ജെ ക്രൈസ്റ്റ് വോണ്‍
ആത്മീയതയുടെ പുതുവത്സരം തുടങ്ങുന്നത് പിറവിയിലല്ല കാത്തിരിപ്പിലാണ് എന്നത് എത്ര നല്ല വിചാരമാണ്. അങ്ങനെ അഡ്വെന്റ് സീസണ്‍ /ആഗമനകാലം ആത്മീയതയുടെ പുതുവര്‍ഷപ്പിറവിയാകുന്നു. ഇതര ആത്മീയ ക്രമങ്ങളില്‍ പറയുന്ന, ഗുരുവിലേക്കുള്ള ദീക്ഷയെന്നപോലെ, ക്രിസ്തുമസിലേക്കുള്ള കാത്തിരിപ്പ് നിഷ്‌ക്കളങ്കര്‍ക്ക് പ്രതീക്ഷയുടെ ദീക്ഷയാകുന്നു.
എന്താണ് ഈ അഡ്വെന്റ് സീസണ്‍ നമ്മില്‍ തിരഞ്ഞു വരുന്നത്? ചോദ്യം ധ്യാനമായി പരിണമിക്കുമ്പോള്‍ ഉത്തരമായി മുമ്പിലൂടൊരു പരേഡ് കടന്നു പോകുന്നു. സ്‌കൂള്‍ പട്ടാളക്കുട്ടികളാണ്, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്. കൈയ്യിലൊരു സ്‌ളോഗന്‍ ബാനറുമുണ്ട്. 'be prepared' എന്നതാണ് വാക്യം. അതെ, ഒരുങ്ങിയിരിക്കുക എന്നത് മാത്രമാണ് ഈ കാലം ആവശ്യപ്പെടുന്നത്. 'എന്തിനെന്ന്' വ്യക്തമായവര്‍ക്ക് 'എങ്ങനെ'യെന്നത് നിയതി വ്യക്തിപരമായി തന്നെ വിട്ടു നല്‍കുന്നു.
കാലം നിങ്ങളിലെ കരുത്തനെ തേടുന്നുവെന്ന് കരുതുന്നിടത്ത് നമുക്ക് തെറ്റ് പറ്റുന്നു. അവിടുന്ന് നിഷ്‌കളങ്കതമുറ്റിയ നിസ്സഹായരെ മാത്രം തേടുന്നു, നേടുന്നു.
'എല്ലാ നായകരും സാന്താ സ്യൂട്ട് ധരിക്കുന്നില്ല' (not all Hearos wear Santa suit) എന്നൊരു ടാഗ് ലൈനില്‍ ഇറങ്ങിയ ഒരു പഴയ ഷോര്‍ട്ട് ഫിലിം കണ്ടു. സംഭവം ഒരു കഴുതയുടെ കഥയാണ്. എല്ലാ കഥകളിലേയും പോലെ തന്നെ ഉപയോഗശൂന്യമായ ഒരു കഴുതയുടെ കഥയാണ്. മടിയനായതുകൊണ്ടല്ല, മറിച്ച് വയ്യായ്കയും വലിപ്പമില്ലായ്മയും കൊണ്ട് ഉടമയ്ക്കു വേണ്ടാതായ ഒരു കഴുത.
വലുപ്പം കുറവായതിനാല്‍ ഒറ്റക്ക് ഒരു വണ്ടിവലിക്കാന്‍ കഴിയുന്നില്ല അതിന്. പലപ്പോഴും മലകയറുമ്പോള്‍ വണ്ടിഭാരം താങ്ങാന്‍ കഴിയാതെ അത് ഉയര്‍ന്നു പൊങ്ങി നുകത്തില്‍ തൂങ്ങി നിന്നു. ഭക്ഷണമായി ബാര്‍ളി നല്‍കുമ്പോള്‍ മറ്റു കഴുതകളോടു മത്സരിച്ച് നേടാന്‍ കഴിയാതെ പലപ്പോഴും അത് പട്ടിണിയിലായി.
കാലം നിങ്ങളിലെ കരുത്തനെ തേടുന്നുവെന്ന് കരുതുന്നിടത്ത് നമുക്ക് തെറ്റ് പറ്റുന്നു. അവിടുന്ന് നിഷ്‌ക്കളങ്കതമുറ്റിയ നിസ്സഹായരെ മാത്രം തേടുന്നു, നേടുന്നു.
ചടച്ച് മെല്ലിച്ച് ഉയരം കുറഞ്ഞ കഴുതയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ദിവസം ജോസഫ് എന്നൊരാള്‍ ആ വഴി വന്നു. കൂടെ നിറവയറുള്ള മരിയ എന്നൊരു പെണ്‍കുട്ടിയും.
പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഗര്‍ഭിണിയായ പെണ്‍കുഞ്ഞിനെ ജോസഫ് തിരഞ്ഞെടുപ്പിന് അയച്ചു. ലായത്തിന് പുറത്ത് നിന്ന ആ ഉയരം കുറഞ്ഞ പാവം കഴുതയെ കണ്ട അവളുടെ ഉള്ളിലെ ശിശു കുതിച്ച് ചാടി.
അവളുടെ സ്വന്തമെന്ന് എന്തിനേയും തിരിച്ചറിയുന്ന വഴിയാണത്. നിറവയറില്‍ കൈ വയ്ക്കുക. ഉള്ളിലുള്ളവന്‍ കുതിച്ച് ചാടിയാല്‍ അത് നിന്റേത് തന്നെ.
നീതിമാനായ ജോസഫ് അതിനെ വിലക്ക് വാങ്ങി. വയര്‍ നിറയെ അതിനെ അവരൂട്ടി. ആ ചെറിയ പെണ്‍കുട്ടി പൊക്കം കുറഞ്ഞ ആ കഴുതപ്പുറത്ത് വളരെ കംഫര്‍ട്ടബിളായി ഇരുന്നു. അങ്ങനെ ആദ്യമായി രക്ഷകന്‍ കഴുതപുറത്ത് സവാരി ഗിരി ഗിരി നടത്തി.
നോക്കി നില്‍ക്കെ ലായത്തിന് പുറത്തേയ്ക്ക് തള്ളപ്പെട്ട ആ കഴുത ക്രിസ്തുമസ് കഴുതയായി മാറി. അങ്ങനെ ഈ കാലമാകട്ടെ ഉപേക്ഷിക്കപ്പെടുന്ന കഴുതകളെത്തേടി രക്ഷകന്‍ വരുന്ന കാലവും.
'വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും.'
1 കോറിന്തോസ് 1:27 വായിച്ചു തീരുമ്പോള്‍ ഉള്ളിലെ ലജ്ജ എന്തെന്നില്ലാതെ കനപ്പെടുന്നുണ്ട്.
ഇന്നുമെവിടെയോ ഒരു പെരുന്നാള്‍ ഒരുങ്ങുമ്പോള്‍, പാട്ടിന്റെ പെര്‍ഫെക്ഷന് വേണ്ടി നമ്മള്‍ മാറ്റി നിര്‍ത്തിയ, ഇത്തിരി പിച്ച് തെറ്റിച്ച് പാടുന്ന ആ മോളെ ഒന്ന് നോക്കൂ. നമ്മുടെ പാട്ടില്‍ പിറക്കാത്ത ഒരാള്‍ അവളുടെ ഹൃദയത്തില്‍ പിറക്കുന്നത് അറിയൂ. എന്തു പറയുമ്പോഴും വിക്കുന്ന കൂട്ടുകാരന്റെ കവിതയില്‍ ഉണ്ണി പിറന്നത് വായിച്ചു കണ്ണു നിറയൂ. ഒന്നും പഠിക്കാന്‍ പറ്റാത്ത വിധം ഓട്ടിസം ഉള്ള കൂട്ടുകാരന്റെ ചിരിയില്‍ മഞ്ഞു പെയ്തു തുടങ്ങുന്നത് കാണുന്നില്ലേ? ഒക്കെയും അവന്‍ തേടി കണ്ടെത്തിയവരാണ്. അവരെ ചേര്‍ത്ത് പിടിക്കുക എന്നത് ഇനി നിങ്ങളുടെ ആവശ്യമാണ്, അവരുടെയല്ല!
പലവട്ടം നിങ്ങള്‍ കേട്ട കഥയെങ്കിലും ഒരിക്കല്‍ കൂടി പറഞ്ഞു പോകാന്‍ തോന്നുന്നു. ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ കലാപരിപാടികള്‍ നടക്കുകയാണ്. 'പിറവി' എന്ന നാടകം കുട്ടികള്‍ ഒരു വിധം ഒപ്പിച്ചു വരികയാണ്. നിറവയറായ മറിയത്തെയും കൂട്ടി ജോസഫ് സത്രത്തിന്റെ വാതില്‍ക്കല്‍ മുട്ടുകയാണ്.
'ഇവിടെ മുറിയില്ല!'
പക്ഷേ ജോസഫ് രണ്ടാം വട്ടം ചോദിക്കുന്ന സീനില്‍ കളിമാറുകയാണ്.
ഓട്ടിസം ഉള്ള ആ കുട്ടി കരഞ്ഞുകൊണ്ട് നിറവയറുള്ള മേരിയെ നോക്കി പറഞ്ഞു: 'ഞാന്‍ മുറി തരാം, ഇവിടെ താമസിച്ചുകൊള്ളൂ.' നാടകം പൊട്ടി! നമ്മുടെ ഹൃദയവും!
ഇതുവരെ നമുക്കറിയാവുന്ന കാര്യങ്ങളായിരുന്നു. പക്ഷേ ഒരിക്കല്‍ ഈ കഥ കേട്ട ഒരാള്‍ കണ്ണു നിറഞ്ഞ് കഥ പറയുന്നവനോട് തിരിച്ചു ചോദിച്ചു.
'ഇങ്ങിനെ ഒരു കുട്ടി ഉള്ള ഇടത്തില്‍ എന്തിനാണ് രക്ഷകന്‍ പിറക്കുന്നത്?'
ആ ചോദ്യം ഇപ്പോഴും സമാന്തര ചിന്ത ഉള്ളില്‍ നിറയ്ക്കുന്നുണ്ട്. രക്ഷകന്‍ വീണ്ടും വരേണ്ടതുണ്ടോ? അത്രയും നിഷ്‌കളങ്കരും നിര്‍മ്മലരും നീതിമാന്മാരും ഉണ്ടെങ്കില്‍ പിന്നെ എന്തിന്? ഒരു പക്ഷേ ആ കുട്ടി നമ്മെ വെല്ലുവിളിക്കുന്നതാവാം. 'പുറത്തൊരു രക്ഷകന്‍ പിറക്കേണ്ടതില്ലാത്ത വിധത്തില്‍ അകത്തെ നിഷ്‌കളങ്കതയില്‍ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ?'
ഒരു കൂട്ടുകാരന്‍ ഓര്‍മ്മയില്‍ വരുന്നുണ്ട്. സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനാണ്. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ ഒരു പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്.
'നിഷ്‌കളങ്കരായ കുഞ്ഞുങ്ങളേ, ഇവരുടെ നിഷ്‌കളങ്കതയില്‍ തോറ്റുപോയിരിക്കുന്ന ബാക്കിയുള്ളവരേ, വന്ദനം...'
അതെ, ഈ നിഷ്‌കളങ്കത തിരികെ പിടിക്കലാണ് രക്ഷയുടെ ഏകവഴി.
വൈലോപ്പള്ളി കൃഷ്ണാഷ്ടമി യില്‍ എഴുതിയ ഒരു വരി ഓര്‍മ്മ വരുന്നു.
'വിശ്വപിതാവാം നീ ഈ ഞങ്ങടെ
കൊച്ചു കിടാവായ് വന്നല്ലോ
ഞങ്ങടെ പുണ്യമിതല്ലെന്നാലും
നിന്‍ കരളോലും കാരുണ്യം.'
കവിതയിലെ പോലെ തന്നെ അവിടുന്ന് കരുണയാല്‍ നമ്മെ തേടി വന്നേക്കാം.
മാറാനാത്താ! അകത്തേക്കാ യാലും പുറത്തേക്കായാലും
കര്‍ത്താവേ നീ വേഗം വരേണമേ!