Letters

നമുക്കു ക്രിസ്തുവില്‍ നിന്ന് എത്രകാലം അകന്നുനില്ക്കാന്‍ സാധിക്കും?

Sathyadeepam

അഡ്വ. സന്തോഷ് ലൂക്ക്, മഞ്ചേരി

വര്‍ത്തമാനകാലത്തു ക്രിസ്തുസാക്ഷ്യം ഭയാനകമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. സ്നേഹിതനായ ക്രിസ്തുവിന്‍റെ കരങ്ങളോടു സ്വന്തം കരം ചേര്‍ത്തുകൊണ്ട് അവിടുത്തെ തിരുമുഖത്തേയ്ക്ക് ഒരു നിമിഷം നോക്കാന്‍ മടിക്കുന്ന പൗരോഹിത്യ മേധാവികളും അതിശയകരമായ ചിന്താദാരിദ്ര്യം പുലര്‍ത്തുകയും ആചാരാനുഷ്ഠാനങ്ങളുടെയും അടിമത്തത്തിന്‍റെയും ചങ്ങലകളില്‍ കുടുങ്ങി കിടക്കാന്‍ ആഗ്രഹിക്കുന്ന അല്മായ സമൂഹവും ഇക്കാലത്തെ പ്രത്യേകതകളാണ്. അതിനെ മറികടക്കുവാനുള്ള വെമ്പല്‍ പുലര്‍ത്തുന്ന ഒരു ന്യൂനപക്ഷവുമുണ്ട്. അവരോടൊപ്പം ക്രിസ്തുവും പരിശുദ്ധാത്മാവുമുണ്ട്.

ഭീതിജനകമായ നിശ്ശബ്ദതയും പക്ഷംചേരലുമാണു നടക്കുന്നതെന്നു കണ്ണു തുറന്നു നോക്കിയാല്‍ മനസ്സിലാകും. സീറോ-മലബാര്‍ സഭയ്ക്കു ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരായ, ദൈവികജീവിതം നയിക്കുന്ന ഒട്ടേറെ പുരോഹിതരും സന്യാസിനികളും അല്മായരുമുണ്ട്. എന്നാല്‍ അവര്‍ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. അച്ചടക്കം കൊണ്ടു പരിഹരിക്കാവുന്നതല്ല സഭയിലെ പ്രശ്നങ്ങള്‍. സമ്പത്തിന്‍റെയും ജഡികാസക്തിയുടേതുമായ ഒരു ധാര ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്.

മറ്റൊരു കാര്യം, നമ്മുടെ ധ്യാനമാര്‍ഗങ്ങള്‍ ശബ്ദഘോഷംകൊണ്ടു ഭയം ജനിപ്പിക്കുന്നതായി മാറിയിരിക്കുന്നു. നിശ്ശബ്ദതയുടെ ശക്തിയും സൗന്ദര്യവും നമുക്കു നഷ്ടമായിരിക്കുന്നു. നിശ്ശബ്ദതയില്ലാത്ത ധ്യാനം ഉത്സവപറമ്പുകളെയാണ് അനുസ്മരിപ്പിക്കുക. ഫലമോ? ക്രിസ്ത്യാനി ഇതാണ് ആത്മീയതയെന്നു തെറ്റിദ്ധരിക്കുന്നു. ആത്മീയതയില്‍ വളര്‍ന്ന ഒരു സമൂഹത്തില്‍ ചൂഷണമുണ്ടാവുകയില്ല. അവിടെ സ്ത്രീ രണ്ടാംതരം പൗരരുമല്ല. നമുക്കു യഥാര്‍ത്ഥ ദൈവത്തില്‍ നിന്ന്, നസ്രത്തിലെ യേശുവില്‍നിന്ന് എത്രകാലം അകന്നു നില്ക്കാന്‍ സാധിക്കും?

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല