വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28 

വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28 
Published on

ഫ്രാന്‍സില്‍ ജനിച്ച പീറ്റര്‍ ഒരു ഇടയച്ചെക്കനായിട്ടാണ് വളര്‍ന്നത്. ഇടവക വികാരിയായിരുന്ന ഫാ. ട്രോമ്പിയറുമായുള്ള കണ്ടുമുട്ടലാണ് പീറ്ററിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വികാരിയച്ചന്‍ സ്വന്തം സ്‌കൂളില്‍ വരുത്തി അവനെ ലത്തീന്‍ പഠിപ്പിച്ചു.

വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴും സെമിനാരിയന്‍ ആയിരുന്നപ്പോഴും പീറ്റര്‍ സഹപാഠികളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റി. ഒരു ബിഷപ്പ് ഒരിക്കല്‍ പറഞ്ഞു: "പീറ്ററിന് തങ്കപ്പെട്ട ഒരു ഹൃദയവും ഒരു ശിശുവിന്റേതുപോലെ നിര്‍മ്മലമായ വിശ്വാസവുമുണ്ട്. ഒരു മാലാഖയെപ്പോലെയാണ് അവന്റെ ജീവിതം."

വളരെ മോശമായ അവസ്ഥയില്‍ കിടന്നിരുന്ന ക്രോസെറ്റ് എന്ന ഇടവകയെ മൂന്നുവര്‍ഷം കൊണ്ട് നേരെയാക്കിയ ക്രെഡിറ്റ് പീറ്ററിന്റെ പേരിലുണ്ട്. 1831-ല്‍ പീറ്റര്‍ ഒരു മാരിസ്റ്റ് മിഷണറിയായി.

1836-ല്‍ പോപ്പ് ഗ്രിഗറി XVI പീറ്ററിന്റെ മിഷണറി ഗ്രൂപ്പിന് അംഗീകാരം നല്‍കി ഫുത്തുണ ദ്വീപിന്റെ ഉത്തരവാദിത്വം ഏല്പിച്ചു.

അവിടത്തെ ജനങ്ങള്‍ പീറ്ററിനെയും സംഘത്തെയും സ്‌നേഹപൂര്‍വ്വം സ്വീകരിച്ചെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകനെ മാനസാന്തരപ്പെടുത്തിയതില്‍ കുപിതനായ ആ ഉദ്യോഗസ്ഥന്‍ പീറ്ററിനെ അടിച്ചുകൊല്ലുകയാണു ചെയ്തത്.

കൊന്നിട്ടും കോപം തീരാഞ്ഞ് അദ്ദേഹത്തിന്റെ ശരീരം വെട്ടിനുറുക്കി. എങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ആ ദ്വീപു മുഴുവന്‍ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു.

1889-ല്‍ വാഴ്ത്തപ്പെട്ടവനാക്കിയ പീറ്ററിനെ 1954-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org