രാത്രി ഉറങ്ങാൻ ഭയമാണ്. കടൽ ഭിത്തി മുഴുവൻ തകർന്നു കിടക്കുകയാണ്… എപ്പോഴാണ് കടൽ വിഴുങ്ങുന്നത് എന്നറിയില്ല.. പലരും വീടിന്റെ ടെറസുകളിലാണ്.. ബാക്കിയുള്ളവരാകട്ടെ ജനലുകളും വാതിലുകളും അടച്ചു പുറത്തിറങ്ങാതെ ഭയന്ന് കഴിയുകയാണ്..
ആകെ ഉണ്ടായിരുന്ന കുടുംബാരോഗ്യ കേന്ദ്രം അടഞ്ഞു കിടക്കുകയാണ്. ഒരു കോവിഡ് രോഗി വന്നു എന്ന് പറഞ്ഞു അത് പൂട്ടി. ടെലി-മെഡിസിൻ സംവിധാനം ആണ് ആകെ ഉള്ളത്. ഫോൺ വിളിക്കുന്നവരോട് കളമശ്ശേരി മെഡിക്കൽ കോളേജിലെക് പോകു എന്ന നിർദേശം മാത്രം.
ഒരു ഓട്ടോ റിക്ഷ പോലും കിട്ടാനില്ല. പത്തു ദിവസമായി ഇവിടെ ട്രിപ്പിൾ ലോക്ക് ഡൌൺ ആണ്.അതിനുമുൻപ് containment zone ആയിരുന്നു. ആരോഗ്യ പ്രവർത്തകർ പോലും ഭയം കാരണം തിരിഞ്ഞു നോക്കുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ ശക്തമായ കടൽ കേറ്റമാണ്. രണ്ടായിരം വീട്ടുമുറ്റങ്ങളിൽ വെള്ളം കയറി. ഇരുനൂറോളം വീടുകൾക്കുള്ളിൽ വെള്ളമാണ്.ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടായി. ആരും സഹായിക്കാനില്ല. ഈ അവസ്ഥ പുറത്തറിയിക്കാനും ആരുമില്ല.
സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗങ്ങൾ അടഞ്ഞു. അക്ഷരാർഥത്തിൽ വീടുകളിൽ ദാരിദ്ര്യമാണ്..
കൽഭിത്തിയുടെ കാര്യം വര്ഷങ്ങളായി ഗവർമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. താത്കാലിക സംവിധാനങ്ങളിൽ മാത്രം ഒതുക്കി. അതിന്റെ ദുരന്തം ആണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്.
നൂറ്റി എഴുപത്തി നാലോളം കോവിഡ് രോഗികൾ ഉള്ള ആലപ്പുഴ രൂപതയിലെ തെക്കേ ചെല്ലാനം സെന്റ് ജോർജ് ഇടവക വികാരി ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ സത്യദീപത്തോടു പറഞ്ഞു.
Fr. Alex Kochikaranveettil Vicar, St. George Church, Chellanamഅച്ചന്റെ അഭിപ്രായത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ.
1.കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം.
2.പരിശോധന റിസൾട്ട്‌കൾ വേഗത്തിൽ ലഭ്യമാക്കണം
3.ഈ പ്രദേശങ്ങളും അതിലെ വീടുകളും അണുവിമുക്തമാക്കണം.
4.കോവിഡ് ബാധിതരല്ലാത്തവരുടെ ചികിത്സക്ക് വേണ്ടി കുടുംബാരോഗ്യ കേന്ദ്രം തുറക്കണം.
5.ഭക്ഷ്യ ധാന്യ കിറ്റുകളും ടോയ്‌ലട്രീസും അടിയന്തിരമായി ലഭ്യമാക്കണം.
6.അനുദിന ജീവിത ചിലവുകൾ നടത്താനായി പ്രദേശ വാസികൾക്കായെങ്കിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഹാർബർ തുറക്കണം.
എറണാകുളം -അങ്കമാലി അതിരൂപതയുടെ സാമൂഹ്യ ക്ഷേമ വകുപ്പായ സഹൃദയ യുടെ നേതൃത്വത്തിൽ ആയിരം പേർക്കുള്ള ആവശ്യ ഭക്ഷ്യ ധാന്യ കിറ്റുകൾ ചെല്ലാനത്തേക് തയ്യാറായിട്ടുണ്ടെന്നു ഡയറക്ടർ ഫാ ജോസ് കൊളുത്തുവെള്ളി അറിയിച്ചു.അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹൃദയ സമരിറ്റൻസിന്റെ സഹായവും ലഭ്യമാക്കാൻ ശ്രമിക്കുന്നു എന്ന് അച്ചൻ അറിയിച്ചു.