International

ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെയുള്ളവരെ നിക്കരാഗ്വ മോചിപ്പിച്ചു

Sathyadeepam

തടവില്‍ അടച്ചിരിക്കുകയായിരുന്ന ബിഷപ്പ് റൊണാള്‍ഡോ അല്‍വാരസിനെയും മറ്റൊരു മെത്രാനെയും 15 വൈദികരെയും രണ്ട് സെമിനാരി വിദ്യാര്‍ഥികളെയും നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ജയില്‍ മോചിതരാക്കി, വത്തിക്കാനിലേക്ക് അയച്ചു. വത്തിക്കാനും നിക്കരാഗ്വയും തമ്മില്‍ നടന്നുവന്ന ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനം.

ഡാനിയല്‍ ഒട്ടേഗായുടെ ഭരണകൂടത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് നേരത്തെ അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്ന ബിഷപ്പ് സില്‍വിയോ ജോസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നിക്കരാഗ്വയും ഈ തീരുമാനം സാധ്യമാക്കിയതിന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാനും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി തടവില്‍ കഴിയുകയായിരുന്ന ബിഷപ്പ് അല്‍വാരസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. രാജ്യദ്രോഹ കുറ്റം ആരോപിച്ച് 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ചാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നത്.

ബിഷപ്പ് അല്‍വാരിസിനെതിരായ ഈ നടപടിയിലും നിക്കരാഗ്വയിലെ മതമര്‍ദനങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ പലതവണ കടുത്ത ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയും ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. ബിഷപ് അല്‍വാരെസിന്റെ ആരോഗ്യകാര്യങ്ങളില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

ഉത്ഥിതൻ തുറന്ന ഉയിർപ്പിന്റെ വഴികൾ

വി. യോഹന്നാൻ - Chap.3 [1of3]

വിശുദ്ധ സിക്സ്റ്റസ് III  (440) : മാര്‍ച്ച് 28

ദേശീയ നഴ്സിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു

വെളിച്ചം പോലെ പരന്നൊഴുകാം!