സാമൂഹ്യ-സാംസ്കാരിക രംഗത്ത് മാത്രമല്ല, അജപാലനശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാപ്പള്ളി വികാരി ജോസഫ് പാനാമ്പുഴ അച്ചൻ.
കാർഷികരംഗത്തെ മികവ് കണക്കാക്കി കടനാട് കൃഷിവകുപ്പ് - 26 വർഷത്തെ മികച്ച കർഷകനുള്ള അവാർഡ് അച്ചന് നൽകി ആദരിച്ചു.
പള്ളി പരിസരം തരിശ് ഇടാതെ അവിടെയെല്ലാം കൃഷിഭൂമിയാക്കി വിവിധ പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു. എല്ലാ ഇടവക ജനങ്ങളും കൃഷിയിൽ സഹകരിക്കുന്നു. പിതൃവേദി, മാതൃവേദി, ഏ.കെ.സി.സി, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ കൃഷിയിൽ സഹായിക്കുന്നു.
വിവിധയിനം പച്ചക്കറികൾ, വാഴകൾ, ചേനകൾ, വിവിധ ചേമ്പ്, ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, മത്തൻ, പുതിയയിനം വെള്ളരി, കുമ്പളം, വെണ്ടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കച്ചോളം, മധുരക്കിഴങ്ങ്, 200 ലധികം കമുകിൻ തൈകൾ, മാവിൻ തൈകൾ എന്നിവയാണ് പ്രധാനമായുള്ള കൃഷി.
എല്ലാ ഞായറാഴ്ചകളിലും ഫലവർഗ്ഗങ്ങളും പച്ചക്കറികളും (വിഷരഹിതമായത്) ലേലം ചെയ്തു നൽകിവരുന്നു. വാങ്ങാൻ ഇടവകജനങ്ങളുടെ തിരക്കാണ്.
ജൈവവളങ്ങളാണ് എല്ലാ വിളകൾക്കും നൽകുന്നത്.
അച്ചന്റെ സ്വദേശം ഇലഞ്ഞിയാണ്. മാതാപിതാക്കൾ നല്ല കർഷകരായിരുന്നു. അതുകൊണ്ട് താനും കൃഷി പഠിച്ചു. ഇപ്പോഴും അത് ചെയ്യുന്നു. പ്ലാശനാൽ, ചേർപ്പുങ്കൽ, കുറുപ്പന്തറ എന്നീ ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ചൻ സേവമനുഷ്ടിച്ചിട്ടുള്ള എല്ലാ ഇടവകകളിലും കൃഷിയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
തിരുക്കർമ്മങ്ങൾക്കുശേഷം - കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന രീതി - ഇന്നും പ്രാവർത്തികമാക്കുകയാണ് ഫാ. ജോസഫ് പാനാമ്പുഴ അച്ചൻ.