കഥകള്‍ / കവിതകള്‍

വൃദ്ധ മനസ്സിന്റെ വിങ്ങലുകള്‍

Sathyadeepam

തങ്കച്ചന്‍ റ്റി, കല്ലൂര്‍ക്കുളം

വൃദ്ധസദനത്തിനുള്ളില്‍ വിതുമ്പുന്നു

ചിത്രശലഭം പോല്‍ തുടിക്കേണ്ട മനസ്സുകള്‍.

ശിഷ്ടജീവിതം തുറുങ്കില്‍പ്പെട്ടപോല്‍

നിദ്രവിട്ടകലുന്നിതെത്രയോ രാത്രികള്‍.

ഒത്തുപോകുവാന്‍ ഓര്‍മ്മകള്‍ക്കിടയിലേ-

യറ്റു പോകാ ചിറകു തേടുന്നവര്‍.

ചിരകാല സ്മരണ തന്‍ ചിത്രങ്ങളോരോന്നും

ശുഷ്‌കിച്ച നെഞ്ചില്‍ ഉറയുന്ന നൊമ്പരം.

മക്കളാരെങ്കിലും വാതില്ക്കലൊരുമാത്ര-

യെത്തി നോക്കുമെന്നാശിച്ച പകലുകള്‍.

നിശ്ചലമാകുവാനിനിയെത്ര നാളുകള്‍

നിശ്ചയമില്ലിനിയൊരു നോക്കുകാണുമോ?

കാല്‍പെരുമാറ്റവും കാത്തിരുന്നേറെനാള്‍

മന്ദീഭവിച്ചു വരയ്ക്കുന്നു കാതുകള്‍.

വെറുതെയാകുന്നതാം മോഹങ്ങളെ നിത്യം

ഉള്ളിലൊളിപ്പിച്ചോമനിക്കുന്നവര്‍.

വാര്‍ദ്ധക്യമായുസ്സിന്‍ കുറുകെയൊരുവരയതി-

നപ്പുറം പെടുന്നതൊരപരാധമാകയോ?

നാളെകള്‍ വേര്‍തിരിക്കപ്പെടും നമ്മളെ

നരവീഴുമാകാലതോതിനാല്‍ തന്നെയെ- ന്നോര്‍ക്കാതിരിക്കുന്ന മക്കള്‍ക്കു ജീവിതം

ധന്യമായി തീരുവാന്‍ നാമം ജപിപ്പവര്‍

വൃദ്ധരാം മാതാപിതാക്കള്‍ തന്‍ പ്രാര്‍ത്ഥന

നിത്യവും മക്കളെ കാക്കുന്നു കവചമായ്.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം