National

കന്ദമാല്‍: ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെയാള്‍ക്കും ജാമ്യം

Sathyadeepam

ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറിയ ഒറീസയിലെ കന്ദമാലില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു വര്‍ഷങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ട ഏഴു പേരില്‍ രണ്ടാമത്തെയാള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബിജയ് കുമാര്‍ സന്‍സേത്തിനാണ് ഇപ്പോള്‍ ജാമ്യം കിട്ടിയത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി. ഇതിനു മുമ്പ് മേയ് 21 ന് ഗോര്‍നാഥ് ചലന്‍സേത്ത് എന്നയാള്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.

കട്ടക്ക് ഭുവനേശ്വര്‍ അതിരൂപതയുടെയും എച്ച്. ആര്‍.എന്‍.എല്ലിന്‍റെയും ശ്രമങ്ങളാണു സുപ്രീം കോടതിയില്‍ നിന്നു ജാമ്യം അനുവദിക്കുന്നതിലേക്കു നയിച്ചത്. നിരപരാധികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകന്‍ ആന്‍റോ അക്കരയുടെ നേതൃത്വത്തിലുള്ള www.release7innocents.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഒപ്പുകള്‍ ശേഖരിച്ചിരുന്നു. ഇതോടൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഒഡീഷ ഹൈക്കോടതിക്കും ഇവരുടെ മോചനം ആവശ്യപ്പെടുന്ന ഇ മെയിലുകള്‍ ലഭ്യമാക്കിയിരുന്നു. തടവറയില്‍ കിടക്കുന്ന നിരപരാധികളുടെ മോചനത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിയമവേദികളിലുമുള്ള പോരാട്ടം തുടരുമെന്ന് ആന്‍റോ അക്കര പറഞ്ഞു.

2008-ല്‍ കന്ദമാലില്‍ ഹിന്ദു നേതാവ് സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി വീടുകളും ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചു നശിപ്പിച്ചു. അര ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് ഹിന്ദു തീവ്രവാദ സംഘടനയുടെ ആരോപണത്തിലാണ് ക്രൈസ്തവരായ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രാദേശിക കോടതി അവരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഒറീസ ഹൈക്കോടതി അവര്‍ക്കു രണ്ടു പ്രാവശ്യം ജാമ്യം നിഷേധിക്കുകയുമുണ്ടായി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്