സി. ഡോ. അഭയ റോസ് സി എച്ച് എഫ്
വികാര്‍ പ്രൊവിന്‍ഷ്യല്‍, അരുണോദയ പ്രോവിന്‍സ്, ബീഹാര്‍
ആധുനിക വിശ്വാസസമൂഹം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ജീവിത നൗകയില്‍ പ്രത്യാശയുടെ തീര്‍ഥാടനം നടത്താന്‍ ഉത്സുകരാ കേണ്ടതിന് ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതിനുത്തരമായി പ്രത്യാശയുടെ കണ്ണുകളിലൂടെ ജീവിതയാത്രയെ നോക്കിക്കാണുന്നവരുണ്ട്. ഒരു നൂറ്റാണ്ടുമുമ്പ് പ്രത്യാശയ്‌ക്കെതിരായ പരീക്ഷണങ്ങളെ അതിജീവിച്ച് ആശയറ്റവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്ന ഒരു തീര്‍ഥയാത്രികയാണ്
വി. മറിയം ത്രേസ്യ. നിരവധിയായ ജീവിതക്ലേശങ്ങള്‍ക്കു നടുവില്‍ സ്വശക്തിയിലോ ലോകം മുന്നോട്ടു വച്ച വാഗ്ദാനങ്ങളിലോ ആശ്രയിക്കാതെ യേശുക്രിസ്തുവിന്റെ സുവിശേഷവാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് തിരുസക്രാരിത്തണലില്‍ ത്രിയേക ദൈവത്തില്‍ ശരണം വച്ച്, നിത്യജീവനെ മാത്രം കൊതിച്ച്, അസാധാരണമായി പ്രത്യാശയെന്ന പുണ്യം അഭ്യസിച്ച് സ്വര്‍ഗതീര്‍ഥാടനം നടത്തിയ ഒരു സാധാരണ കന്യക.
സ്വജീവിതം പരീക്ഷണങ്ങള്‍കൊണ്ടും സഹനങ്ങള്‍കൊണ്ടും ജീവിതസാഗരത്തില്‍ ആടിയുലഞ്ഞപ്പോള്‍ ത്രിയേക ദൈവത്തില്‍ ശരണമാകുന്ന നങ്കൂരമിട്ടാണ് വി. മറിയം ത്രേസ്യ തന്റെ യാത്ര തുടര്‍ന്നത്. ദൈവത്തില്‍ വേരുറപ്പിക്കപ്പെട്ട ഈ യാത്രയില്‍ വിശുദ്ധയ്ക്ക് വഴികാട്ടുന്ന നക്ഷത്രദീപങ്ങളായി കൂടെയുണ്ടായിരുന്നത് ഈശോ-മറിയം-യൗസേപ്പാണ്.
സ്വജീവിതം പരീക്ഷണങ്ങള്‍ കൊണ്ടും സഹനങ്ങള്‍കൊണ്ടും ജീവിതസാഗരത്തില്‍ ആടിയുലഞ്ഞപ്പോള്‍ ത്രിയേക ദൈവത്തില്‍ ശരണമാകുന്ന നങ്കൂരമിട്ടാണ്
വി. മറിയം ത്രേസ്യ തന്റെ യാത്ര തുടര്‍ന്നത്. ദൈവത്തില്‍ വേരുറപ്പിക്കപ്പെട്ട ഈ യാത്രയില്‍ വിശുദ്ധയ്ക്ക് വഴികാട്ടുന്ന നക്ഷത്ര ദീപങ്ങളായി കൂടെയുണ്ടായിരുന്നത് ഈശോ-മറിയം- യൗസേപ്പാണ്. 1902 മുതല്‍ വി. മറിയം ത്രേസ്യയുടെ ആത്മീയപിതാവായിരുന്ന ധന്യന്‍ ജോസഫ് വിതയത്തിലച്ചന്‍ തന്റെ ഡയറിയില്‍ കുറിച്ചുവച്ചത്, മറിയം ത്രേസ്യയ്ക്കു ശരണം എന്ന പുണ്യത്തിന്മേലുള്ള പരീക്ഷണങ്ങള്‍ അതിശക്തമായിരുന്നു എന്നാണ്. ആത്മപിതാവിന് വിശുദ്ധ എഴുതിയ നിരവധി കത്തുകള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.
പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയപ്പോഴും മരണത്തെ മുഖാമുഖം കണ്ടപ്പോഴും പിതാവിന്റെ കൈകളില്‍ തന്റെ ആത്മാവിനെ സമര്‍പ്പിച്ച യേശുവിന്റെ ശരണം, വി. മറിയം ത്രേസ്യ സ്വായത്തമാക്കി. മംഗളവാര്‍ത്ത മുതല്‍ സെഹിയോന്‍ മാളികവരെ തന്റെ പുത്രനില്‍ ശരണം വച്ച പരിശുദ്ധ കന്യകയുടെ ശരണം, വി. മറിയം ത്രേസ്യ സദാ ധ്യാനിച്ചു. നസറത്തില്‍ ദൈവദൂതന്റെ വചനം സ്വീകരിച്ചതു മുതല്‍ പ്രിയപുത്രന്റെ കരങ്ങളില്‍ തന്റെ ആത്മാവിനെ സമര്‍പ്പിച്ചതുവരെയുള്ള യൗസേപ്പിതാവിന്റെ ആഴമേറിയ ശരണം, വി. മറിയം ത്രേസ്യയ്ക്ക് പ്രചോദനമായി.
നിരാശ യുടെ ആഴക്കടലില്‍ താണുപോകാതിരിക്കാന്‍ നിരന്തരം സമരം ചെയ്ത വിശുദ്ധ, തന്റെ ആത്മപിതാവിനെഴുതി, 'ദൈവം, ദൈവമാണെന്ന ശരണം മാത്രമാണ് എനിക്കുള്ളത്, ശരണക്കേടുകളുടെ സമയത്ത് ദൈവഹിതത്തിനു സ്വയം വിട്ടുകൊടുക്കുന്നതാണ് സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയെന്ന് ഈശോ-മറിയം-യൗസേപ്പ് വിശുദ്ധയ്ക്കു വെളിപ്പെടുത്തി കൊടുത്തു.
ധന്യന്‍ വിതയത്തിലച്ചന്റ ഡയറിക്കുറിപ്പനുസരിച്ച്, പ്രത്യാശയ്‌ക്കെതിരായ പ്രലോഭനങ്ങളുടെ സമയത്ത് വിശുദ്ധയെ നയിക്കേണ്ടതെങ്ങനെയെന്ന് വിതയത്തിലച്ചന് പറഞ്ഞു കൊടുത്തിരുന്നത് ഈശോ-മറിയം-യൗസേപ്പാണ്.
ഈ മൂന്നു ആളുകളുടെയും ഹൃദയങ്ങള്‍ സ്വീകരിച്ച ഏക വിശുദ്ധയായ മറിയം ത്രേസ്യ തന്റെ ആത്മീയ പിതാവിന് വീണ്ടുമെഴുതി, 'നമ്മുടെ ദൈവം നമ്മുടെ ശരണം.' ആത്മാവിന്റെ സമ്പൂര്‍ണ്ണവും സ്ഥിരവുമായ നങ്കുരമായി പ്രത്യാശ എന്ന ദൈവികപുണ്യം തിരുസഭ വിശേഷിപ്പിക്കുമ്പോള്‍, വി. മറിയം ത്രേസ്യ സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍, 'നമുക്കു ദുഃഖസങ്കടങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ചും ദൈവത്തിലാണല്ലോ നമ്മുടെ ശരണം' എന്ന് എഴുതുക മാത്രമല്ല ചെയ്തത്. മറിച്ച്, ശരണക്കേടുമൂലം ക്ലേശിച്ചിരുന്ന കുടുംബങ്ങളോടും പാപികളോടും രോഗികളോടും മരണാസന്നരോടും ഈ ദൈവികപുണ്യം അഭ്യസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ദൈവം പ്രത്യാശയുടെ അടിത്തറയാണെന്നും മനുഷ്യഹൃദയങ്ങളെ അറിയുന്നവനാണെന്നും വി. മറിയം ത്രേസ്യ ഇന്നും നമ്മോട് പറയുന്നു. അത്യാധുനിക ലോകത്തിന്റെ ഭാഗമായ നാം ഓരോരുത്തരും
വി. മറിയം ത്രേസ്യയിലൂടെ ദൈവം വെളിപ്പെടുത്തിത്തന്ന കുറുക്കുവഴി സ്വീകരിച്ച് പ്രത്യാശയുടെ തീര്‍ഥാടകരാകാം, മറ്റുള്ളവര്‍ക്ക് വഴികാട്ടികളാകാം.