കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭീഷണി കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ഓൺലൈൻ തീര്‍ത്ഥാടനത്തിനു സൗകര്യം. ലൂര്‍ദില്‍ പ.മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച്, ഇന്ന് (ജൂലൈ 16) പത്തു ലോകഭാഷകളിലുള്ള ജപമാലയര്‍പ്പണങ്ങള്‍ ലൂര്‍ദില്‍ നിന്നു തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. വിവിധ സമയമേഖലകളിലുള്ളവര്‍ക്കുള്ള ദിവ്യബലിയര്‍പ്പണങ്ങളും ഉണ്ടാകും. വി. ബെര്‍ണദീത്തയുടെ തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ലോകമെങ്ങുമുള്ളവര്‍ക്ക് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
https://youtu.be/uOoPvqAecS4
1858 ലാണ് വി. ബെര്‍ണദീത്ത സോബിറസിനു ലൂര്‍ദ്ദില്‍ പ. മാതാവ് പ്രത്യക്ഷപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദില്‍ പ്രതിവര്‍ഷം അമ്പതു ലക്ഷം വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. ഇവരില്‍ അര ലക്ഷത്തോളം പേര്‍ രോഗികളായിരിക്കും. ഒരു ലക്ഷം പേര്‍ ഇവിടെ സന്നദ്ധ പ്രവര്‍ത്തകരായും ഉണ്ടാകും. കോവിഡ് മൂലം ആളൊഴിഞ്ഞ നിലയിലുള്ള ലൂര്‍ദ്ദില്‍ ഇന്നു നടത്തുന്ന ഇ-തീര്‍ത്ഥാടനത്തില്‍ ദശലക്ഷകണക്കിനു വിശ്വാസികള്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്നു.