Baladeepam

അപകര്‍ഷത വേണ്ട; ആത്മവിശ്വാസം നേടൂ

Sathyadeepam

ഡൊണാള്‍ഡ് തോണ്‍ടണ്‍ എന്ന നീഗ്രോ ഒരു കൂലിവേലക്കാരനും അയാളുടെ ഭാര്യ ഒരു വീട്ടുജോലിക്കാരിയുമായിരുന്നു. നിര്‍ദ്ധനരായ അവര്‍ക്ക് ആറു പെണ്‍മക്കള്‍.

അവരെയെല്ലാം ഡോക്ടര്‍മാരാക്കണമെന്നാണു തോണ്‍ടണിന്‍റെ ആഗ്രഹം. അന്നത്തെ കാലത്തു നീഗ്രോ കുടുംബത്തില്‍ നിന്നു ഡോക്ടര്‍മാരോ? അയാളുടെ ആ അതിമോഹത്തെ പലരും അവജ്ഞയോടെ ആക്ഷേപിച്ചു.

പക്ഷേ, ആ പിതാവു ധീരതയോടെ മുന്നോട്ടു നീങ്ങി. കൂടുതല്‍ പണം സമ്പാദിക്കുന്നതിനുവേണ്ടി മറ്റൊരു ജോലി കൂടി അയാള്‍ സ്വീകരിച്ചു.

"നിങ്ങള്‍ ഞങ്ങളെപ്പോലെയാവരുത്. പഠിച്ചു മിടുക്കരാവണം. അതിനുള്ള കഴിവു നിങ്ങള്‍ക്കുണ്ട്. പണം എങ്ങനെയും ഞാന്‍ സംഘടിപ്പിക്കാം" – അയാള്‍ മക്കളോടു പറയും.

"നിങ്ങള്‍ക്കു വീട്ടുജോലിക്കാരികളാകാനേ കഴിയൂ" എന്നു പറഞ്ഞു വെള്ളക്കാരായ സഹപാഠികള്‍ ആക്ഷേപിച്ചപ്പോഴും അപകര്‍ഷതാബോധം വെടിഞ്ഞ് ആ നീഗ്രോക്കുട്ടികള്‍ പഠിച്ചു മിടുക്കരായി. തോണ്‍ടണ്‍ മരിക്കുന്നതിനുമുമ്പു കുട്ടികളില്‍ മൂന്നു പേര്‍ ഡോക്ടര്‍മാരും മറ്റുള്ളവര്‍ മികച്ച ജോലിക്കാരുമായി.

അപകര്‍ഷതാബോധത്തിനു പകരം ശരിയായ ആത്മബോധവും ആത്മവിശ്വാസവും നേടിയെടുത്തതായിരുന്നു ആ നീഗ്രോപിതാവിന്‍റെ വിജയരഹസ്യം. ആ തന്‍റേടം അയാള്‍ തന്‍റെ കുട്ടികളിലേക്കും പകര്‍ന്നു.

അപകര്‍ഷതാബോധമാണു പലരുടെയും ജീവിതവിജയത്തിനു വിഘാതം സൃഷ്ടിക്കുന്നത്. ദൈവം ഒട്ടേറെ കഴിവുകള്‍ തന്നിട്ടും അതൊന്നും സ്വയം കണ്ടെത്തുന്നില്ല എന്നതാണു സത്യം. അപകര്‍ഷതാബോധത്തെ ആത്മവിശ്വാസംകൊണ്ടു തോല്പിച്ചു നമുക്കു മുന്നേറാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം