Kerala

സന്നദ്ധസംഘടനകളുടെ സഹകരണം ആത്മവിശ്വാസം വർധിപ്പിക്കുന്നു:  മന്ത്രി കെ. കൃഷ്ണൻകുട്ടി 

Sathyadeepam

വയോജനകേന്ദ്രങ്ങൾക്കുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ കോവിഡ് പ്രതിരോധകിറ്റുകൾ മന്ത്രി വിതരണം ചെയ്തു.


ഫോട്ടോ: വയോജനകേന്ദ്രങ്ങൾക്കായി എറണാകുളം-അങ്കമാലി അതിരൂപത നൽകുന്ന കോവിഡ് പ്രതിരോധകിറ്റുകളുടെ വിതരണോദ്‌ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു. സാബു ജോർജ്ജ്,  ഫാ. ജോയി അയനിയാടൻ,  ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിസ്റ്റർ മരിയ,   ഫാ. ഹോർമിസ് മൈനാട്ടി,  ഫാ. ജോസ് പുതിയേടത്ത് എന്നിവർ സമീപം.


സമൂഹം ഗുരുതര പ്രതിസന്ധി നേരിടുന്ന കോവിഡ്   കാലഘട്ടത്തിൽ  സമാശ്വാസപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപത  പോലുള്ള പ്രസ്ഥാനങ്ങൾ  സർക്കാരിനൊപ്പം ഉണ്ടെന്നുള്ളത്  ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണെന്ന്  സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപത, സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ വഴി നടപ്പാക്കുന്ന  കരുതൽ പദ്ധതിയുടെ ഭാഗമായി കോവിഡ് രോഗം മൂലം ബുദ്ധിമുട്ടുന്ന പതിനായിരം കുടുംബങ്ങൾക്ക്   നൽകുന്ന  ഭക്ഷ്യകിറ്റുകളുടെയും  45 വയോജന,ഭിന്നശേഷി പരിപാലന കേന്ദ്രങ്ങൾക്ക് നൽകുന്ന കോവിഡ് പ്രതിരോധകിറ്റുകളുടെയും വിതരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെടുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അതിരൂപത  നൽകുന്ന കരുതലും സേവനവും  എത്ര അഭിനന്ദിച്ചാലും മതിയാകാത്ത മാതൃകാപരമായ പ്രവർത്തനമാണ്. .കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്ന സംരംഭകർക്ക് വൈദ്യുതി ഇളവ് നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിരൂപതാ കേന്ദ്രത്തിൽ  നടന്ന ചടങ്ങിൽ  മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആൻറണി കരിയിൽ അധ്യക്ഷനായിരുന്നു. അതിരൂപതയിലെ മുന്നൂറിലേറെ ഇടവകകളിൽ പ്രത്യേക ഹെൽപ് ഡസ്കുകൾ രൂപികരിച്ചാണ് ജാതി,മതഭേദമെന്യേ കോവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണവും മരുന്നും ഹൈജീൻ സാമഗ്രികളും ഉൾപ്പടെയുള്ള സേവനങ്ങൾ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  അതിരൂപതാ സന്നദ്ധ പ്രവർത്തക കൂട്ടായ്മയായ സഹൃദയ സമരിറ്റൻസിൻറെ നേതൃത്വത്തിൽ കോവിഡ്  ബാധിതർക്കും പ്രകൃതിക്ഷോഭം നേരിടുന്നവർക്കും അടിയന്തിര സഹായം എത്തിക്കാൻ കഴിഞ്ഞതായും മാർ കരിയിൽ അറിയിച്ചു. സഹൃദയ സ്വയം സഹായ സംഘങ്ങൾ വഴി നൽകുന്ന രണ്ടു കോടി രൂപയുടെ സ്വയം തൊഴിൽ വായ്പയുടെ  ചെക്ക് അതിരൂപതാ വികാരിജനറൽ ഫാ. ഹോർമിസ് മൈനാട്ടി കൈമാറി. ഐക്കോ ഡയറക്ടർ ഫാ. ജോസ് പുതിയേടത്ത്, വികാരി ജനറാൾ  ഫാ. ജോയി അയനിയാടൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ , സാബു  ജോർജ് എന്നിവർ സംസാരിച്ചു. ഫോഗിങ് മെഷിൻ, വേപ്പറൈസർ ,പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്കുകൾ എന്നിവ ഉൾപ്പടെ 15000 രൂപ ചെലവുവരുന്ന ഉപകരണങ്ങളും വസ്തുക്കളുമാണ് വയോജനകേന്ദ്രങ്ങൾക്കുള്ള  പ്രതിരോധകിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും