലേഖനം വന്ധ്യതയെപ്പറ്റിയുള്ള കത്തോലിക്കാസഭയുടെ കാഴ്പാടുകളിലേക്കു വെളിച്ചം വീശുന്നുവെങ്കിലും അനപത്യതാദുഃഖം അകറ്റുവാനായി ഐവിഎഫ് ചികിത്സാമാര്‍ഗം അവലംബിച്ചവരും അത്തരം പ്ലാനുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതുമായ ചെറുതല്ലാത്ത ഒരു വിഭാഗം കത്തോലിക്കാ ദമ്പതികളില്‍ മാനസികപ്രയാസങ്ങള്‍ ഏല്പിക്കുന്നു. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന അവസ്ഥയില്‍, അമ്മയുടെ മാനസികവികാരങ്ങളും വിചാരങ്ങളും ചിന്തകളുംവരെ കഞ്ഞിനെ സ്വാധീനിക്കാമെന്നിരിക്കേ, ഭാവിസമൂഹത്തിന്‍റെ ഭാഗമാകേണ്ടവരാണു കുഞ്ഞുങ്ങള്‍ എന്നതിനാല്‍ അത്തരത്തിലുള്ള ദമ്പതികളുടെ കാര്യത്തില്‍ സഭ പരിഗണന നല്കേണ്ടതാണ്. ഒരു കുഞ്ഞിനെ ലഭിക്കുക എന്ന സദുദ്ദേശം മാത്രം ലക്ഷ്യമാക്കി ഇത്തരം ചികിത്സകള്‍ നടത്തിയവര്‍ക്കു കുറ്റബോധത്തില്‍ നിന്നും വിടുതല്‍ നല്കാനും മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവനുംവേണ്ടികൂടി ഏഞ്ചല്‍സ് ആര്‍മി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.
"കുഞ്ഞുങ്ങള്‍ക്കപ്പുറം കുലം തീര്‍ക്കുന്ന ദമ്പതികള്‍" എന്ന ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ ലേഖനം ഈ കാലഘട്ടത്തില്‍ ചിന്തനീയംതന്നെ. സത്യദീപത്തിന് അഭിനന്ദനങ്ങള്‍!