ബേബിച്ചൻ കുന്തറ, ചേർത്തല
മഹാനായ അലക്സാണ്ടർ ചക്രവർത്തി കുതിര ഓടിച്ചു പോകുമ്പോൾ ഗ്രീക്ക് ചിന്തകനായ ഡയോജനീസ് ഒരു സിമിത്തേരിയിൽ ചിന്താമഗ്നനായി ഇരിക്കുന്നതു കണ്ടു. വളരെനേരം കഴിഞ്ഞ് തിരിച്ചു വരുമ്പോഴും അസ്ഥിക്കൂമ്പാരത്തിലേക്ക് നോക്കി അതേ ഇരിപ്പാണ്. അലക്സാണ്ടർ അടുത്ത് ചെന്നിട്ട് ചോദിച്ചു, “ഗുരോ അങ്ങെന്തോ ഗാഢചിന്തയിലാണെന്ന് തോന്നുന്നു.” “അതേ, നിന്റെ പിതാവിന്റെ അസ്ഥിയും അദ്ദേഹത്തിന്റെ അടിമകളുടെ അസ്ഥികളും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.”
നമ്മുടെ പഴയ സിമിത്തേരികപ്പേളകൾ നിറയെ ഏതെങ്കിലുമൊക്കെ ഫ്യൂഡൽ പ്രഭുക്കന്മാരുടെ കല്ലറകളായിരക്കും. പുറത്താണെങ്കിൽ ഒന്നാം നിര, രണ്ടാം നിര, മൂന്നാം നിര എന്ന വേർതിരിവുകളുണ്ട്. സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരെയാണ് മൂന്നാം നിരയിൽ സംസ്കരിക്കുക. അവിടെയാണ് കുഴിക്കാണം തീരെക്കുറവ്. ഈ തരംതിരിവ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം ഇന്ന് ഈ വേർതിരിവുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കല്ലറസംസ്കാരം ഇന്ന് പൂർവാധികം ശക്തിപ്രാപിക്കുകയാണ്. കുടുംബമഹിമ പ്രകടിപ്പിക്കുന്നതിനുള്ള ഇടമായി പലരും കല്ലറകളെ കാണുന്നു.
ക്രൈസ്തവ ധാർമ്മികതയ്ക്ക് യോജിച്ചതല്ല എന്ന തിരിച്ചറിവുകൊണ്ടായിരിക്കണം “പുതിയ കല്ലറകൾ” അനുവദിക്കേണ്ടതില്ല എന്ന തീരുമാനം ചില രൂപതകൾ എടുത്തത്.
പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസമില്ലാതെ ദൈവത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ് എന്ന ചിന്ത ഉണർത്തേണ്ട സിമിത്തേരികൾ വേർതിരിവിന്റെ ഇടങ്ങളാക്കരുത്. നിലവിൽ കല്ലറകൾ ഇല്ലാത്ത സിമിത്തേരികളിലെങ്കിലും ഒരു കാരണവശലും വ്യക്തികല്ലറകൾ അനുവദിക്കരുത്.