സംഘര്‍ഷങ്ങളും യുദ്ധങ്ങളും മാനവികതയെ കീറിമുറിക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയില്‍, സമാധാനത്തിനു വേണ്ടിയുള്ള ഒരു ഉപകരണമെന്ന നിലയില്‍ തൊഴിലിനെ കാണണമെന്ന് ഇറ്റലിയിലെ മെത്രാൻ സമിതി. തൊഴില്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തി ലാണ് തൊഴിലിനെ സമാധാനത്തിനുള്ള ഉപകരണ മായി സഭാനേതൃത്വം മുന്നോട്ടുവച്ചത്.
സമൂഹത്തില്‍ പരസ്പരബന്ധത്തിന് സഹായിക്കുന്ന ഭാഷാവ്യാകരണം പോലെയാണ് തൊഴിലെന്നും, ഒപ്പം സമാധാനത്തിനുള്ള ഉപകരണമാണതെന്നും മെത്രാൻ സമിതി പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തെ സൃഷ്ടിക്കാനും വളര്‍ത്താനും, കഴിവുകളും അറിവുകളും പങ്കുവയ്ക്കാനും, രാജ്യത്തിന്റെയും മുഴുവന്‍ മാനവികതയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കാനും ഉപകരിക്കുന്നതാണ് തൊഴില്‍. സാമ്പത്തികമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് മാത്രമല്ല, സാമൂഹിക സ്‌നേഹവുമായി ബന്ധപ്പെട്ടതും, പരസ്പരം അറിയാത്തവരുമായിപ്പോലും സഹകരണത്തിന് സഹായിക്കുന്നതും, സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്നതുമായ ഒരു യാഥാര്‍ത്ഥ്യം കൂടിയാണ് തൊഴില്‍.
പരിസ്ഥിതിയെയും, സാമ്പത്തിക വ്യവസ്ഥിതി യെയും തകര്‍ക്കുകയും, ജീവനുകള്‍ ഇല്ലാതാക്കു കയും ചെയ്യുന്നതാണ് യുദ്ധങ്ങളെന്നും, പണിതുയർ ത്തുന്നതും, പുനരുദ്ധരിക്കുന്നതും തമ്മില്‍ കൃത്യമായ വ്യത്യാസങ്ങളുണ്ടെന്നും പ്രസ്താവന ഓര്‍മ്മിപ്പിച്ചു. വലിയൊരു രാഷ്ട്രീയ ഇച്ഛയുടെയും, സമാധാനം ആഗ്രഹിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്ത പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ശ്രമത്തിന്റെയും ഭാഗമായാണ് സമാധാനം നേടിയെടുക്കാനും തുടരാനും സാധിച്ചതെന്ന് മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു.
വലിയ ചതിയാണ് യുദ്ധമെന്നും, അതേസമയം മാനുഷികപ്രവര്‍ത്തനങ്ങള്‍ക്ക് അർഥം നല്‍കുന്നത് സമാധാനം മാത്രമാണെന്നും എഴുതിയ മെത്രാന്മാര്‍, സമാധാനത്തിന്റെയും ക്രിയാത്മകമായ ബന്ധങ്ങളുടെയും ഉപകരണമെന്ന തൊഴിലിന്റെ യഥാര്‍ത്ഥ വിളിയിലേക്ക് വിരല്‍ ചൂണ്ടി.