തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിശുദ്ധ തോമസ് അപ്പസ്തോലനെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം ലൂർദ് ഫൊറോന എ പി ജെ എം ഹാളിൽ ചങ്ങനാശ്ശേരി അതിരൂപത സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസിച്ച സത്യത്തിനുവേണ്ടി അവസാന നിമിഷംവരെ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു തോമസ് അപ്പസ്തോലനെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുവിശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനായി അദ്ദേഹം ദുരിതങ്ങളും വെല്ലുവിളികളും സഹിച്ചെന്നും, അർപ്പണബോധത്തിന്റെയും വിശ്വാസനിഷ്ഠയുടെയും ഉജ്ജ്വല മാതൃകയാണ് വിശുദ്ധ തോമസ് അപ്പസ്തോലനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, വിശുദ്ധ തോമസ് അപ്പസ്തോലൻ ഭാരതത്തിന് സമ്മാനിച്ചത് സ്നേഹത്തിന്റെയും നന്മയുടെയും സുവിശേഷ സന്ദേശമാണെന്ന് പറഞ്ഞു. ആ സന്ദേശം ജീവിതത്തിൽ പകർത്തുകയാണ് വിശ്വാസികളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.