ചിന്താജാലകം

പുസ്തകം ബൈബിളാകും

എന്നെ ബൈബിളാണു ഭാഷയുടെയും വചനത്തിന്‍റെ യും ദിവ്യത്വം പഠിപ്പിച്ചത്. ബൈബിളിലെ വചനങ്ങള്‍ കൂദാശപോലെയാണ്. ദൈവികതയുടെ കാണപ്പെടുന്ന അടയാളങ്ങള്‍. പദങ്ങളിലൂടെയും ഭാഷയിലൂടെയും ദൈവം സംവദിക്കുന്നതും സംസാരിക്കുന്നതും ബൈബിളിലാണ്.
ഏറ്റവും ഉദാത്തമായത് ഏറ്റവും സാധാരണമായ വാക്കുകളില്‍ പൊതിഞ്ഞു ബൈബിള്‍ തരുന്നു. സ്വര്‍ഗം ഭൂമിയുടെ ഭാഷയില്‍ പിറന്നുകിടക്കുന്നതു ബൈബിളിലാണ്. ആത്മാവു ശരീരമെടുക്കുന്നത്, മാസം വചനമാകുന്നതു കാണാന്‍ ബൈ ബിള്‍ പഠിപ്പിക്കുന്നു.
വാക്കുകള്‍ക്കു പിന്നിലാണു വചനമാകുന്നവനെ ഞാന്‍ അറിയുന്നത്. ഭാഷണം അതിനപ്പുറത്തേയ്ക്ക് എന്നെ കൊണ്ടുപോകുന്നു. ദൈവം തന്‍റെ മകനിലൂടെ വചനമായി താഴേ യ്ക്കു വന്നു. അവന്‍ മനുഷ്യനായി, എല്ലാറ്റിലും എളിയവന്‍, ദാസന്‍റെ വേഷമെടുത്തു, നമുക്കുവേണ്ടി പാപമായി. അവന്‍റെ ആത്മാവ് താഴേയ്ക്കു വന്നു ചിത്രകാരനായി. ഏറ്റവും നിസ്സാരവും അപ്രധാനവുമായ ഭൂമിയിലെ സംഭവങ്ങളിലൂടെ ആ ത്മാവു സംസാരിക്കുന്നു. അവന്‍ ഭാഷയില്‍ വെളിവായി. ഒരു ഭാഷയും അവന് അന്യമല്ല, എല്ലാ ഭാഷയിലും അവന്‍ മൊഴിയുന്നു. ഒരു മനുഷ്യവര്‍ഗ്ഗത്തെയും ദൈവത്തിന്‍റെ ആത്മാവ് ഉപേക്ഷിച്ചില്ല.
ബൈബിള്‍ കഥകള്‍ പറഞ്ഞു. ഉപമകള്‍, രൂപകങ്ങള്‍, ദൈവികജ്ഞാനം ഇന്ദ്രിയത്തിന്‍റെ മാധ്യമമായി ഭാഷയിലൂടെ എനിക്കു തരുന്നു. അവന്‍ മനുഷ്യനെ അവന്‍റെ രൂപഛായ യില്‍ സൃഷ്ടിച്ചു എന്നു ബൈബിള്‍ പഠിപ്പിക്കുന്നു. അവനെ അറിയാന്‍, അവന്‍റെ മനമറിയാന്‍ ഞാന്‍ ബൈബിള്‍ വായിച്ചു. ദൈവത്തിന്‍റെ കല്പനകള്‍ മനുഷ്യഹൃദയത്തില്‍ ലിഖിത മാണ് എന്നു ബൈബിള്‍ പറയുന്നു. ഞാന്‍ മനുഷ്യന്‍റെ മുഖത്തേയ്ക്കു നോക്കി, ദൈവത്തിന്‍റെ പൊയ്മുഖം കണ്ടു. അപരന്‍റെ നിലവിളിയില്‍ ദൈവത്തിന്‍റെ വിളി മാറ്റൊലികൊണ്ടു. നിന്‍റെ മുഖം ദൈവത്തിന്‍റെ വേദമായി. ബൈബിളില്‍ വാക്കുകളില്‍ പൊതിഞ്ഞ ദൈവികത ഞാന്‍ വായിക്കുന്നു. പുസ്തകങ്ങള്‍ ബൈബിള്‍പോലെയും ജോലി പ്രാര്‍ത്ഥനപോലെയുമായി. കടുകുമണി പൊട്ടി മുളയ്ക്കുന്നതില്‍ ദൈവരാജ്യത്തിന്‍റെ രഹസ്യമുണ്ട് എന്നു ദൈവപുത്രന്‍ പറഞ്ഞു. ധാന്യങ്ങളുടെ വിളഭൂമിയില്‍ ഞാന്‍ ബൈബിള്‍ വായിക്കുന്നു.

വചനമനസ്‌കാരം: No.223

തീർഥാടനമോ വിനോദസഞ്ചാരമോ ലക്ഷ്യം?

നിലാവിന്റെ വീട് - 12

റുവാഹ് : ആപ്പുകളുടെ ലോകത്തെ ദൈവശ്വാസം

വാർധക്യം: പ്രയോജനമെടുക്കാം, പരിചരണമേകാം