Coverstory

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

Sathyadeepam
കാര്‍ലോയുടെ ലാപ്‌ടോപ്പ്, കാല്‍ക്കുലേറ്റര്‍, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കള്‍ ഇപ്പോള്‍ തന്റെ കൈവശമുണ്ട്. അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. - ഫാ. എഫ്രേം കുന്നപ്പിള്ളി Miao Diocese

ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികള്‍ ആഹ്ലാദത്തോടെയും ആവേശത്തോടെയും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്ന നവവിശുദ്ധന്‍ വിശുദ്ധ കാര്‍ലോ അക്യുത്തിസിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള മലയാളി വൈദികനാണ് ഫാ. എഫ്രേം കുന്നപ്പള്ളി. വിശുദ്ധന്റെ ജീവിതത്തെ ഏഷ്യയിലും ലോകമാകെയും പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ഇന്നു നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ഫാ. എഫ്രേം എഴുതിയ ജീവചരിത്രം കാര്‍ലോയുടെ വിശുദ്ധപദവിയിലേ ക്കുള്ള പ്രയാണത്തില്‍ നാമകരണ കാര്യാലയം പ്രയോജനപ്പെടുത്തി. കാര്‍ലോയോടൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട പിയര്‍ ഫ്രസാത്തിയെ കുറിച്ചുള്ള പുസ്തകവും ഫാ. എഫ്രേം രചിച്ചിട്ടുണ്ട്. ഫ്രസാത്തിയുടെ കുടുംബവുമായും അദ്ദേഹം ബന്ധം പുലര്‍ത്തുന്നു.

ഫാ. എഫ്രേമിനെ കാര്‍ലോയുടെയും ഫ്രസാത്തിയുടെയും കുടുംബം വിശുദ്ധപ്രഖ്യാപന ചടങ്ങിലേക്കു ക്ഷണിച്ചു. ചടങ്ങില്‍ അദ്ദേഹം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സഹകാര്‍മ്മികനായി. ഏഷ്യന്‍ സഭയ്ക്കും കേരളസഭയ്ക്കും ഇതിലൂടെ ഫാ. എഫ്രേം അഭിമാനം പകര്‍ന്നു.

2007 ലാണ് കാര്‍ലോ അക്യുത്തിസിന്റെ അമ്മയുമായി ഫാ. എഫ്രേം പരിചയപ്പെട്ടത്. അക്കാലം മുതല്‍ കാര്‍ലോയുടെ അമ്മയുമായും പപ്പയുമായും അദ്ദേഹം സ്‌കൈപ്പിലൂടെ സംസാരിച്ചു കൊണ്ടിരുന്നു. മാതാപിതാക്കളില്‍ നിന്നു നേരിട്ടു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2011 ല്‍ ഇംഗ്ലീഷില്‍ കാര്‍ലോയുടെ ആദ്യ ജീവചരിത്രം രചിച്ചു. അത് ആ ഗ്രന്ഥത്തിന് അന്താരാഷ്ട്രതലത്തില്‍ വലിയ വിശ്വാസ്യത നല്‍കി. പിന്നീട് കാര്‍ലോയുടെ നാമകരണ നടപടികള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി. 2007 ല്‍, പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയെക്കുറിച്ചുള്ള പുസ്തകം, അദ്ദേഹത്തിന്റെ സഹോദരിയുടെ പുത്രിയുടെ സഹായത്തോടെയാണ് രചിച്ചത്.

2013 ല്‍ കാര്‍ലോ ദൈവദാസനായപ്പോള്‍, ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ലോ അക്യുത്തിസിന്റെ നേതൃത്വവും ഫാ. എഫ്രേം ഏറ്റെടുത്തു. ബ്രസീല്‍, ഫിലിപ്പീന്‍സ്, അര്‍ജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം കാര്‍ലോയുടെ സന്ദേശം പ്രചരിപ്പിച്ചു.

കാര്‍ലോ അക്യുത്തിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, കാര്‍ലോയുടെ ടീഷര്‍ട്ടും, അഴുകാത്ത ഹൃദയത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തി ഇന്ത്യയില്‍ നടന്ന പ്രദര്‍ശനങ്ങള്‍ക്ക് എഫ്രേമച്ചന്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം, ഏകദേശം 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി വണക്കയാത്രകള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, ഭാരതത്തില്‍ കാര്‍ലോ അക്യുത്തിസ് മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിനുള്ള തറക്കല്ല് മാര്‍പാപ്പ വെഞ്ചരിച്ചു.

യുവാക്കളുടെ ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതിനു കാര്‍ലോയുടെ ജീവിതവും വാക്കുകളും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ലോ വോയ്‌സ് എന്ന മാഗസിന്‍ അച്ചന്‍ ആരംഭിച്ചു. കാലടിക്കടുത്ത മരോട്ടിച്ചോടിലാണ് മാഗസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. Highway to Heaven എന്ന പുസ്തകം ലോകത്തിലെ 28 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, ഭാരതത്തില്‍ കാര്‍ലോ അക്യുത്തിസ് മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിനുള്ള തറക്കല്ല് മാര്‍പാപ്പ വെഞ്ചരിച്ചു. തുടര്‍ന്ന് വത്തിക്കാനിലെ ലൂര്‍ദ് ഗാര്‍ഡനില്‍ നടന്ന വിരുന്നില്‍ വത്തിക്കാന്‍ ഡിപ്ലോമാറ്റുകള്‍, കര്‍ദിനാളുമാര്‍, മെത്രാന്മാര്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം അച്ചനും പങ്കെടുത്തു.

സെപ്തംബര്‍ 6 ന് പിയര്‍ ജിയോര്‍ജിയോ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് വിജില്‍ ധ്യാനത്തിന് ഫാ. എഫ്രേം ആണു മുഖ്യപ്രഭാഷണം നടത്തിയത്. കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ അച്ചന്റെ പ്രഭാഷണത്തില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. യുവാവായ വൈദികനെന്ന നിലയില്‍ പ്രോത്സാഹനം പകര്‍ന്ന അവരില്‍ പലരും തങ്ങളുടെ രൂപതകളില്‍ ധ്യനത്തിനായി ഫാ. എഫ്രേമിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

''ഇത്തരം ഒരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതത്തിലെ അപൂര്‍വ അനുഭവമാണ്,'' ഫാ. എഫ്രേം കുന്നപ്പള്ളി പറഞ്ഞു. കാര്‍ലോയുടെ ലാപ്‌ടോപ്പ്, കാല്‍ക്കുലേറ്റര്‍, ടെന്നീസ് ബാറ്റ് തുടങ്ങിയ സ്വകാര്യ വസ്തുക്കള്‍ ഇപ്പോള്‍ തന്റെ കൈവശമുണ്ടെന്നും, അവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1500-ല്‍പ്പരം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനം വളരെ നല്ല ഒരു സംരംഭം ആണ് എന്ന് മുന്‍ അപ്പസ്‌തോലിക് സിഗ്‌നത്തുര തലവന്‍ അഭിപ്രായപ്പെട്ടിരുന്നു.

കാര്‍ലോക്കൊപ്പം വിശുദ്ധരുടെ നിരയില്‍ ഉള്‍പ്പെടുത്തിയ പര്‍വതാരോഹകനും കായികതാരവുമായിരുന്ന പിയര്‍ ജിയോര്‍ജിയോ ഫ്രസാത്തിയും എഫ്രേമച്ചനു പ്രിയപ്പെട്ട വിശുദ്ധനാണ്. പിയര്‍ ജിയോര്‍ജിയോയുടെ തിരുനാള്‍ ദിനത്തിലാണ് ഫാ. എഫ്രേം പൗരോഹിത്യം സ്വീകരിച്ചത്. പിയര്‍ ജിയോര്‍ജിയോ ഉപയോഗിച്ച കട്ടിലില്‍ ഒരു ദിവസം കിടക്കാന്‍ ഉള്ള ഭാഗ്യവും അച്ചന് ലഭിച്ചു.

കാര്‍ലോയുടെ അമ്മയ്‌ക്കൊപ്പം ജോയിസ് അപ്രേം, എബിന്‍ എസ് കണ്ണിക്കാട്ട്, അജീഷ് കൂരന്‍, ഷാജി ജെ കണ്ണിക്കാട്ട്, എസ്തര്‍ എന്നിവര്‍ 'കാര്‍ലോ ഫൗണ്ടേഷന്‍' മുഖാന്തിരം കാര്‍ലോയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നു.

വിശുദ്ധരുടെ നാമകരണ നടപടികളുടെ പ്രിഫെക്ടായ കര്‍ദിനാള്‍ സെറായോ, ഫാ. എഫ്രേം രചിച്ച Beatitudes on the Web and Mountain എന്ന അദ്ദേഹത്തിന്റെ 102-ാമത്തെ പുസ്തകം പ്രകാശനം ചെയ്യുകയുമുണ്ടായി.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല

വിശുദ്ധി സകലര്‍ക്കും സാധ്യം