ഒരുപാട് ദുഃഖവും ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു എന്റെ ബാല്യവും കൗമാരവും. തെല്ലും സാമ്പത്തികശേഷിയില്ലാത്ത കുടുംബം. അപ്പന് ഒരു കൊച്ചു ജോലി. വാടക പുരയില്‍ താമസം. സമ്പത്തില്‍ ദരിദ്രനായിരുന്നെങ്കിലും ദൈവഭക്തിയിലും സല്‍ഗുണങ്ങളിലും സമ്പന്നനായിരുന്നു എന്റെ പിതാവ്. 56 വയസ്സായപ്പോഴേക്കും അപ്പന്‍ മരിച്ചു. എനിക്ക് അന്ന് 30 വയസ്സ് തൃശ്ശൂരിലെ ഒരു പ്രസിദ്ധ ചിട്ടി(കുറി)ക്കമ്പനിയിലെ ഉദ്യോഗവും നാടക രചനയുമായിരുന്നു മൂത്തമകനായ എന്റെ വരുമാനമാര്‍ഗം.
മാതാപിതാക്കള്‍ തെളിച്ച വഴിയിലൂടെ മക്കളായ ഞങ്ങള്‍ സഞ്ചരിച്ചു. അവരുടെ ജീവിതം ഞങ്ങള്‍ക്ക് വിലപ്പെട്ട മാതൃകയായി. പിന്നീട് ഞാന്‍ വിവാഹിതനായി. ഞാനും സഹധര്‍മ്മിണി ലിസിയും എന്റെ മക്കള്‍ക്ക് മാതൃകയായി. എനിക്ക് മൂന്ന് മക്കള്‍. മൂത്തത് ഷേളി; താഴെ രണ്ട് ആണ്‍മക്കള്‍.
ഞാനും ലിസിയും ഞങ്ങളുടെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട് അവരെ വളര്‍ത്തി, സ്‌നേഹിച്ചു, നയിച്ചു, നിയന്ത്രിച്ചു, മാതൃകയായി ജീവിച്ചു. ജന്മദിനങ്ങളില്‍ അവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. ഇതിനകം നാടകരംഗത്ത് ഞാനേറെ പ്രസിദ്ധനായി.
മക്കള്‍ കുറച്ചു മുതിര്‍ന്നപ്പോള്‍ ഒരു ദിവസം ഞാന്‍ അവരോട് പറഞ്ഞു: ''നിങ്ങള്‍ പാഠപുസ്തകങ്ങളും കഥകളും മഹാന്മാരുടെ ജീവചരിത്രങ്ങളും ഒക്കെ വായിച്ചോളൂ. നല്ലത്. എന്നാല്‍ ഞാനും അമ്മയും നിങ്ങളുടെ മുമ്പില്‍ ഒരു ജീവിതം കാഴ്ച വച്ചിട്ടുണ്ട്. ആ ജീവിതം നിങ്ങള്‍ക്കുള്ള പ്രധാന പാഠപുസ്തകമാണ്.''
''എനിക്കറിയില്ല അപ്പച്ചാ. സുനിതയുടെ 'വാ, അമ്മച്ചീ' എന്ന് ഉറച്ച സ്വരത്തിലുള്ള വിളി കേട്ടപ്പോള്‍ പെട്ടെന്ന് മിന്നല്‍ പോലെ എന്റെ മനസ്സില്‍ തോന്നിച്ചു. സുനിതയ്ക്ക് അമ്മ ഉള്ളതുകൊണ്ടല്ലേ അങ്ങനെ വിളിക്കാന്‍ പറ്റിയത്.''
അവര്‍ മൂന്നു പേരും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദമെടുത്തശേഷം യഥാകാലം വിവാഹിതരായി. ഷേളിയും ഭര്‍ത്താവ് ജോസിയും താമസിക്കുന്നതു കോഴിക്കോടാണ്. അവര്‍ക്ക് മൂന്നു മക്കള്‍. എന്റെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച ആത്മീയ മൂല്യങ്ങളും വിശ്വാസചൈതന്യവും പിന്തുടര്‍ന്നുകൊണ്ട് ഞാനും ലിസിയും മക്കളും മുന്നോട്ട് നീങ്ങുന്നു. പൈതൃകമായി ലഭിച്ച നിധി പോലെ ഈ ഊര്‍ജവും വെളിച്ചവും എന്റെ എല്ലാ മക്കളും കാത്തുസൂക്ഷിക്കുന്നു.
ഇത്രയും എഴുതിയത് ഒരു അനുഭവം കുറിക്കാനാണ്. ഷേളിയുടെയും ജോസിയുടെയും മൂത്തമകള്‍ എന്റെ കൊച്ചുമകള്‍ സുനിത എസ് എസ് എല്‍ സിക്ക് പഠിക്കുന്ന കാലം. ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് അവള്‍ക്കുറപ്പുണ്ട്. എന്നാലും പരീക്ഷാക്കാലമടുത്തതോടെ അവള്‍ക്ക് ആശങ്ക, വെപ്രാളം, ടെന്‍ഷന്‍! ഉദ്ദേശിച്ച മാര്‍ക്ക് കിട്ടാതെ പോകുമോ?
പരീക്ഷയുടെ ദിവസമായി. ഒന്നാം ദിവസം പരീക്ഷയ്ക്ക് പോകുന്ന സമയം അവള്‍ യേശുവിന്റെ ചിത്രത്തിന്റെ മുമ്പില്‍ നിന്നും പരീക്ഷയ്ക്ക് ഒരുക്കമായി പ്രാര്‍ഥന സ്വയം ചൊല്ലി. ജോസിയും അരികിലുണ്ട്. തുടര്‍ന്ന് അവള്‍ അമ്മയെ ഷേളിയെ വിളിച്ചു: ''അമ്മച്ചീ, ഞാന്‍ പരീക്ഷയ്ക്ക് പോവ്വാ. വാ, പ്രാര്‍ഥിക്കാം.''
അതുകേട്ട ഷേളിയുടെ മറുപടി: ''മോളെ നിനക്കുവേണ്ടി മാസങ്ങളായിട്ട് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കാ, ധൈര്യമായിട്ടു പോ!''
ആ മറുപടി സുനിതയ്ക്ക് തെല്ലും തൃപ്തിയായില്ല. അക്ഷമയോടെ അവള്‍ വിളിച്ചു: ''വാ അമ്മച്ചീ!''
''വാ, അമ്മച്ചീ'' എന്ന വിളി ഒരു മുഴക്കം പോലെ കേട്ടതോടെ അടുക്കളയിലെ പണി നിര്‍ത്തിവച്ച് ഷേളി ഓടിയെത്തി. ''വാ, അമ്മച്ചീ!'' എന്ന ശക്തമായ വിളിയാണ് അതിന് പ്രചോദനം. മൂന്നുപേരും തിരുഹൃദയ ചിത്രത്തില്‍ നോക്കി കൈകള്‍കൂപ്പി. പിന്നെ പ്രാര്‍ഥന നയിച്ചത് ഷേളിയാണ്.
''യേശുവേ! ഞങ്ങളുടെ മോള് പരീക്ഷ എഴുതാന്‍ പോകുന്നു. അനുഗ്രഹിക്കണേ! ഇന്നേദിവസം അഞ്ചു ലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുതുന്നുണ്ട്. അവരെയും അനുഗ്രഹിക്കണേ! (സ്വരമിടറി ഹൃദയസ്പര്‍ശിയായി) യേശുവേ! ഈ മോള് അവളുടെ അമ്മയായ എന്നെ വിളിച്ച് അരികെ നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. ഇന്നേ ദിവസം പരീക്ഷ എഴുതുന്ന കുട്ടികളില്‍ ഇതുപോലെ സ്വന്തം അമ്മയെ വിളിച്ചു അരികെ നിര്‍ത്തി പ്രാര്‍ഥിക്കാന്‍ ഭാഗ്യമില്ലാത്ത - അമ്മമാരില്ലാത്ത ഒരുപാട് കുട്ടികള്‍ ഉണ്ടാവും. യേശുവേ! അവരെക്കൂടി അനുഗ്രഹിക്കണമേ!''
ഉള്ളില്‍ തട്ടിയുള്ള ഈ പ്രാര്‍ഥന കഴിഞ്ഞതോടെ ഷേളി കരയുന്നു. ജോസിയുടെയും കൊച്ചുമോളുടെയും കണ്ണുകള്‍ നിറയുന്നു. നിറമിഴികള്‍ തുടച്ചിട്ടാണ് സുനിത മോള്‍ അന്ന് പരീക്ഷയ്ക്കു പോയത്. അങ്ങനെ പരീക്ഷകളെല്ലാം കഴിഞ്ഞു. മെയ് മാസത്തില്‍ റിസള്‍ട്ട് വന്നു. 360 പ്രതീക്ഷിച്ച മോള്‍ക്ക് ലഭിച്ച മാര്‍ക്ക് 517.
തിര തല്ലുന്ന ആഹ്ലാദത്തോടെ സുനിത മോള്‍ കോഴിക്കോട്ടു നിന്നും എന്നെ ഫോണില്‍ വിളിച്ചു.
''അപ്പാപ്പാ എന്റെ റിസള്‍ട്ട് വന്നു. എനിക്ക് 517 മാര്‍ക്ക്.''
''വെരി ഗുഡ്. മൈ ഹാര്‍ട്ടി കണ്‍ഗ്രാജുലേഷന്‍സ്!''
തുടര്‍ന്ന് ഞാന്‍ പറഞ്ഞു: ''360 മാര്‍ക്ക് മോള് പഠിച്ചതിനുള്ളത്. ബാക്കിയുള്ള മാര്‍ക്ക് മുഴുവന്‍ മോളുടെ അമ്മ മറ്റുള്ള കുട്ടികള്‍ക്കുവേണ്ടി പങ്കുവച്ചു പ്രാര്‍ഥിച്ചില്ലേ, അതിനു ദൈവം തന്ന സമ്മാനമാണ്.'' പിന്നീട് അവര്‍ കുടുംബസമ്മേതം തൃശ്ശൂര്‍ക്ക് വന്നപ്പോള്‍ ഷേളിയോടു ചോദിച്ചു: ''മോളെ നിനക്ക് എങ്ങനെയാണ് ആ സമയത്ത് അങ്ങനെ പ്രാര്‍ഥിക്കാന്‍ തോന്നിയത്?''
''എനിക്കറിയില്ല അപ്പച്ചാ. സുനിതയുടെ 'വാ, അമ്മച്ചീ' എന്ന് ഉറച്ച സ്വരത്തിലുള്ള വിളി കേട്ടപ്പോള്‍ പെട്ടെന്ന് മിന്നല്‍ പോലെ എന്റെ മനസ്സില്‍ തോന്നിച്ചു. സുനിതയ്ക്ക് അമ്മ ഉള്ളതുകൊണ്ടല്ലേ അങ്ങനെ വിളിക്കാന്‍ പറ്റിയത്.''
മനസ്സില്‍ കുളിര് പാകിയ വിശദീകരണം കേട്ടു വിസ്മയഭാവത്തോടെ ഞാന്‍ ഷേളിയെ അകമഴിഞ്ഞ് അഭിനന്ദിച്ചു.