ചെറിയാന്‍ വിതയത്തില്‍, മുരിങ്ങൂര്‍
അക്രൈസ്തവരെ വി വാഹം ചെയ്യുന്ന കത്തോലിക്കാ യുവതീയുവാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. സത്യദീപം ലക്കം 23-ല്‍ ഡോ. അഗസ്റ്റിന്‍ കല്ലേലി എഴുതിയ ലേഖനത്തിലെ പരാമര്‍ശമാണ് ഈ കത്തിനാധാരം. കത്തോലിക്കാ കുടുംബങ്ങളില്‍ ജനിച്ചു മാതൃകാപരമായി ജീവിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ വഴി തെറ്റിപ്പോകു ന്ന കാഴ്ച പരിതാപകരമാണ്. ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പരിചയപ്പെട്ടു പിന്നീടു വിവാഹബന്ധത്തിലേര്‍പ്പെടുന്നവരാണു പലരും. ഇങ്ങനെയുള്ളവരുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നു.
പന്ത്രണ്ടു കൊല്ലം വേദോപദേശം പഠിച്ച്, എല്ലാ കൊല്ലവും ധ്യാനത്തിലും സെമിനാറുകളിലും ഇന്‍റന്‍സീവ് കോഴ്സിലും പങ്കെടുത്തവരും തിരുബാലസഖ്യത്തിലും സിഎല്‍സിയിലും കെസിവൈഎമ്മിലും അംഗങ്ങളായിരുന്നവരും ഇങ്ങനെ വഴി തെറ്റിപ്പോകുന്നത് എന്തുകൊണ്ടാണ്.?
ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു. ഒന്ന്, എട്ടാം ക്ലാസ്സു മുതല്‍ വേദോപദേശ ക്ലാസ്സുകളില്‍ ഇക്കാര്യത്തെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കുക. രണ്ട്, ധ്യാനാവസരങ്ങളിലും ഇന്‍റന്‍സീവ് കോഴ്സ്, സെമിനാറുകള്‍ എന്നീ അവസരങ്ങളിലും മിശ്രവിവാഹം മൂലം വിശ്വാസം നഷ്ടപ്പെടുത്തുന്നതിന്‍റെയും കൂദാശകള്‍ സ്വീകരിക്കാതിരിക്കുന്നതിന്‍റെയും അനന്തരഭവിഷ്യത്തിനെക്കുറിച്ച് മുന്നറിയിപ്പു നല്കുക. മൂന്ന്, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള സംഘടനകളുടെ മീറ്റിംഗുകളിലും മറ്റും ഇക്കാര്യം ചര്‍ച്ച ചെയ്യുക. നാല്, മാതാപിതാക്കള്‍ മക്കള്‍ക്കു വരുന്ന ഫോണ്‍കോളുകളും മെസ്സേജുകളും ശ്രദ്ധിക്കുകയും തക്കസമയത്ത് ഇടപെടുകയും ചെയ്യുക.