ജോര്‍ജ് വലിയപാടത്ത്, കപ്പൂച്ചിന്‍
ഡോണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കുറെയധികം കാരണങ്ങള്‍ പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പകുതിയോളം പ്രസിഡന്റ് ജോ ബൈഡനായിരുന്നു അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നത്. പ്രായാധിക്യത്താല്‍ അദ്ദേഹത്തിന്റെ പ്രകടനം വേണ്ടത്ര ഫലവത്താകുന്നില്ല എന്നുകണ്ടപ്പോഴാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് കമല ഹാരിസിനെ അവതരിപ്പിക്കുന്നത്. പന്ത് കമലയുടെ കോര്‍ട്ടില്‍ വന്നപ്പോള്‍ തിരക്കിട്ട അന്വേഷണവും ചര്‍ച്ചയുമായി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ കൊണ്ടുവരും എന്ന്. അങ്ങനെയാണ് പൊടുന്നനവേ, മിനസോട്ടാ ഗവര്‍ണ്ണറായിരുന്ന ടിം വാലസിനെ കമല ഹാരിസ് തന്റെ തിരഞ്ഞെടുപ്പ് പങ്കാളിയാക്കുന്നത്. അപ്പോഴെല്ലാം ട്രംപും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് നിയോഗിയായ ജെയിംസ് ഡോണാള്‍ഡ് (ജെ.ഡി) വാന്‍സും ഓട്ടം തുടരുകയായിരുന്നു. ചട്ടിയും മുടന്തിയും കമലയും വാല്‍സും പിന്നാലെയെത്താന്‍ പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല എന്നതാണ് ഒരു കാരണം. കൂടുതല്‍ ശാസ്ത്രീയമായും സാങ്കേതികമായും സംസാരിക്കുന്ന കമലയെക്കാള്‍ ട്രംപിന്റെ ജനകീയ വാമൊഴി വഴക്കം കൂടുതല്‍ സ്വീകാര്യത നേടി എന്ന് മറ്റൊരു നിരീക്ഷണം. ഇതിനും പുറമേയായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ലോകോത്തര ധനവാനും സമകാലിക ശാസ്ത്രത്തിന്റെ ഐക്കണുമായ ഇലോണ്‍ മസ്‌കിന്റെ കടന്നു വരവ്. ട്രംപ് അധികാരത്തില്‍ വന്നാല്‍ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് മസ്‌കും മസ്‌കിന്റെ സഹായം താന്‍ തേടുമെന്ന് ട്രംപും പ്രഖ്യാപിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് നിധിയിലേക്ക് മസ്‌ക് സംഭാവന ചെയ്തത് 288 ദശലക്ഷം ഡോളര്‍ ആയിരുന്നു.
(288 ദശ ലക്ഷം നല്കി ട്രംപ് 2.0 ന്റെ ആദ്യത്തെ 6 മാസത്തിനകം തന്നെ 3800 കോടി ഡോളറിന്റെ അധികവരുമാനം മസ്‌ക് നേടി എന്ന് പറയപ്പെടുന്നു). ശാസ്ത്ര വിരുദ്ധന്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ട്രംപിനെ മസ്‌ക് നേരേ നടത്തുമെന്നൊരു പൊതുബോധം തിരഞ്ഞെടുപ്പു കാലത്ത് നിര്‍മ്മിക്കപ്പെടുന്നതിന് ആ കൂട്ടുകെട്ട് കാരണമായി.
അധികാരത്തിലിരുന്ന കാലത്ത് പ്രസിഡന്റ് ജോ ബൈഡന്‍ എപ്പോഴും പ്രവര്‍ത്തനനിരതനായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചില്ല. വിവാദ പ്രസ്താവനകള്‍ നടത്താത്തതിനാല്‍ മിക്ക ദിവസവും ടെലവിഷന്‍ വാര്‍ത്തകളില്‍ പോലും ജനം അദ്ദേഹത്തെ കാണുമായിരുന്നില്ല. വൈസ് പ്രസിഡന്റ് കമലയെ ജനം തീരെ കണ്ടില്ല. അവര്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നതൊന്നും ജനങ്ങളിലേക്ക് എത്തിയില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വഴിയും, വിവിധ കോടതികളില്‍ തനിക്കെതിരേ നിലനിന്ന നിരവധി കേസുകള്‍ വഴിയും ഡോണാള്‍ഡ് ട്രംപ് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. താന്‍ വേട്ടയാടപ്പെടുന്ന ഇരയാണ് എന്ന് സ്വന്തം പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിലും നല്ലൊരു പങ്കും അദ്ദേഹം വിജയിച്ചു. ലാറ്റിനോകള്‍, മെക്‌സിക്കന്‍, ഇന്‍ഡ്യന്‍, വിയറ്റ്‌നാമീസ് തുടങ്ങിയ വംശീയ വോട്ടുകള്‍ സ്വാധീനിക്കാനും കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാരുടെ വോട്ടുകള്‍ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇവാഞ്ചലിക്കല്‍ സഭകളുടെ വോട്ട് പണ്ടേ ട്രംപിന് ഉറപ്പായിരുന്നതാണ്.
ട്രംപ് 1.0 ല്‍ നാലു വര്‍ഷം കൊണ്ട് 220 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലാണ് ഒപ്പുവച്ചതെങ്കില്‍, ട്രംപ് 2.0 ല്‍ കഴിഞ്ഞ 11 മാസത്തിനകം 221 പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറുകളില്‍ ഒപ്പുവച്ചു കഴിഞ്ഞു. നിയമനിര്‍മ്മാണസഭയെ നോക്കുകുത്തിയാക്കുകയും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുകയുമാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ സംഭവിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു.
സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശം എന്നവര്‍ വിളിക്കുന്ന ഗര്‍ഭഛിദ്രത്തോടും, മനുഷ്യക്കടത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയും അമേരിക്കയില്‍ എത്തിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരോടും ഡെമോക്രാറ്റിക് പാര്‍ട്ടി സ്വീകരിക്കുന്ന ഉദാരനിലപാടുകള്‍ കത്തോലിക്കരിലെ നല്ലൊരു ശതമാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിരുദ്ധരാക്കി. മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിലപാടായിരിക്കും എപ്പോഴും തങ്ങളുടേത് എന്ന് ട്രംപും വാന്‍സും ആവര്‍ത്തിച്ചു പ്രസ്താവിച്ചതും, വാന്‍സ് ഒരു കത്തോലിക്കാ മതവിശ്വാസി ആണെന്നതും സ്വാഭാവികമായും ഒട്ടേറെ കത്തോലിക്കാ വോട്ടുകളെ അവര്‍ക്കനുകൂലമായി സ്വാധീനിച്ചിരിക്കാം. യുദ്ധരംഗത്തു നിന്ന് പട്ടാളത്തെ പിന്‍വലിക്കുകയാണ് തന്റെ മുന്‍ ഭരണകാലത്ത് താന്‍ ചെയ്തിട്ടുള്ളതെന്നും, ഇനിയും ഒരവസരം ലഭിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് യുക്രെയ്ന്‍, ഇസ്രയേല്‍ യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിക്കും എന്നുമുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍ ചെറുപ്പക്കാരായ പുതിയ വോട്ടര്‍മാരെ നിര്‍ണ്ണായകമായി സ്വാധീനിച്ചിരിക്കാം. നിയമാനുസൃതമല്ലാതെ കുടിയേറിയവരോടായിരുന്നല്ലോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൃദുസമീപനം. അവര്‍ക്കാവട്ടെ, വോട്ടുകളുമില്ല. അനധികൃത കുടിയേറ്റക്കാരോട് മാത്രമല്ല,
എല്ലാ കുടിയേറ്റക്കാരോടും വിപ്രതിപത്തിയുള്ള സവര്‍ണ്ണമേധാവിത്തക്കാര്‍ എപ്പോഴും ട്രംപനുകൂലരായിരുന്നല്ലോ. ഇതിനെല്ലാം പുറമേ, ആറേകാല്‍ അടി ഉയരവും, മറ്റുള്ളവരെ വാക്കിലും മനോഭാവത്തിലും അടിച്ചിരുത്തുന്ന രീതികളുമുള്ള ട്രംപിനു മുന്നില്‍ ശരാശരി മാത്രം (അഞ്ചടി നാലിഞ്ച്) ഉയരവും ശരാശരി മാത്രം ആക്രമണ ശൈലിയുമുള്ള ഒരു സ്ത്രീയായ കമലക്ക് ഇമേജ് നിര്‍മ്മിച്ചെടുക്കല്‍ ഒട്ടും എളുപ്പമായിരുന്നില്ല. അടുത്ത കാലങ്ങളില്‍ അമേരിക്കയില്‍ പാര്‍ട്ടി അണികള്‍ മാറിമറിയുകയുമുണ്ടായി. പ്രഫഷണലുകളും പ്രഫസര്‍മാരും ബുദ്ധിജീവികളും നഗരവാസികളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അടിയുറച്ച് നില്ക്കുമ്പോള്‍, പാര്‍ട്ടിയുടെ കാലാവസ്ഥാ വ്യതിയാന നിലപാടുകള്‍ മൂലം കാര്‍ഷികഖനനവ്യവസായ മേഖലകളിലെ പാര്‍ട്ടി അനുകൂലമായിരുന്ന തൊഴിലാളി വര്‍ഗ്ഗം കുറെയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂടുമാറിയിട്ടുണ്ട്. 2024-ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട 54 പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ 40-ലും വലതുപക്ഷ പാര്‍ട്ടികളാണ് അധികാരത്തില്‍ വന്നത്. ആഗോള തലത്തില്‍ വലതുപക്ഷ ചായ്‌വ് ശക്തമായ തോതില്‍ പ്രകടമായ സമയത്തു തന്നെയായിരുന്നു അമേരിക്കയിലും തിരഞ്ഞെടുപ്പ് നടന്നതും അതേ പ്രവണത ദൃശ്യമായതും.
ഇനി, ഡോണാള്‍ഡ് ട്രംപ് രണ്ടാം (2.0) തവണ അധികാരത്തിലേറിയതിനുശേഷം സംഭവിക്കുന്നത് എന്തെന്ന് നോക്കാം. ട്രംപ് 1.0 ല്‍ വിടുവായത്തരം കൂടുതലായിരുന്നെങ്കില്‍ ട്രംപ് 2.0 കുറച്ചുകൂടി അവധാനത കാണുന്നുണ്ട്. അന്നും ഇന്നും വലിയൊരു ശരീരത്തില്‍ അകപ്പെട്ടുപോയ ഒരു കുട്ടിയാണ് അദ്ദേഹം എന്നാണ് തോന്നിയിട്ടുള്ളത്. സമ്പത്തിലേക്ക് ജനിച്ചുവീണ്, സമ്പത്തിനാല്‍ വഷളാക്കപ്പെട്ട ഒരു കുട്ടി. സാമാന്യം നല്ല തോതില്‍ നാര്‍സിസ്സിസ്റ്റ് മനോഭാവം ഉള്ളയാള്‍. വെള്ളക്കാരുടെ അധീശത്വത്തില്‍ വിശ്വസിക്കുന്നയാള്‍. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും കഴിവിലും താന്‍ അഗ്രഗണ്യനാണെന്ന് കരുതുകയും താന്‍ സ്മാര്‍ട്ട് ആണെന്ന് വീമ്പു പറയുകയും ചെയ്യുന്നയാള്‍. അമേരിക്ക കണ്ട ഏറ്റവും നല്ല പ്രസിഡന്റ്, ചുരുങ്ങിയ പക്ഷം ഏറ്റവും നല്ല രണ്ടാമത്തെ പ്രസിഡന്റെങ്കിലും താനാണ് എന്ന് ഊറ്റം കൊള്ളാനും പ്രഖ്യാപിക്കാനും മടിയില്ലാത്തയാള്‍. ദരിദ്രരെ ചണ്ടികളായി കരുതുന്നയാള്‍. മറുപക്ഷത്തുള്ളവരെ വിവരംകെട്ടവരെന്നും അഴകില്ലാത്തവരെന്നും ചീത്തമനുഷ്യരെന്നും ചാപ്പകുത്താന്‍ യാതൊരു വിഷമവും കാണിക്കാത്തയാള്‍. പരിസ്ഥിതിവാദം, ശാസ്ത്രീയമായ ആരോഗ്യപാലനം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വശംവദനാകുന്നയാള്‍. മതവിശ്വാസമോ ആത്മീയതയോ കാണാനില്ലെങ്കിലും ക്രിസ്റ്റ്യന്‍ സ്വത്വരാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി ചരിത്രത്തില്‍ ഇടം പിടിക്കണം എന്ന് താല്പര്യമുള്ളയാള്‍. അതിസങ്കീര്‍ണ്ണമായ ഒരു സംയുക്തമാണദ്ദേഹം!
രേഖകളില്ലാത്തവരായ ആറ് ലക്ഷത്തിലധികം കുടിയേറ്റക്കാരെ ട്രംപ് 2.0 ല്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞു. അതിനുപുറമേ ഇരുപതുലക്ഷത്തോളം പേര്‍ സ്വയം നാടുവിട്ട് ഓടിയിട്ടുണ്ട് എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. നഗരങ്ങള്‍ തോറും ഐ.സി.ഇ. സേന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ട്രംപ് 1.0 ല്‍ നാലു വര്‍ഷം കൊണ്ട് 220 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലാണ് ഒപ്പുവച്ചതെങ്കില്‍, ട്രംപ് 2.0 ല്‍ കഴിഞ്ഞ 11 മാസത്തിനകം 221 പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറുകളില്‍ ഒപ്പുവച്ചു കഴിഞ്ഞു. നിയമനിര്‍മ്മാണസഭയെ നോക്കുകുത്തിയാക്കുകയും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുകയുമാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ സംഭവിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നു. മെക്‌സിക്കോക്കും കാനഡയ്ക്കും ചൈനയ്ക്കും ഇന്‍ഡ്യയ്ക്കും എതിരേയുള്ള ഇറക്കുമതി തീരുവകള്‍ ഇപ്പറഞ്ഞ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ പെടും. ഏറെ ചര്‍ച്ചയാവശ്യമുള്ള, ഭരണഘടനാ സംബന്ധിയായ മറ്റനവധി ഈ.ഓ.കളും ഉണ്ടതില്‍.
തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നതിനാല്‍ തിരഞ്ഞെടുപ്പ് അസാധുവാണെന്നും, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ജനപ്രതിനിധികളെയും റാറ്റിഫൈ ചെയ്യുന്നത് അംഗീകരിച്ചു കൂടാ എന്നും അന്നത്തെ പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് പാര്‍ട്ടി അനുയായികളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും 2020 ജനുവരി 6-ാം തീയതി കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കടക്കുകയും അവരെ തടഞ്ഞ കാവല്‍ സേനയെ ആക്രമിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ആയിരത്തറുന്നൂറോളം പേര്‍ ജയിലിലും ജാമ്യത്തിലും ആയിരുന്നു. അവര്‍ക്കൊക്കെ ട്രംപ് 2.0 ല്‍ പൊതു മാപ്പ് നല്കപ്പെട്ടു.
പ്രൗഡ് ബോയ്‌സ്, നവനാസികള്‍, ആര്യന്‍ ഫ്രീഡം നെറ്റ്‌വര്‍ക്ക്, ടെക്‌സസ് ത്രീ പെര്‍സെന്റേഴ്‌സ് മുതലായ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ വെള്ളക്കാരുടെ ദേശീയതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും, കുടിയേറ്റം, LGBTQ വിഭാഗങ്ങളുടെ അവകാശങ്ങള്‍ എന്നിത്യാദി കാര്യങ്ങളില്‍ അതിശക്തമായി എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമാണ്. മുന്‍കാലങ്ങളില്‍ അവരുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും നെഗറ്റീവായി കണ്ടിരുന്നെങ്കില്‍ ട്രംപ് 2.0 ല്‍ അവരൊക്കെ അത്രകണ്ട് അനഭിമതരല്ലാത്തവരാകുകയും അവരുടെ ശബ്ദങ്ങള്‍ നേതൃത്വത്തില്‍ നിന്നുതന്നെ കേള്‍ക്കാന്‍ ആരംഭിക്കുകയും ചെയ്തു.
രേഖകളില്ലാത്തവരായ ആറ് ലക്ഷത്തി ലധികം കുടിയേറ്റക്കാരെ ട്രംപ് 2.0 ല്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞു. അതിനുപുറമേ ഇരുപതുലക്ഷത്തോളം പേര്‍ സ്വയം നാടുവിട്ട് ഓടിയിട്ടുണ്ട് എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. നഗരങ്ങള്‍ തോറും ഐ.സി.ഇ. സേന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം എഴുപതിനായിരത്തോളം പേരെ ഐസിഇ സേന അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തടവിലാക്കിയിരിക്കുന്നു.
വലതുപക്ഷ ക്രൈസ്തവരെ സുഖിപ്പിച്ചിട്ടുണ്ടെങ്കിലും ട്രംപ് 2.0 വരുത്തിയിട്ടുള്ള സാമൂഹിക മാറ്റങ്ങള്‍ രാജ്യത്തെ മധ്യമപക്ഷത്തെയും ഡെമോക്രാറ്റുകളായ ക്രൈസ്തവരെയും വിഷമിപ്പിക്കുന്നുണ്ട്. പൊതുവേ പറഞ്ഞാല്‍ കത്തോലിക്കാ നേതൃത്വം വലതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അല്‍മായര്‍ എവിടെ നില്ക്കുന്നു എന്ന് പറയാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ല എന്ന് നമുക്ക് വാദിക്കാം. എന്നാല്‍, അമേരിക്കയില്‍ അതിന് ഒരു മറുവശമുണ്ട്. ഇവിടെ വെയിലുകൊള്ളലും ശാരീരികാധ്വാനവും ആവശ്യമുള്ള കാര്‍ഷിക മേഖലയിലെയും ഗാര്‍ഡനിങ്, ക്ലീനിങ് മുതലായ മേഖലകളിലെയും ജോലികള്‍ ചെയ്യുന്നതില്‍ നല്ലൊരു പങ്കും ഇപ്പറഞ്ഞ രേഖകളില്ലാത്ത കുടിയേറ്റക്കാരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവരില്ലെങ്കില്‍ അത്തരം ജോലികള്‍ ചെയ്യാന്‍ ആളുണ്ടാവില്ല. ഏതാണ്ട് ഒരു കോടിയോളം അത്തരം മനുഷ്യര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്‍ഡ്യയുടെ ഏകദേശം മൂന്നിരട്ടി വിസ്തൃതിയുള്ള അമേരിക്ക എന്ന രാജ്യത്ത് കേരളത്തിന്റെ മൂന്നിലൊന്നു ജനങ്ങള്‍ എന്നത് ഒരു വലിയ സംഖ്യയൊന്നുമല്ല. രേഖകളില്ലാത്ത കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ നിലപാടുകളോടും സമീപനങ്ങളോടും വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ നവംബര്‍ 12-ാം തീയതി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഏതാണ്ട് ഏകകണ്ഠമായി (216 മെത്രാന്മാര്‍ അനുകൂലിച്ചും 5 മെത്രാന്മാര്‍ പ്രതികൂലിച്ചും 3 പേര്‍ വിട്ടുനിന്നും) ഒരു പ്രസ്താവനയിറക്കി. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെയും അത് നടപ്പിലാക്കുന്ന രീതികളെയും മെത്രാന്‍ സമിതി തള്ളിപ്പറഞ്ഞു.
ട്രംപ് 2.0 ഭരണത്തില്‍, മിക്കവാറും എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ എന്ന നിലയില്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്.
1) പ്രായോഗികമായ ഇടപാടുകരാറുകളോ സമ്മര്‍ദ്ദതന്ത്രങ്ങളോ വഴിയാണെങ്കില്‍പ്പോലും ഇസ്രയേല്‍-ഗാസ കാര്യത്തില്‍ താല്ക്കാലിക യുദ്ധവിരാമം സംഭവിപ്പിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലും സമാധാന ഉടമ്പടിക്കായി പരിശ്രമങ്ങള്‍ മുന്നോട്ടു പോകുന്നു.
2) പ്രത്യേകിച്ചും യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങള്‍.
3) അമേരിക്കയിലെ യാഥാസ്ഥിതിക ക്രൈസ്തവര്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ലീഗുകളില്‍ ട്രാന്‍സ്‌ജെന്ററുകള്‍ കടന്നുവന്നതിനെ ശക്തമായി എതിര്‍ക്കുന്നവരായിരുന്നു. (ആണായി ജനിച്ച് ആണിന്റെ കായികക്ഷമതയുള്ളവര്‍ സ്ത്രീകളോട് മത്സരിക്കുമ്പോള്‍ യഥാര്‍ഥ സ്ത്രീകള്‍ പിന്തള്ളപ്പെടുന്നു എന്നതായിരുന്നു അവരുടെ എതിര്‍പ്പ്). സ്ത്രീകളുടെ സ്‌പോര്‍ട്‌സ് ലീഗില്‍ സ്ത്രീ ആയി ജനിച്ചവര്‍ മാത്രം എന്ന രീതിയില്‍ അദ്ദേഹം ഓര്‍ഡര്‍ ഇട്ടത് മേല്പറഞ്ഞ വിഭാഗത്തെ തൃപ്തരാക്കിയിട്ടുണ്ട്.
4) വിശ്വാസാധിഷ്ഠിത പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കമ്മീഷനെ ട്രംപ് നിയമിക്കുകയുണ്ടായി.
5) നിയമ വകുപ്പ്, ഇന്റേണല്‍ റവന്യൂ സര്‍വീസ്, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ ഒഴിവാക്കപ്പെടുന്നു എന്ന് പരാതികള്‍ ഉണ്ടായിരുന്നു. വിശ്വാസാധിഷ്ഠതമായ അത്തരം വിവേചനങ്ങള്‍ നിലവിലുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടെങ്കില്‍ പരിഹരിക്കാനുമായി അറ്റോര്‍ണി ജനറല്‍ തലവനായി ഒരു ടാസ്‌ക് ഫോഴ്‌സിനെ ട്രംപ് നിയമിച്ചു.
6) സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥിക്കാനും മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവകാശം നല്കുന്ന ഉത്തരവിറക്കി.
7) മതേതര സംഘടനകള്‍ക്കും മതാടിസ്ഥിത സംഘടനകള്‍ക്കും വിവേചനം കൂടാതെ സര്‍ക്കാര്‍ ഫണ്ടുകള്‍ നല്കുന്നതിനുള്ള ഉത്തരവിറക്കി.
8) മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ഫെഡറല്‍ തൊഴില്‍ സ്ഥലങ്ങളില്‍ മതകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതി നല്കിക്കൊണ്ട് ഉത്തരവിട്ടു.
9) അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന കാരണത്താല്‍ ഒരു ലക്ഷം ഡോളര്‍ സര്‍ക്കാരിലേക്ക് അടച്ചാല്‍ മാത്രമേ പുറമേനിന്ന് തൊഴിലാളികളെ H1B വിസയില്‍ കൊണ്ടുവരാനാവൂ എന്ന നിബന്ധനയും ട്രംപ് 2.0 നടപ്പാക്കിയിരിക്കുന്നു.
ക്രൈസ്തവര്‍ക്ക് വിഷമമുണ്ടാക്കും വിധമുള്ള രണ്ട് ഉത്തരവുകളും ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായി. ഫെഡറല്‍ വധശിക്ഷ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ അധികാരമേറ്റ അന്നു തന്നെ അദ്ദേഹം ഒപ്പിട്ടു. കത്തോലിക്കാ സഭയുടെ സാമൂഹിക പഠനങ്ങള്‍ വധശിക്ഷയ്‌ക്കെതിരാണ്. കൃത്രിമ ബീജസങ്കലന മാര്‍ഗത്തിന്റെ (IVF) ചെലവ് ഗണ്യമായ വിധം കുറവുവരുത്തുകയും അതവലംബിക്കുവാന്‍ പ്രോത്സാഹനം നല്കുകയും ചെയ്യുന്ന ഉത്തരവും അദ്ദേഹത്തില്‍ നിന്നുണ്ടായി. കത്തോലിക്കാസഭ ഐ.വി.എഫിനും എതിരാണല്ലോ.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണത്തെ ക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാല്‍, എല്ലാവരുംതന്നെ അത്തരം ധ്രുവീകരണത്തിന് കാരണക്കാരും ആണെന്ന് തോന്നുന്നു. ഒരൊറ്റ മാര്‍ഗമേയുള്ളൂ എന്ന് വാശിപിടിക്കുന്നവര്‍ തീര്‍ച്ചയായും മറുവശം കാണാതെ പോകുന്നുണ്ട്.
മേല്പറഞ്ഞവയെല്ലാം പ്രധാനമായും ക്രിസ്ത്യന്‍ വലതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്തിട്ടുള്ള കാര്യങ്ങളാണ്. വലതുപക്ഷ ക്രൈസ്തവരെ സുഖിപ്പിച്ചിട്ടുണ്ടെങ്കിലും ട്രംപ് 2.0 വരുത്തിയിട്ടുള്ള സാമൂഹിക മാറ്റങ്ങള്‍ രാജ്യത്തെ മധ്യമപക്ഷത്തെയും ഡെമോക്രാറ്റുകളായ ക്രൈസ്തവരെയും വിഷമിപ്പിക്കുന്നുണ്ട്. പൊതുവേ പറഞ്ഞാല്‍ കത്തോലിക്കാ നേതൃത്വം വലതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അല്‍മായര്‍ എവിടെ നില്ക്കുന്നു എന്ന് പറയാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. തീര്‍ത്തും പാര്‍ട്ടി അനുഭാവികളായ മെത്രാന്മാര്‍ കൈവിരലില്‍ എണ്ണാവുന്നത്രയുമേ ഉണ്ടാകൂ. എന്നാല്‍, തീവ്ര വലതുപക്ഷ നിലപാടുകളുള്ള വൈദികര്‍ അങ്ങുമിങ്ങും ഉണ്ടെന്നത് വ്യക്തമാണ്. പ്രാദേശിക പ്രാതിനിധ്യത്തോടെ 1164 വൈദികരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈയിടെ നടത്തപ്പെട്ട ഒരു സര്‍വേയുടെ ഫലം പുറത്തു വന്നിട്ടുണ്ട്. 1980 നു മുമ്പ് പട്ടം സ്വീകരിച്ച മുതിര്‍ന്ന വൈദികര്‍ പൊതുവേ ഉദാര നിലപാടുകള്‍ സ്വീകരിക്കുന്നവരും 1980 നും 1999 നും ഇടയില്‍ പട്ടം സ്വീകരിച്ചിട്ടുള്ള വൈദികര്‍ പൊതുവേ മധ്യമനിലപാട് സ്വീകരിക്കുന്നവരും 2000 മുതല്‍ പട്ടം സ്വീകരിച്ചിട്ടുള്ള വൈദികര്‍ പൊതുവേ യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്നവരും ആയാണ് സര്‍വ്വേ ഫലം കാണിക്കുന്നത്.
കേരളത്തില്‍ പോലും അനുയായികളും യൂണിറ്റുകളും ഉണ്ടായിരുന്ന വിവാദപരമായ തീവ്ര വലതുപക്ഷ കത്തോലിക്കാ മാധ്യമ സംഘടനയായിരുന്നു 'ചര്‍ച്ച് മിലിറ്റന്റ്'. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെയും അന്നുതൊട്ടുള്ള മാര്‍പാപ്പമാരെയും ഫ്രാന്‍സിസ് പാപ്പായെ പ്രത്യേകിച്ചും, അതുപോലെ തുറന്ന നിലപാടുകളുള്ള മെത്രാന്മാരെയും വൈദികരെയും തുറന്ന് ആക്രമിച്ചിരുന്ന സംഘടന ഒരു അപകീര്‍ത്തി കേസില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2024-ല്‍ അടച്ചുപൂട്ടേണ്ടിവന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അയഞ്ഞ സമീപനങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്ന സംഘടനയുടെ സ്ഥാപക നേതാവിനുതന്നെ സംഘടനയ്ക്കു ചേരാത്ത ലൈംഗിക ആഭിമുഖ്യങ്ങളുടെ പേരില്‍ സ്ഥാനമൊഴിയേണ്ടതായും വന്നു. ഏതായാലും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് എത്തിയതിനുശേഷം അമേരിക്കയിലെ അത്തരം തീവ്രവാദ നിലപാടുകള്‍ പതിയെ പിന്നാക്കം വലിയുന്നതിന്റെ സൂചനകളാണ് കാണുന്നത്. ഫ്രാന്‍സിസ് പാപ്പായെ ഏകാധിപതിയായും ക്രിസ്തുവിരുദ്ധനായും മറകൂടാതെ വിമര്‍ശിച്ചുകൊണ്ടിരുന്ന ഏറ്റവും പ്രമുഖ 'കത്തോലിക്കാ' ചാനലായ EWTN ന്റെ വാര്‍ത്താ വിഭാഗം ലിയോ മാര്‍പാപ്പയെ അങ്ങനെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടും.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധ്രുവീകരണത്തെക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാല്‍, എല്ലാവരുംതന്നെ അത്തരം ധ്രുവീകരണത്തിന് കാരണക്കാരും ആണെന്ന് തോന്നുന്നു. ഒരൊറ്റ മാര്‍ഗമേയുള്ളൂ എന്ന് വാശിപിടിക്കുന്നവര്‍ തീര്‍ച്ചയായും മറുവശം കാണാതെ പോകുന്നുണ്ട്. തീവ്രവലതുപക്ഷ ചായ്‌വുള്ളവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ മതേതര അജണ്ടയെക്കുറിച്ച് പറയാറുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രം സമൂഹത്തില്‍ നടപ്പിലാക്കുന്നതിനായി ഒരു വിഭാഗം ആവിഷ്‌കരിക്കുന്ന പദ്ധതികളെയാണ് 'അജണ്ട' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം അറിയാതെ തന്നെ അത്തരം ഒരു അജണ്ട മിക്കവാറും വികസിത സമൂഹങ്ങളിലെല്ലാം നടപ്പിലാക്കപ്പെടുന്നുണ്ട്.
രേഖകളില്ലാത്തവരായ ആറ് ലക്ഷത്തിലധികം കുടിയേറ്റക്കാരെ ട്രംപ് 2.0 ല്‍ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞു. അതിനുപുറമേ ഇരുപതുലക്ഷത്തോളം പേര്‍ സ്വയം നാടുവിട്ട് ഓടിയിട്ടുണ്ട് എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. നഗരങ്ങള്‍ തോറും ഐ.സി.ഇ. സേന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വിശ്വാസികള്‍ക്ക് അവര്‍ വിശ്വാസികളാണ് എന്ന കാരണത്താല്‍ത്തന്നെ നീതി നിഷേധിക്കപ്പെടുന്നത് ശരിയായ ജനാധിപത്യമല്ല. 'നിങ്ങള്‍ക്ക് ഒരു അജണ്ട ഉണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍, ഞങ്ങളുടെ അജണ്ട അനുസരിച്ച് നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല' എന്ന നിലപാടാണ് അത്. ഒരുപക്ഷേ കേരളത്തിലും അത്തരം അജണ്ടകള്‍ വിദ്യാഭ്യാസമേഖലയിലും മറ്റ് പൊതുമേഖലകളിലും നടപ്പിലാക്കപ്പെടുന്നുണ്ട്. സമൂഹത്തെ മതവിശ്വാസത്തില്‍ നിന്ന് വിമോചിപ്പിച്ചെടുക്കുക എന്നത് പുരോഗമന വാദികളുടെ വളരെ ശക്തമായ ഒരു അജണ്ടയായിട്ടാണ് കാണുന്നത്. മതവൈവിധ്യത്തില്‍ നിന്നുടലെടുക്കുന്ന മതസ്പര്‍ദ്ധകള്‍ക്ക് മതരാഹിത്യം എന്നതല്ല പോംവഴി. അത്തരം ഒരു മൂന്നാം വഴി ലോകത്തില്‍ ഒരുത്തിരിഞ്ഞു വരുന്നതിന് ഒരുപക്ഷേ അമേരിക്കയിലെ മാറ്റങ്ങള്‍ ഉപകരിച്ചേക്കും.
അതേസമയം, ട്രംപ് 2.0 ഭരണത്തിന്റെ നിലപാടുകള്‍ മൂന്നു നാല് മേഖലകളിലെങ്കിലും കാര്യമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കതന്നെയാണ് ആദ്യത്തേത്. മനുഷ്യരാശി ഇന്നേവരെ നേടിയിട്ടുള്ള നേട്ടങ്ങളില്‍ അദ്വിതീയമായ ഒന്നാണ് ജനാധിപത്യ സംവിധാനം എന്നത്. ഒരു സംവിധാനം എന്ന നിലയില്‍ മാത്രമല്ല ഒരു അവബോധം എന്ന നിലയില്‍ക്കൂടിയാണ് അതിന്റെ പ്രാമുഖ്യം. എന്നാല്‍, ജനാധിപത്യത്തോടുള്ള താല്പര്യം അമേരിക്കയില്‍ പൊതുവേ കുറഞ്ഞു വരുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്, പ്യൂ റിസെര്‍ച്ച് സെന്ററിന്റെ ഡിറക്റ്റര്‍ റിച്ചാര്‍ഡ് വൈക്ക്. നമ്മെ ഭയപ്പെടുത്തേണ്ട ഒരവസ്ഥയാണത്. ജനാധിപത്യ ക്രമത്തെയും ജനാധിപത്യ രീതികളെയും ജനാധിപത്യ മര്യാദകളെയും ദുര്‍ബലപ്പെടുത്തുന്ന രീതികളാണ് ട്രംപ് 2.0 ല്‍ നാം പൊതുവേ കാണുന്നത്. തന്റെ തന്നെ സര്‍ക്കാരിനെ വെറും നോക്കുകുത്തിയാക്കുന്ന രീതികളാണ് അവലംബിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിനെതിരേ പ്രതിഷേധിക്കുന്ന 'No Kings - രാജാക്കന്മാര്‍ വേണ്ട' ബഹുജന റാലികള്‍ രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും തന്നെ ഒന്നിലധികം തവണ അരങ്ങേറിക്കഴിഞ്ഞു. അമേരിക്കയില്‍ മാത്രമല്ല, ലോകത്താകമാനം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കാന്‍ പോന്നവയാണ് ഈ പ്രവണതകള്‍.
താന്‍ സമാധാനത്തിന്റെ വക്താവാണ് എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു. നിലവില്‍ യുദ്ധം നടക്കുന്നിടങ്ങളില്‍ അതിന് അറുതി വരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണ്. നാറ്റോ സഖ്യത്തിന്റെ അമരക്കാരനായാണ് അമേരിക്ക പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, അതിര്‍ത്തികള്‍ അടക്കാത്ത യൂറോപ്പിന്റെ സമീപനത്തെ അദ്ദേഹം പലവുരു കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഇനി മുതല്‍ അമേരിക്കയെ നോക്കി ഇരിക്കേണ്ടതില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള യുദ്ധോപകരണങ്ങള്‍ വികസിപ്പിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യണമെന്നും വ്യക്തമായ താക്കീത് അദ്ദേഹം അവര്‍ക്ക് നല്കിക്കഴിഞ്ഞു. അതിന്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വലിയൊരു റവന്യൂ വിഹിതം യുദ്ധോപകരണങ്ങള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമായി മാറ്റിവയ്ക്കാനും തുടങ്ങുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ നിലപാടുകളോടും സമീപനങ്ങളോടും വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ നവംബര്‍ 12-ാം തീയതി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഏതാണ്ട് ഏകകണ്ഠമായി (216 മെത്രാന്മാര്‍ അനുകൂലിച്ചും 5 മെത്രാന്മാര്‍ പ്രതികൂലിച്ചും 3 പേര്‍ വിട്ടുനിന്നും) ഒരു പ്രസ്താവനയിറക്കി. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെയും അത് നടപ്പിലാക്കുന്ന രീതികളെയും മെത്രാന്‍ സമിതി തള്ളിപ്പറഞ്ഞു.
ചുരുക്കത്തില്‍ കൂടുതല്‍ കൂടുതല്‍ യുദ്ധോപകരണങ്ങളും ബോംബുകളും കൊണ്ട് ലോകം നിറയാന്‍ പോവുകയാണ്. ലോക സമാധാനത്തിന്റെ ഇന്റക്‌സ് താഴും എന്നു തന്നെയാണ് സൂചന. അതിനു പുറമേ ഇക്കൊല്ലം സൊമാലിയ, യെമന്‍, നൈജീരിയ, ഇറാക്ക്, ഇറാന്‍, സിറിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ ട്രംപ് 2.0 സൈനിക ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. അമേരിക്ക തങ്ങളുടെ മുന്‍തൂക്കം നിലനിര്‍ത്തണം എന്ന് അഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ 1823-ല്‍ മുന്നോട്ടുവച്ച സിദ്ധാന്തം രണ്ടു നൂറ്റാണ്ടിനുശേഷം വീണ്ടും പൊടിതട്ടി എടുക്കുന്നതും നാം കാണുകയാണ്. ഏകധ്രുവ ലോകം എന്ന ആശയം ഇനിയും മുന്നോട്ടു വന്നാല്‍ അത് ലോകത്തുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ ചില്ലറയല്ല.
പലസ്തീന്‍ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്നതായി ട്രംപ് 2.0 ഉത്തരവിറക്കിയിരുന്നു. അതിനുപുറമേ മറ്റ് 20 രാജ്യങ്ങളില്‍ നിന്ന് വളരെ നിയന്ത്രിതമായ തോതില്‍ മാത്രം പ്രവേശനം എന്ന് നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രണ്ടു ലിസ്റ്റിലുമായുള്ള 40 രാജ്യങ്ങളില്‍ ഭൂരിഭാഗവും അതീവ ദരിദ്രരാജ്യങ്ങളാണ് എന്നതാണ് സത്യം. നിരോധനമുള്ള 20 രാജ്യങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ 12 ഉം, നിയന്ത്രണമുള്ള 20 രാജ്യങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ 15 ഉം ആഫ്രിക്കന്‍ / കറുത്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണെന്നു കാണാം. മതസ്വാധീനം എന്ന ഘടകം വച്ചുനോക്കിയാല്‍ ആദ്യത്തേതില്‍ 13 ഉം രണ്ടാമത്തെതില്‍ 15 ഉം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണെന്നും കാണാം. ആഗോള ദാരിദ്ര്യത്തോടുള്ള സമീപനം, വര്‍ഗീയത, വംശവെറി എന്നിവ വളരെ അസ്വസ്ഥതപ്പെടുത്തുന്ന സൂചനകളാണ്.
യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റത്തെ ട്രംപ് 2.0 സ്വാഗതം ചെയ്തുകഴിഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ അഭയാര്‍ത്ഥികളെ അമേരിക്ക ഇത്ര കാലവും സ്വീകരിച്ചുപോന്നു. എന്നാല്‍, രാഷ്ട്രീയ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന നയത്തിലും ട്രംപ് 2.0 മാറ്റം വരുത്തി. സൗത്ത് ആഫ്രിക്കയിലെ വെള്ളക്കാര്‍ പീഡനം അനുഭവിക്കുകയാണെന്നും അതിനാല്‍ അവിടെ നിന്നുള്ള വെള്ളക്കാര്‍ക്ക് അഭയാര്‍ത്ഥികള്‍ എന്ന നിലയില്‍ അഭയം നല്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ഈ ഗതി മുന്നോട്ടു പോയാല്‍ അനതിവിദൂര ഭാവിയില്‍ ലോകത്ത് ബലാബലങ്ങള്‍ വര്‍ദ്ധിക്കും. അതുപോലെതന്നെ അമേരിക്ക വംശീയമായി വെള്ളക്കാരുടെ നാടായി മാറാന്‍ പരിശ്രമിക്കും. അതോടെ അഭ്യന്തര കലാപങ്ങളുമായിരിക്കും ഫലം.
അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് പ്രത്യാശിക്കാം. കാരണം, കഴിഞ്ഞ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവുകളില്‍ 67 ഉം റദ്ദാക്കുകയായിരുന്നു ട്രംപ് 2.0 ആദ്യമായി ചെയ്തത്. അതുകൊണ്ടുതന്നെ ട്രംപ് 2.0 പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അടുത്ത പ്രസിഡന്റ് റദ്ദാക്കാനും മതി.