പി.എസ്. ആന്‍റണി, മണപ്പുറം
ഫാ. രാജേഷ് പുഞ്ചത്തലയ്ക്കല്‍ എസ്ജെ, 12.6.2019-ലെ 43-ാം ലക്കം സത്യദീപത്തില്‍ എഴുതിയ 'പച്ചയ്ക്കു പറഞ്ഞാല്‍' എന്ന ലേഖനത്തെക്കുറിച്ചുള്ള പ്രതികരണമാണീ ചെറുകുറിപ്പ്.
സഹോദരന്‍റെ കാവല്‍ക്കാരനാണോ ഞാനെന്ന കായേന്‍റെ മനോഭാവത്തിനുടമകളായ ആധുനിക സമൂഹത്തിന്‍റെ ചിന്താധാരകളെ തൊട്ടുണര്‍ത്താന്‍ ഈ ലേഖനം പര്യാപ്തമാണെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 'സ്രഷ്ടാവുമായി സമാധാനം; സൃഷ്ടിയുമായി സമാധാനം' എന്ന പ്രവാചകതുല്യമായ സന്ദേശവും ഫ്രാന്‍സിസ് പാപ്പ 2015 ജൂണ്‍ 18-നു പുറപ്പെടുവിച്ച "ലൗ ദാത്തോസി" എന്ന ചാക്രികലേഖനവും ബധിരകര്‍ണങ്ങളില്‍ പതിച്ച മധുരഗീതികളായി പരിണമിച്ചില്ലേ എന്ന വരി കള്‍ക്കിടയിലെ സന്ദേഹം വളരെയേറെ പ്രസക്തമാണ്. ലൗകികതയുടെ വശ്യതകളില്‍ അഭിരമിക്കുന്ന വിശ്വാസസമൂഹത്തിന്‍റെയും അവരെ നേര്‍വഴിക്കു നിയിക്കേണ്ട സഭാനേതൃത്വങ്ങളുടെയും നിസ്സംഗതയ്ക്കെതിരെയുള്ള വിഹ്വലതകളും ഈ 'ഉണര്‍ത്തുപാട്ടിലൂടെ' ലേഖകന്‍ പങ്കുവയ്ക്കുന്നു.
നിരുത്തരവാദപരമായ മൗനത്തിന്‍റെ വാല്മീകങ്ങള്‍ക്കുള്ളില്‍ മിഴിയടച്ചിരിക്കുന്ന നമ്മുടെ സഭാധികാരികള്‍, മൗനത്തിന്‍റെ പുറന്തോടുകള്‍ ഭേദിച്ച്, ആസന്നമായ ഭവിഷ്യത്തിന്‍റെ ദുരനുഭവങ്ങളിലേക്കുള്ള സമൂഹത്തിന്‍റെ അപഥപ്രയാണങ്ങള്‍ക്കെതിരെ, ക്രിസ്തീയ മൂല്യങ്ങളെപ്പറ്റി സഭാസമൂഹത്തെ ബോധവാന്മാരാക്കേണ്ടതുണ്ട്.