ആൻ മേരി വിപുൽ വളക്കുഴി
ക്ലാസ് 10, ഇൻഫന്റ് ജീസസ് പള്ളി, കൂവപ്പാടം
ഒരു കൊച്ചു ഗ്രാമത്തില്‍ മിയ എന്ന പേരുള്ള ഒരു പെണ്‍കുട്ടി താമസിച്ചിരുന്നു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു ഹന്ന. എട്ടാം ക്ലാസില്‍ ആയിരുന്നു അവര്‍ പഠിച്ചിരുന്നത്. സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും അവര്‍ ഒരുമിച്ച് നടന്നാണ് പോയിരുന്നത്. മിയ എപ്പോഴും പ്രാര്‍ഥിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഉണരുമ്പോഴും ഉറങ്ങുന്നതിന് മുമ്പായും പ്രാര്‍ഥിക്കുവാനും കുടുംബപ്രാര്‍ഥന മുടങ്ങാതെ ചൊല്ലുവാനും അവള്‍ ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം അവര്‍ രണ്ടു പേരും സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ ഹന്ന മിയയോട് ചോദിച്ചു, 'നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രണ്ട് ആരാണ്?
മിയ പറഞ്ഞു, 'ഈശോ.'
നിനക്ക് ഭ്രാന്താണോ എന്നു ചോദിച്ച് ഹന്ന അവളെ കളിയാക്കി.
ഹന്ന അവളോട് പറഞ്ഞു, 'ഈശോ മരിച്ചു; നമുക്ക് ഈശോ എന്ന് പറയുന്ന രക്ഷകന്‍ ഇല്ല; ഞാന്‍ ഇതില്‍ വിശ്വസിക്കുകയില്ല.'
അപ്പോള്‍ മിയ ചോദിച്ചു, 'നീ പ്രാര്‍ഥിക്കാറുണ്ടോ?'
ഹന്ന ഇല്ല എന്ന് മറുപടി പറഞ്ഞു.
മിയ തുടര്‍ന്നു,
'ഈശോ പീഡകള്‍ സഹിച്ച് കുരിശില്‍ നമ്മുടെ പാപങ്ങള്‍ക്കായ് മരിച്ചു. അവിടന്ന് ഒത്തിരി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഞാനും പണ്ട് നിന്നെപ്പോലെ ആയിരുന്നു. മൊബൈല്‍ അഡിക്ടായിരുന്നു. പക്ഷെ, ഒരു ധ്യാനം കൂടിയപ്പോള്‍ ഈശോയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. ഈശോയെ ഞാന്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു; പ്രാര്‍ഥിക്കുവാന്‍ തുടങ്ങി; ഇന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഈശോയാണ്.'
ഇതുകേട്ട് അത്ഭുതപ്പെട്ട ഹന്ന പറഞ്ഞു, 'എനിക്കും ഈശോയെ അറിയണം; ഇന്ന് മുതല്‍ ഞാനും ഈശോയോട് കൂടെ ആയിരിക്കാന്‍ ശ്രമിക്കും; എന്നും പ്രാര്‍ഥനയില്‍ വളര്‍ന്ന് ഈശോയെ എന്റെ കൂട്ടുകാരനാക്കും.'
ഇതുകേട്ട് മിയയ്ക്ക് വളരെ സന്തോഷം തോന്നി, അവള്‍ ഈശോയ്ക്ക് നന്ദി പറഞ്ഞ് പ്രാര്‍ഥിച്ചു.