International

മാര്‍പാപ്പയുടെ സുഹൃത്ത് ഉണ്ടായിരുന്ന മഠം നിര്‍ത്തലാക്കി

Sathyadeepam

സ്‌പെയിനിലെ കോര്‍ദബായില്‍ 400 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചിരുന്ന നിഷ്പാദുക കര്‍മലീത്ത സന്യാസിനിമാരുടെ സാന്‍ജോസ് ആശ്രമം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആശ്രമത്തിന്റെ അധ്യക്ഷയായിരുന്ന മദര്‍ അഡ്രിയന എന്ന അര്‍ജന്റീനിയന്‍ സന്യാസിനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുഹൃത്തായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനയിലെ ബ്യുവെനസ് അയെരസിലെ സഹായമെത്രാനായിരുന്ന കാലത്തെ പരിചയമായിരുന്നു അത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം കോര്‍ദബായിലെ മഠത്തിലേക്ക് ഫോണ്‍ ചെയ്യുകയും അവിടുത്തെ ആന്‍സറിംഗ് മെഷീനില്‍ തന്റെ സന്ദേശം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട് അദ്ദേഹം ഈ സന്യാസിനികളെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു. മദര്‍ അഡ്രിയാനയുടെ അവസാന ദിവസങ്ങളിലും മാര്‍പാപ്പ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. പിന്നീട് അവര്‍ മരണമടഞ്ഞു.

ഒരു ആശ്രമം നിലനിര്‍ത്താന്‍ 5 സന്യസ്തരെങ്കിലും വേണമെന്ന നിയമം അഡ്രിയനയുടെ മരണത്തോടെ ഇവര്‍ക്ക് ബാധകമായിരുന്നു. എങ്കിലും പ്രത്യേക അനുമതി നേടി നിലനിന്നു വരികയായിരുന്നു. ഈയിടെ ഒരു സന്യാസിനി കൂടി മരിച്ചതോടെ മൊത്തം അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കൂടുതല്‍ ദൈവവിളികള്‍ക്കു സാധ്യതയില്ലെന്ന് കണ്ടതോടെയാണ് അവശേഷിക്കുന്ന മൂന്നുപേര്‍ സലമാങ്ക രൂപതയിലെ മറ്റൊരു ആശ്രമത്തിലേക്കു മാറുന്നത്. 1612 ല്‍ സ്ഥാപിതമായ മഠമാണ് അംഗങ്ങളില്ലാത്തതിനാല്‍ പ്രവര്‍ത്തനമവസാനിപ്പിക്കുന്നത്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു