കഥകള്‍ / കവിതകള്‍

വിശുദ്ധോദയം

Sathyadeepam

ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.

കനകാസ്തമയവിസ്മയമൊന്നുകാണുവാന്‍,
കാതങ്ങള്‍ താണ്ടിയനേകരെത്തുന്നൊരാ-
കന്യാകുമാരിയിലദ്ഭുതമെന്നപോല്‍
കാറ്റാടിമലമേല്‍ വിശുദ്ധോദയപ്രഭ!

കര്‍ക്കശന്‍ രാമയ്യദളവതന്‍ വാഴ്ചയില്‍,
കാര്യവിചാരിപ്പുകാരനായ് മേവിയ,
കോമളന്‍ നീലകണ്ഠന്‍പിള്ളയെന്നൊരാള്‍,
ക്രൈസ്തവവിശ്വാസിയായതാശ്ചര്യമേ!

കോട്ടവളപ്പതില്‍ സൈന്യാധിപനായ,
ക്യാപ്റ്റന്‍ ഡിലനോയിയില്‍നിന്നനുദിനം,
കേട്ടുപഠിച്ചറിഞ്ഞേശുവിനെയയാള്‍,
കൈക്കൊണ്ടൊരുദിനംജ്ഞാനസ്‌നാനം മുദാ.

'കര്‍ത്താവ് തുണ'യെന്നയര്‍ത്ഥം വരുന്നതാം,
കമനീയപേരിനാല്‍ 'ദേവസഹായ'മായ്.
കണവനവന്‍തന്റെ മാതൃക കണ്ടു സ്വ-
കാന്തയും'ത്രേസ്യാ'യായ് മാറിയതേദിനം.

കൊട്ടാരവാസികള്‍, സമുദായനായകര്‍,
കശ്മലമാനസര്‍, വൈരികളൊന്നുപോല്‍,
കച്ചകെട്ടിയിറങ്ങിയാ മനുഷ്യനെ,
കുറ്റവാളിയാക്കി ശിക്ഷവിധിച്ചിടാന്‍.

കെട്ടുകഥ വിശ്വസിച്ച ദളവയോ,
ക്രിസ്തുവിശ്വാസം പരിത്യജിച്ചീടുകില്‍,
കീര്‍ത്തിയെഴും സ്ഥാനമാനങ്ങളൊക്കെയും,
കാഴ്ചനല്കാമെന്ന വാക്കയാള്‍ക്കേകിനാന്‍.

കാന്തിയെഴുമുപഹാരങ്ങളേക്കാളും,
കാന്തമായ് തന്നെയാകര്‍ഷിപ്പതേശുവിന്‍-
കാമ്പെഴും സ്‌നേഹമെന്നാധീരനോതവേ,
കാരാഗൃഹത്തിലടച്ചവനെയവര്‍.

കരി,ശോണവര്‍ണ്ണങ്ങളിലുള്ള പുള്ളികള്‍,
കഴല്‍തൊട്ടു ശിരസ്സോളം ദേഹത്തിലിട്ടൊരു-
കാട്ടെരുമപ്പുറത്തേറ്റി പ്രദക്ഷിണം,
കാട്ടിയവരാ നിര്‍ദ്ദോഷി ക്രിസ്ത്യാനിയെ.

കപികള്‍തന്‍ കൂട്ടിലിരുത്തി; ദിനമനു
കയര്‍ചാട്ടയാലടിച്ചുള്ളംകാലുകളില്‍;
കൂര്‍ത്ത കല്‍വഴിയേ വലിച്ചിഴച്ചോണ്ടുപോയ്;
കുരുമുളകുതേച്ചൂ മുറിവുകള്‍ തോറുമേ.

കട്ടുകഴപ്പനുറുമ്പുകൂട്ടങ്ങള്‍ തന്‍-
കടിയേറ്റൂ; പൊരിയുന്നവെയിലത്തിരുന്നവന്‍;
കുടിവെള്ളമായ് ചെളിനീരു നുകര്‍ന്നവന്‍;
കത്തുന്ന ചുണ്ണാമ്പുചൂളയില്‍ നിന്നവന്‍.

കഠിനമാമിവ്വിധപീഡകളൊന്നുമേ,
കടുകിടയവനെ ചലിപ്പിച്ചിടായ്കയാല്‍,
കൊലചെയ്തു കാറ്റാടിമലയിലൊടുക്കുവാന്‍,
കല്പനയായി രാജാവൊരുനാളതില്‍.

കൈകാലുകള്‍ ചങ്ങലകളാല്‍ കെട്ടിയും,
കാര്‍വേണി ചുറ്റിപ്പിടിച്ചാഞ്ഞുതള്ളിയും,
കാറ്റാടിഗിരിയുടെ നിറുകയിലേയ്ക്കവര്‍,
കൊണ്ടുപോയാ നിര്‍മ്മലന്‍ കര്‍ത്തൃദാസനെ.

കരവിലങ്ങുകളെ കൈവളകളാക്കി,
കുരിശുപോല്‍ ചങ്കോടുചേര്‍ത്തുഗ്രസിച്ചിരു-
കാല്‍മുട്ടുകളിലര്‍ഥിച്ചൊരാ ദിവ്യനെ,
കാഞ്ചി വലിച്ചു കുരുതി കഴിച്ചവര്‍.

കാലങ്ങളേറെക്കഴിഞ്ഞിന്നു ഭാരതം
കണ്ട പ്രഥമയല്മായവിശുദ്ധനായ്,
കിരണങ്ങളേന്തിയുദിച്ചുനില്ക്കുന്നവന്‍,
കാഞ്ചനസൂര്യനായ്, ശോണിതസാക്ഷിയായ്!

കന്യാതനയനെയന്ത്യശ്വാസംവരെ,
കരളില്‍ ഭജിച്ചയമാനുഷഭക്തനേ,
കറയേതുമിയലാതെ വിശ്വാസജീവിതം
കാത്തിടാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16