Editorial

ഫാസിസത്തിന്റെ വധക്രമം

Sathyadeepam

അവര്‍ ഒരാളെക്കൂടി കൊന്നു. ഭീമാ കൊറേഗാവ് കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് മാസങ്ങളായി അന്യായതടവിലായിരുന്ന എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയിന്മേല്‍ മുംബൈ ഹൈക്കോടതിയില്‍ വാദം തുടരുമ്പോഴായിരുന്നു ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയായി ദാരുണാന്ത്യം.

സ്റ്റാന്‍ സ്വാമി മരിച്ചുവെന്നത് സാങ്കേതികം മാത്രമാണ്. അദ്ദേഹം 'കൊല്ലപ്പെട്ടതാണ്.' അതൊരു ജുഡീഷ്യല്‍ കൊലപാതകം കൂടിയാണ്. കോവിഡ് സാഹചര്യവും തന്റെ പാര്‍ക്കിന്‍സണ്‍ രോഗതീവ്രതയും പ്രായവും പരിഗണിച്ച് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ തന്റെ പരാതി കേള്‍ക്കണമെന്ന ആ വയോവൃദ്ധന്റെ ദയനീയ വിലാപം അവഗണിച്ച കോടതി ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പ് അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കോവിഡ് ബാധിതനായായിരുന്നു വിയോഗമെങ്കിലും, നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് നയത്തിന്റെ ദയനീയ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി മാറിത്തീര്‍ന്നു എന്നതാണ് വാസ്തവം. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെങ്കിലും അതൊരു കസ്റ്റഡി കൊലപാതകം തന്നെയാണ്.

അദ്ദേഹത്തിന് കോവിഡ് വാക്‌സിന്‍ പോലും ലഭിച്ചിരുന്നില്ല എന്നറിയുമ്പോഴാണ് മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരമുഖം നമുക്ക് മുമ്പില്‍ വെളിപ്പെടുന്നത്. ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ യഥാര്‍ത്ഥത്തില്‍ തണുത്തുറഞ്ഞു കിടന്നത് ജനാധിപത്യ ഇന്ത്യയുടെ നിശ്ചലശരീരമായിരുന്നു.

പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെന്ന കത്തോലിക്കാ സഭയിലെ ഈശോസഭാ വൈദികന്റെ മരണം ജനാധിപത്യ ഭാരതത്തിന് നാണക്കേടാണ്. 2018-ല്‍ മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത് ഭീമ കൊറോഗാവ് കേസില്‍ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രത്തിന്റെ മറപിടിച്ചാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ. ചുമത്തി എന്‍ഐഎ 2020 ഒക്‌ടോബറില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. സുരക്ഷാഭീഷണിയുടെ മറവിലാണ് ഇത്തരം ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ അവയുടെ ആസുരസ്വഭാവത്തെ വെളിപ്പെടുത്തി വെളിയിലെത്തുന്നത്. കുറ്റകരമായ വൈപുല്യവും കാര്യമായ അവ്യക്തതയുമുള്ള ഈ നിയമം മൗലികാവകാശങ്ങള്‍ കവരാന്‍ സര്‍ക്കാരിന് അവകാശം കൊടുക്കുന്നുവെന്നതാണ് വാസ്തവം. 2015-ല്‍ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പു ചുമത്തി ആയിരക്കണക്കിനു കേസുകള്‍ എടുത്ത സംഭവത്തില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി രേഖപ്പെടുത്തിയ നടുക്കവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ജയിലില്‍ താന്‍ മരിച്ചുപോകുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ അനുവദിക്കണമെന്നുള്ള ആ 84-കാരന്റെ ദയനീയ വിലാപം ഫാസിസ്റ്റ് ഭരണകൂടം ചെവികൊണ്ടില്ല. ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പു വൈകിച്ച് നീതിപീഠവും അദ്ദേഹത്തെ അതിക്രൂരമായി അവഗണിച്ച് ഇല്ലാതാക്കി.

ബാംഗ്‌ളൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി 1975 മുതല്‍ 11 വര്‍ഷക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് ജാര്‍ഖണ്ഡിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടി, അവരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കുവേണ്ടി സ്വാമി സ്വയം സമര്‍പ്പിച്ചത്. 2014-ല്‍ ബി.ജെ.പി. അധികാരത്തിലെത്തിയതു മുതല്‍ ഖനി വ്യവസായികളുടെ കണ്ണിലെ കരടായി സ്റ്റാന്‍ സ്വാമി മാറി. 3000-ത്തോളം വരുന്ന ആദിവാസി യുവാക്കളില്‍ മാവോയിസ്റ്റ് ബന്ധം ചാര്‍ത്തി അന്യായമായി ജയിലിലടച്ചപ്പോള്‍ അവരുടെ നിയമ സഹായത്തിനും മോചനത്തിനും, അവരുടെ പാവപ്പെട്ട കുടുംബങ്ങളുടെ സുസ്ഥിതിക്കും വേണ്ടി സ്റ്റാന്‍ സ്വാമി മുമ്പില്‍നിന്നത് അധികാരികളെ ചൊടിപ്പിച്ചു. ആ ചെറുത്തു നില്പും നിയമ പോരാട്ടവും അദ്ദേഹത്തെ ജയിലിലെത്തിച്ചു. ഒടുവില്‍ ദാരുണാന്ത്യം.

ജാര്‍ഖണ്ഡിലെ പാവപ്പെട്ട ആദിവാസികളുടെ മണ്ണിനും മാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ വൈദികശ്രേഷ്ഠനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മോദിഭാരതം തുറങ്കിലടച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തടവിലാക്കപ്പെട്ടത് ഈ നാട്ടിലെ സാധാരണക്കാരന്റെ പൗരാവകാശങ്ങള്‍ തന്നെയാണ്.

ജനാധിപത്യ ഇന്ത്യ എവിടെ എന്ന അടിസ്ഥാന ചോദ്യത്തെ നിശബ്ദമാക്കാന്‍ നമുക്ക് നല്കപ്പെടുന്ന താല്ക്കാലിക മുട്ടുശാന്തികളില്‍ മുട്ടുമടങ്ങുമ്പോള്‍ സ്റ്റാന്‍ സ്വാമിമാര്‍ ജയിലില്‍ മരിക്കും. കെ.സി.ബി.സി., സി.ബി.സി.ഐ. പോലുള്ള സഭയുടെ ഔദ്യോഗിക പ്രതികരണ സമിതികള്‍ സ്റ്റാന്‍ സ്വാമി വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല എന്ന ആക്ഷേപമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പരസ്യ പ്രതിഷേധത്തിന് പരിമിതിയാകുമ്പോഴും ഭരണതലത്തില്‍ സമ്മര്‍ദ്ദശക്തിയാകാനോ അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ അടിയന്തിരശ്രദ്ധയില്‍ ഈ സംഭവത്തെ സജീവമായി നിലനിര്‍ത്താനോ ഉള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല എന്നതാണ് വാസ്തവം. പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങി. ആ ദാരുണാന്ത്യത്തിനു ശേഷം സഭാവേദികളില്‍ നിറയുന്ന സ്തുതിയും പുകഴ്ചയും സ്റ്റാന്‍ സ്വാമിക്ക് ഇനി പ്രയോജനകരമെല്ലന്നു മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളിലും ദളിത്-ആദിവാസി സമുദ്ധാരണ ശ്രമങ്ങളിലും ഔദ്യോഗികസഭയുടെ 'നിലപാടി'നെ അതു തിരിഞ്ഞു കുത്തുന്നുമുണ്ട്.

ആക്ടിവിസ്റ്റ് എന്നാല്‍ ആന്റി-സോഷ്യല്‍ എന്ന ഫാസിസ്റ്റ് നിര്‍വചന നിര്‍മ്മിതിയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി. വരവര റാവുവിനെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊണ്ട് ഭാരതത്തിലെ ജയിലുകള്‍ നിറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയെന്ന വിലാസം തന്നെ ഭാരതത്തിന് നഷ്ടമാവുന്നു. വ്യത്യസ്തതയും വിയോജിപ്പും വിരുദ്ധയുക്തിയാകുന്ന ഫാസിസ്റ്റ് ഭരണനിര്‍മ്മിതിയില്‍ ജനാധിപത്യ ധ്വംസനം സ്വാഭാവികമാണ്. ജയിലിലേക്കു പോകുംമുമ്പ് 2020 ഒക്‌ടോബര്‍ 6-ന് പൊതുസമൂഹത്തിന് അദ്ദേഹം നല്കിയ വീഡിയോ സന്ദേശത്തില്‍ തനിക്ക് സംഭവിക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും അതു പുതിയ ഇന്ത്യയുടെ പുതിയകഥയാണെന്നും സ്വാമി വിശദീകരിച്ചു. വിയോജിപ്പും വിമര്‍ശനവും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോഴും എതിരു പറയുന്നവരെ എതിര്‍ക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത ഇന്ത്യയില്‍ തുടരുമ്പോള്‍ ഇനിയും സ്റ്റാന്‍സ്വാമിമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും. തീര്‍ച്ച.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്