സി. ലിസാ സേവ്യർ എഫ് സി സി
സെന്റ് ജോസഫ്സ് കോൺവെന്റ്, കിടങ്ങൂർ
കാലത്തിന്റെ ആധാരമെഴുതിയ തൂലികയാൽ
നീ കുറിച്ചിട്ടത് ധർമ്മത്തിന്റെ പൊരുളായിരുന്നു.
അധികാരത്തിന്റെ അത്യുന്നത പീഠത്തിലും
അളവുകോലില്ലാത്ത നീതിതൻ തത്ത്വചിന്ത.
ആദർശമെഴുതിയ ആ വിരലുകൾ കൊണ്ട് നീ
അനേകം ജീവിതങ്ങൾക്ക് സുരക്ഷിതത്വം തീർത്തു.
സത്യദീപമായി നീ പടർന്നപ്പോൾ,
ചിന്തകൾ തത്ത്വചിന്തയുടെ മറുകര തൊട്ടു.
വേദിയിൽ നാടകമായി, ഗാനത്തിൽ രാഗമായി-
സമൂഹമാധ്യമ ലോകത്തും
പുതുമ തൻ അധ്യായങ്ങൾ രചിച്ചു.
കല നിനക്കൊരു വെറും വിനോദമായിരുന്നില്ല,
ആത്മാവിന്റെ അഗാധമായ ആവിഷ്കാരമായിരുന്നു.
അറിവിന്റെ ആഴങ്ങളിലലഞ്ഞ ജ്ഞാനവൃദ്ധൻ,
ഇടവകതൻ ഹൃദയമിടിപ്പറിഞ്ഞ കാവൽക്കാരൻ.
കണക്കിലെ കൃത്യതയും വിശ്വാസത്തിൻ ആഴവും
ഒരേ നൂലിൽ കോർത്ത പ്രാർത്ഥനയായിരുന്നു നീ.
നീ മൊഴിഞ്ഞ ഓരോ പ്രഭാഷണവും-
അന്ധകാരത്തിലേക്കുള്ള അറിവിന്റെ അമ്പുകൾ.
സ്നേഹമെന്നാൽ സഹനമെന്നു നീ പഠിപ്പിച്ചു,
വിശപ്പിന്റെ വ്രതങ്ങൾ മക്കൾക്കായ് മാറ്റിവച്ചു.
ചോര നീരാക്കി നീ തീർത്ത ഓരോ നിമിഷവും-
ഞങ്ങൾക്കിന്ന് തണലേകുന്ന കൽപവൃക്ഷം.
മക്കളെ ഒരുപോലെ കണ്ടു നീ വളർത്തുമ്പോൾ
സ്നേഹത്തിന്റെ അദ്വൈതമായിരുന്നു നിൻ ജീവിതം.
മരണം നിൻ ശരീരത്തെ ശീതീകരിച്ചാലും
നിൻ സ്മരണകൾക്ക് ആകാശത്തിന്റെ വിസ്തൃതി.
നല്ല പോരാട്ടം തീർത്തൊരു പുണ്യയാത്രയിൽ
നീ ബാക്കിവച്ചു പോയത് ജ്വലിക്കുന്ന സത്യങ്ങൾ.
ഓരോ പുലരിയും നിൻ കവിതകൾ പാടുമ്പോൾ
ചാച്ചാ...
നീ ഞങ്ങളിൽ മരണമില്ലാ ത്തൊരാത്മ നിശ്വാസം.