വഖഫ് ഹര്‍ജി സുപ്രീംകോടതി തള്ളി; മുനമ്പം കേസില്‍ ആശ്വാസമെന്നു വിലയിരുത്തല്‍

Published on

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഓഗസ്റ്റ് 3-ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് തള്ളിയത്.

മുനമ്പം വിഷയത്തില്‍ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡിന് നയപരവും നിയമപരവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ പൊതുകാര്യങ്ങളില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടപടികള്‍ സ്വീകരിക്കാനാകില്ലെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഹൈക്കോടതിയുടെ അനുമതിയോടെയേ നടപടികള്‍ സ്വീകരിക്കാവൂ എന്ന ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.

ഈ ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അത് തള്ളപ്പെട്ടിരുന്നു. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് വഖഫ് സംരക്ഷണ വേദി പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ നടപടി മുനമ്പം തീരദേശത്ത് താമസിക്കുന്ന 610 കുടുംബങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് ആക്ട്‌സ് നേതൃത്വം പ്രതികരിച്ചു. ആക്ടസിനു വേണ്ടി അഡ്വ. ഷാജി പി. ചാലിയം സുപ്രീംകോടതിയില്‍ ഹാജരായി.

logo
Sathyadeepam Online
www.sathyadeepam.org