പാപ്പ പറയുന്നു

വയോധികരും കുഞ്ഞുങ്ങളും ദൈവസാന്നിദ്ധ്യത്തെ പ്രകടമാക്കുന്നു

Sathyadeepam

ഒരു സമൂഹത്തില്‍ കാണുന്ന വയോധികരുടേയും കുഞ്ഞുങ്ങളുടേയും എണ്ണക്കൂടുതല്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രകടനമാണ്. വയോധികരേയും കുഞ്ഞുങ്ങളേയും സമൂഹത്തിന്‍റെ നിധിയായി കരുതുക. ഭാവിയുടെ വാഗ്ദാനമാണ് അവര്‍. വയോധികരും യുവജനങ്ങളും ഒന്നിച്ചായിരിക്കുന്നത് ജനങ്ങള്‍ ജീവിതമാസ്വദിക്കുന്നതിന്‍റെ അടയാളമാണ്. അവിടെ പ്രത്യാശയുടെ സംസ് കാരമുണ്ടെന്നതിന്‍റെ സൂചനയാണത്. അതുകൊണ്ട് യുവജനങ്ങള്‍ക്കും വയോധികര്‍ക്കും കരുതലേകുക.

ജീവന്‍റെ അടയാളം, ജീവനോടുള്ള ആദരവിന്‍റെ അടയാളം, ജീവനോടുള്ള സ്നേഹം എന്നിവയെല്ലാം നമ്മുടെ സമൂഹത്തില്‍ ദൈവമുണ്ടെന്നതിന്‍റെ അടയാളം കൂടിയാണ്. ഒരു ജനതയെ പക്വതയാര്‍ജിക്കാന്‍ ദൈവം ഇടയാക്കുന്നുവെന്നതിന്‍റെ അടയാളമാണ് ആ സമൂഹത്തിലെ വയോധികരുടെ സാന്നിദ്ധ്യം. ഒരു രാജ്യമാകട്ടെ, സഭയാകട്ടെ നിലനില്‍ക്കുമെന്നതിനു നമുക്കുള്ള തീര്‍ച്ചയാണ് അത്.

കുഞ്ഞുങ്ങളെ അവരെ അയച്ചവന്‍റെ പക്കലേയ്ക്കു ബലമായി തിരിച്ചയയ്ക്കുന്നതും പ്രയോജനശൂന്യരായി എന്നു കരുതി വയോധികരെ ഉപേക്ഷിക്കുന്നതും വിനാശകരമായ പ്രവൃത്തിയാണ്. പല ആധുനിക സമൂഹങ്ങളും കുഞ്ഞുങ്ങളെ വിലമതിക്കുന്നില്ല. പുതുജീവനുകള്‍ ഇല്ലാത്തതുകൊണ്ടുള്ള ജനാധിപത്യശൈത്യം പലയിടത്തും നേരിടുന്നു. തെരുവുകളില്‍ കുഞ്ഞുങ്ങളെ കാണാത്ത, ഗര്‍ഭിണികളെ കാണാത്ത നാടുകളുണ്ട്. ജോലിക്കാരേക്കാള്‍ കൂടുതല്‍ വിരമിച്ചവരുള്ള സ്ഥിതി വരുന്നത് ദുരന്തമാണ്. കുഞ്ഞുങ്ങളോടും വയോധികരോടും എങ്ങനെ പെരുമാറുന്നുവെന്നത് എല്ലാവരും ആത്മപരിശോധന ചെയ്യേണ്ട കാര്യമാണ്.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാത ദിവ്യബലിയര്‍പ്പിച്ചു നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്