ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST
ആരെങ്കിലും സെമിനാരിയിലോ മഠത്തിലോ ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ഉചിതമായ സമയം എന്നാണ് എന്റെ അഭിപ്രായം. കാരണം, അച്ചന്റെയും കന്യാസ്ത്രീയുടെയുമൊക്കെ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയോ അല്ലെങ്കില്‍ സംഘടിതമായി ഇടിപ്പിക്കുകയോ ചെയ്യുന്ന ഗ്രഹണകാലമാണ് ഉദാത്തമായ ദൈവവിളിയുടെ ഞാറ്റുവേല.
അന്ധകാരയുഗത്തിന്റെ നിശാവേളകളില്‍ വസന്തത്തിന്റെ വിത്തു പാകപ്പെടുന്നതുപോലെ, പരീക്ഷിക്കപ്പെടു മ്പോള്‍ തെളിയിക്കപ്പെടുകയും കൂടുതല്‍ സ്ഫുടം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ദൈവവിളി.
ഇന്നത്തെ കാലത്തു കുരിശിന്റെ ഭോഷത്തത്തെ ആശ്ലേഷിക്കുവാന്‍ കൗമാരത്തില്‍ തന്നെ സന്നദ്ധരാകുന്നവരെ വണങ്ങണം; കാരണം അവരാണ് ഇന്ന് സമൂഹത്തിലെ ഏറ്റവും ധീരരും സാഹസികരുമായ വ്യക്തികള്‍.
സമൂഹത്തിന്റെ മതിപ്പുകളിന്മേലോ വിധിതീര്‍പ്പുകളിന്മേലോ അല്ലാ, പൗരോഹിത്യവും സന്ന്യാസവുമൊക്കെ നിലനില്‍ക്കുന്നത്. നേരെ മറിച്ച് അതിന്റെ ആന്തരികബലത്തിന്മേലാണ്. ഈ ആന്തരികബലം ക്രിസ്തുവാണ്.
വേലി തന്നെ വിളവ് തിന്നുന്നു എന്നതാണല്ലോ ഇന്ന് വൈദികരുടെയും സമര്‍പ്പിതരുടെയും മറ്റും പ്രതിസാക്ഷ്യങ്ങളെ ക്കുറിച്ചുള്ള ആക്ഷേപം. ആയിക്കൊള്ളട്ടെ. ഒന്നും പേടിക്കേണ്ട. ആദ്യത്തെ വേലിതന്നെ വിളവു തിന്നുന്ന വേലിയായിരുന്നു.
ക്രിസ്തുവിന്റെ മരണശേഷം അവന്റെ ശിഷ്യന്മാരെ മുഴുവനും കൂട്ടി മീന്‍ പിടിക്കുന്ന പഴയ പണിയിലേക്കു പോയ പത്രോസ് യഥാര്‍ത്ഥത്തില്‍ വിളവ് മുഴുവന്‍ തിന്നാന്‍ പോന്ന വേലിയായിരുന്നു. എന്നിട്ടെന്തായി? സഭയും പൗരോഹിത്യവും സന്ന്യാസവും എന്നത് പത്രോസും പൗലോസുമല്ല, പട്ടക്കാരനും മേല്പട്ടക്കാരനുമല്ല, അത് ക്രിസ്തുവിന്റേതാണ്. വെല്ലുവിളികള്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നു: ദൈവവിളി ക്രിസ്തുവിന്റേത് മാത്രമാണ്.