Familiya

സ്വന്തം കഴിവിലുള്ള അടിയുറച്ച വിശ്വാസം: സ്വയം മതിപ്പിന്റെ ആണിക്കല്ല്

സണ്ണി കുറ്റിക്കാട് സി.എം.ഐ.
'തൊടരുത്, കുട്ടികള്‍ക്കുള്ളതല്ല അത്' എന്ന മട്ടിലുള്ള വിലക്കുകള്‍ക്കു പകരം കാര്യകാരണ സഹിതം വസ്തുതകള്‍ വ്യക്തമാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ കുട്ടിയായി പ്പോയതിന്റെ അയോഗ്യതയെക്കുറിച്ചും തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മേഖലകളിലെ അറിയാക്കനികളെക്കുറിച്ചാലോചിച്ചും അവരുടെ ഇളം മനസ്സുകള്‍ വേദനിക്കും.

അവനവനെ സ്‌നേഹിക്കാത്ത ആര്‍ക്കും മറ്റൊരാളിനെ സ്‌നേ ഹിക്കാനാവില്ല. കൈവശമില്ലാത്തത് നിങ്ങള്‍ക്കെങ്ങനെ മറ്റൊരാള്‍ ക്കു നല്കാന്‍ കഴിയും?

ഈ പഴമൊഴിയില്‍ സ്വയം മതി പ്പ് എന്ന ആശയത്തിന്റെ സാരാം ശം അടങ്ങിയിട്ടുണ്ട്. സ്വന്തം കഴിവില്‍ അടിയുറച്ച വിശ്വാസമുണ്ടാവുക എന്നതുതന്നെയാണ് സ്വയം മതിപ്പിന്റെ ആണിക്കല്ല്. പരിസരം മറന്ന്, യാഥാര്‍ത്ഥ്യബോധം കൈ വെടിഞ്ഞ്, ഒരുതരം അന്ധമായ ആത്മവിശ്വാസമോ ആത്മാഭിമാന മോ വച്ചുപുലര്‍ത്തണം എന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. കഴിവുകള്‍ മനസ്സിലാക്കുക എന്നതും പ്ര ധാനമാണ്. ജന്മനാലുള്ള സിദ്ധികളും ആര്‍ജ്ജിതസിദ്ധികളും പരമാവധി പ്രയോജനെപ്പടുത്തിയിട്ടു ള്ളവരേ ജീവിതസമരത്തില്‍ വിജയിച്ചിട്ടുള്ളൂ. പക്ഷേ, അവര്‍ എക്കാലത്തും സ്വന്തം പരിമിതികള്‍ക്കെ തിരെ പടപൊരുതിയിട്ടുള്ളവര്‍ കൂ ടിയാണ്. ജീവിതത്തിന്റെ ദശാസന്ധികള്‍ ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളികള്‍ യഥാസമയം ഏറ്റുവാങ്ങി യിട്ടുള്ളവരാണ്.

അറിവ് എന്നു പറയുന്നത് അവനവന്റെ അറിവില്ലായ്മയെക്കുറിച്ചുള്ള അറിവു കൂടിയാണേല്ലാ. അറിവു നേടുകയെന്നാല്‍ അറിവില്ലായ്മ തുടച്ചു മാറ്റാനുള്ള പരിശ്രമം അവിരാമം തുടരുക എന്നതാണ്. സ്വയം മതിപ്പു വളര്‍ത്തുക എന്നാല്‍ സ്വന്തം പിടിപ്പുകേടിനെതിരെ ജാഗ്രതയായി വര്‍ത്തിക്കുക എന്നാണര്‍ത്ഥം. അല്ലാതെ കണ്ണുമടച്ച് സ്വന്തം കഴിവില്‍ സമസ്ത വിശ്വാസവും അര്‍പ്പിക്കുക എന്നല്ല. അകക്കണ്ണ് തുറന്ന് ശക്തി ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുകയും ആത്മവിശ്വാസം കൈവിടാതെ സ്വകര്‍ ത്തവ്യ നിര്‍വ്വഹണത്തിന് ആഴ്ന്നിറങ്ങുകയും ചെയ്യുക എന്നതാണ്.

എനിക്ക് എന്നെ ഇഷ്ടമാണ്, നന്നേ ഇഷ്ടമാണ്, ഞാന്‍ ഞാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ പശ്ചാത്തലത്തിലും പാരമ്പര്യത്തിലും ഞാന്‍ സന്തുഷ്ടനാണ്. ഇനിയൊരു ജന്മം കിട്ടിയാലും ഇന്നത്തെ ഞാനാകുന്നതാണ് എനിക്കിഷ്ടം. തെളിനീരുപോലെ ശുദ്ധിയും സ്ഫുടതയുമാര്‍ന്ന സ്വയം മതിപ്പുള്ള ഒരു വ്യക്തിക്കു മാത്രമേ ഇങ്ങനെ ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ.

സമ്പത്തും സല്‍ബുദ്ധിയും ഒത്തിണങ്ങിയ മാതാപിതാക്കന്മാര്‍ എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ, നല്ല അധ്യാപകരും പരിശീലകരും വഴികാട്ടികളായിട്ടുണ്ടെങ്കില്‍ കുട്ടിക്കാലം മുതല്‍ക്കേ സ്വന്തം കഴിവുകള്‍ കണ്ടെത്താനും പരിപോഷിപ്പിക്കാനും നമുക്ക് കഴിയും. ഒരു യഥാര്‍ത്ഥ രക്ഷകര്‍ത്താവിന്റെ കടമ സ്വന്തം കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കുക എന്നതാണ്. എപ്പോഴും പഴി പറയുകയും സമപ്രായക്കാരായ സമര്‍ത്ഥരുമായി താരതമ്യപ്പെടു ത്തി തരം താഴ്ത്തുകയും ചെയ്യുന്ന ത് കുട്ടികളുടെ മനസ്സിനെ മുരടിപ്പിക്കുകയെയുള്ളൂ.

ചെറുപ്രായം പലതരത്തിലുള്ള നിയന്ത്രണങ്ങളുടെയും നിരോധനങ്ങളുടെയും കാലമാണ്. അമിത മായ നിയന്ത്രണം കുട്ടികളുടെ സഹജകൗതുകത്തേയും ജിജ്ഞാസയേയും അടിച്ചമര്‍ത്തുന്നതിന് സമമാണ്. 'തൊടരുത്, കുട്ടികള്‍ക്കുള്ളതല്ല അത്' എന്ന മട്ടിലുള്ള വിലക്കുകള്‍ക്കു പകരം കാര്യകാരണ സഹിതം വസ്തുതകള്‍ വ്യക്തമാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ കുട്ടിയായിപ്പോയതിന്റെ അയോഗ്യതയെക്കുറിച്ചും തങ്ങള്‍ ക്ക് നിഷേധിക്കപ്പെട്ട മേഖലകളി ലെ അറിയാക്കനികളെക്കുറിച്ചാലോചിച്ചും അവരുടെ ഇളം മനസ്സുകള്‍ വേദനിക്കും. സ്വയം മതിപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നയുണ്ടാകുന്ന ഇത്തരം തിരിച്ചടികള്‍ ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വിചിത്രവും വേദനാജനകവുമായ മറ്റൊരു വസ്തുത പ്രതിഭാശാലികളുടെ മക്കള്‍ പ്രതിഭാശാലികളായിക്കൊള്ളണമെന്നില്ല എന്നതാണ്. മറിച്ചും സംഭവിക്കാം. മാതാപിതാക്കളുടെ സ്വഭാവഗുണങ്ങള്‍ സന്താനങ്ങളിലേക്ക് സംക്രമിച്ചു കാണുന്നില്ല എന്നല്ല ഇവിടെ അര്‍ ത്ഥമാക്കുന്നത്. ഇവിടെ നമ്മെ സം ബന്ധിച്ചിടത്തോളം ആരോഗ്യകരമായ ജീവിതാവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് സര്‍വ്വ പ്ര ധാനമായ കാര്യം. പതിച്ചു കിട്ടിയ പാരമ്പര്യം കളഞ്ഞു കുളിക്കാന്‍ അധികസമയം വേണ്ട. എന്റെയച്ഛന്‍ എസ്‌റ്റേറ്റുടമയാണ്. അതുകൊണ്ട് ഒരുതരത്തിലും അധ്വാനിക്കേണ്ട കാര്യം എനിക്കില്ല. യഥേ ഷ്ടം ജീവിതം ആസ്വദിച്ചു നടക്കാം. എന്തും ചെയ്യാം ചെയ്യാതിരിക്കാം. ഇങ്ങനെ ചിന്തിക്കുന്ന കുബേരസന്തതിയുടെ പോക്ക് നേര്‍വഴിക്കല്ല എന്ന കാര്യത്തില്‍ സംശയമില്ല. അലസത ആലസ്യത്തിലേക്കും ആലസ്യം അകര്‍മ്മണ്യതിയിലേയ്ക്കും മാത്രമേ നയിക്കൂ. നിഷ്‌ക്രിയനായ വ്യക്തി, അവനെ ത്ര ഉന്നതനായാലും ജീവിതത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ജീവിതനിഷേധിക്ക് ജീവിതവിജയം കിട്ടാക്കനിയായി അവശേഷിക്കുകയേയുള്ളൂ. കാരണം, എന്തും വരട്ടെ എന്ന ഉദീസനതയും ഒന്നും ചെയ്യാനനുവദിക്കാത്ത ഉന്മേഷരാഹിത്യവും വ്യക്തികളെ സര്‍വ്വനാശത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിടും. വ്യക്തിയെയായാലും സമൂഹത്തെയായാലും ഈ മനോഭാവം പരാജയത്തിലേയ്‌ക്കേ നയിക്കുകയൊള്ളൂ.

ഓരോ വ്യക്തിയും ഒരേസമയം തന്റെ അന്തസ്സത്തയുമായി പൊരുത്തപ്പെടുകയും അന്തസ്സാര ശൂന്യയതയ്‌ക്കെതിരെ പൊരുതുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം സംഘര്‍ ഷത്തിലൂടെ മാത്രമേ നമ്മുടെ സ്വര്‍ ഗ്ഗചേതന സ്ഫുടം ചെയ്യാനാകൂ. നമ്മുടെ എല്ലാ ചുവടും വിജയസോപാനത്തില്‍ എത്തിപ്പെടണമെന്നി ല്ല. പിഴച്ച ചുവടുവയ്പുകളും പാളി പ്പോകുന്ന പരിശ്രമങ്ങളും ഏതു ജീ വിതത്തിലുമുണ്ടാകും. വീഴ്ചകളും വിഡ്ഢിത്തങ്ങളും ആര്‍ക്കും സംഭവിക്കാം. അതംഗീകരിക്കാനുള്ള ആര്‍ജ്ജവം കാട്ടുക എന്നതാണ് പ്രധാനമായ കാര്യം. തിരിച്ചടികള്‍ നേരിടുമ്പോള്‍ തളര്‍ന്നു പോകാ തെ, പൂര്‍വ്വാധികം ഉണര്‍വോടെ പു തിയ മേഖലകളിലേയ്ക്കു കടന്നു കയറാനുള്ള ഉള്‍ക്കരുത്തു നേടുക എന്നതാണു മുഖ്യം.

സ്വയം മതിപ്പിന്റെ ക്രമബദ്ധമായ വളര്‍ച്ചയ്ക്ക് അവശ്യം വേണ്ട ഒന്നത്രെ സ്വയം വിമര്‍ശനം സ്വന്തം ചെയ്തികളെ അല്പം ആഴത്തില്‍ നിരൂപണ ബുദ്ധിേയാടെ നോക്കിക്കാണാന്‍ നമുക്ക് സാധിക്കണം. അതേ സമയം നാം നടത്തുന്ന സ്വ യം വിമര്‍ശനം അതിരുവിട്ട് അത് നമ്മെ നിര്‍വീര്യരാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ജീവിതത്തിലുണ്ടാകുന്ന വിജയാനുഭവങ്ങളിലൂടെയാണ് ആത്മവിശ്വാസം വളരുന്നത്. പക്ഷേ എ ങ്ങനെയാണ് വിജയാനുഭവം ഉണ്ടാവുക? നീന്താനറിയാത്ത ഒരാളിന് കരയില്‍നിന്നുകൊണ്ട് ഒരിക്കലും അത് അഭ്യസിക്കാന്‍ സാധിക്കുകയില്ല. കടലോരത്തെത്തി ആര്‍ത്തലയ്ക്കുന്ന തിരമാലകളെ നോക്കി ഭയം പൂണ്ട് മാറി നില്‍ക്കാനാണ് ഭാവമെങ്കില്‍ നീന്തല്‍ എന്ന വിദ്യ എന്നും നമുക്ക് അന്യമായിരിക്കും ആദ്യം കുറേ വെള്ളം കുടിച്ചെന്നിരിക്കും ശ്വാസംമുട്ടിയെന്നിരിക്കും. പരിക്കുകള്‍ പറ്റിയെന്നിരിക്കും. പുതിയൊരു വിദ്യ ഹൃദിസ്ഥമാക്കുന്നതിന് നമ്മള്‍ കൊടുക്കുന്ന കൊടുക്കേണ്ടി വരുന്ന വിലയാണത്. ജീവിതത്തില്‍ വിജയം നേടിയവരാരും കൈനനയാതെ മീന്‍പിടിക്കാന്‍ മോഹിച്ചവരല്ല. താഴ്‌വരയില്‍ നിന്നുകൊണ്ട് മലയുടെ ഉയരംകണ്ട് അന്ധാളിച്ചവരല്ല. ചരിത്രപുസ്തകത്തിലെ ഭൂതത്തെ കണ്ട് ഭയചകിതരായവരല്ല. പ്രതിബന്ധങ്ങള്‍ നേരിടാനാവാതെ പാലായനം ചെയ്തവരല്ല.

സ്വയം മതിപ്പിന്റെ സ്വര്‍ണ്ണഖനി മനസ്സിലുള്ളവരാരും അങ്ങനെ ചെയ്യുകയില്ല. പരാജയചിന്തയോ പരാജയബോധമോ ഒരിക്കലും അവരെ വേട്ടയാടില്ല. വൃത്തിയും വെടിപ്പുമായേ അവര്‍ കാര്യങ്ങള്‍ ചെയ്യൂ: പറയൂ. അമിത പ്രവൃത്തിയോ അധിക പ്രസംഗമോ അവരുടെ ശീലമല്ല. മിതഭാഷികളും സന്തോഷമുള്ളവരുമായിരിക്കും അവര്‍. കുറ്റവും കുറവുമില്ലാത്ത മാതൃകാ വ്യക്തികളാണ് അവര്‍ എന്നല്ല അതിനര്‍ത്ഥം. അവര്‍ക്കും മനുഷ്യസഹജമായ അബദ്ധങ്ങള്‍ പറ്റാറുണ്ട്. പക്ഷേ, അതവര്‍ ആവര്‍ത്തിക്കുന്നില്ല എന്നതാണ് അവരുടെ പ്രത്യേകത. വീണതു വിദ്യയാക്കാതെ, വീണ്ടും വീഴാതിരിക്കാനുള്ള പാഠം വീഴ്ചയില്‍ നിന്നവര്‍ പഠിക്കും. 'എന്നെക്കൊണ്ട് പറ്റില്ല' എന്നതിനു പകരം 'ശരി, ഞാനൊന്നു നോക്കട്ടെ' എന്നായിരിക്കും അവര്‍ പറയുക. അതുപോലെ പറ്റാതെ വന്നാല്‍ അത് ഏറ്റു പറയാനുള്ള ധൈര്യം അവര്‍ കാണിക്കും. എല്ലാ കാര്യത്തിലും എല്ലാം തികഞ്ഞവരില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമായതുകൊണ്ട്, തികയാത്തതു തികയ്ക്കാനുള്ള തീവ്ര പരിശ്രമമാണ് നമ്മുടെ ജീവിതവിജയത്തിന്റെ ആണിക്കല്ല് എന്ന യാഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം