ദൈവത്തിന്റെ രക്ഷാകരമായ സാന്നിധ്യം വെളിപ്പെടുന്നത് പ്രൗഢഗംഭീരങ്ങളായ പ്രദേശങ്ങളിലല്ല, മറിച്ച് വിനീതയിടങ്ങളിലാണ്. സകലത്തിലും ലാഭം തേടാന്‍ ശ്രമിക്കുന്ന ലോകത്തില്‍ ചെറുതും ബലഹീനവും ബലവശ്യവുമായ നവജാത, പരിശുദ്ധ ശിശുവിനെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ് കത്തോലിക്കര്‍. ജ്ഞാനികള്‍ വണങ്ങിയ ശിശു അമൂല്യവും അളവില്ലാത്തതുമായ നന്മയാണ്. ദാനത്തിന്റെ വെളിപ്പെടുത്തലായിരുന്നു അത്.
അതു സംഭവിച്ചത് ഒരു എളിയ സ്ഥലത്താണ്.
ക്രിസ്തുവിനെ തേടിയ ജ്ഞാനികളുടെ സന്തോഷവും ഭയവും പരസ്പര വിരുദ്ധമായിരുന്നു. ജ്ഞാനികളുടെ അന്വേഷണത്തെ ഉപജാപ വിധേയമാക്കി അതില്‍ നിന്ന് ലാഭം എടുക്കാനാണ് ഹേറോദേസ് പരിശ്രമിച്ചത്.
ഭയം തീര്‍ച്ചയായും നമ്മെ അന്ധരാക്കുന്നു. നേരെ മറിച്ച്, സുവിശേഷത്തിന്റെ സന്തോഷമാകട്ടെ നമ്മെ വിമോചിപ്പിക്കുന്നു. അത് നമ്മെ വിവേകമുള്ള വരാക്കുന്നു; അതേസമയം ധീരരും ശ്രദ്ധയുള്ളവരും സര്‍ഗാത്മകരുമാക്കുന്നു. പതിവു പാതകള്‍ വിട്ട് വ്യത്യസ്തമായ യാത്രകള്‍ ചെയ്യാന്‍ അതു നമ്മെ ആഹ്വാനം ചെയ്യുന്നു.
കണ്ടുമുട്ടുന്നവയില്‍ എല്ലാം ദൈവസാന്നിധ്യം തിരിച്ചറിയാന്‍ എത്രത്തോളം പഠിച്ചിട്ടുണ്ട് എന്ന് ഈ ജൂബിലിവര്‍ഷത്തിനുശേഷം കത്തോലിക്കര്‍ ആത്മപരിശോധന ചെയ്യണം. സന്ദര്‍ശകനില്‍ ഒരു തീര്‍ഥാടകനെ, അപരിചിതന്‍ ഒരു അന്വേഷകനെ, വിദേശിയില്‍ ഒരു അയല്‍ക്കാരനെ, വ്യത്യസ്തരായവരില്‍ സഹയാത്രികരെ തിരിച്ചറിയാന്‍ നമുക്ക് കൂടുതലായി കഴിയുന്നുണ്ടോ?
നമ്മുടെ ദേവാലയങ്ങളെ വെറും സ്മാരകങ്ങളോ കാഴ്ചബംഗ്ലാവുകളോ ആക്കി ചുരുക്കരുത്. നമ്മുടെ സമുദായങ്ങള്‍ ഭവനങ്ങളാവുകയും നാം ഒന്നിച്ചു നില്‍ക്കുകയും അധികാരത്തിലുള്ളവരുടെ പ്രലോഭനങ്ങളെയും വാഴ്ത്തുപാട്ടുകളെയും ചെറുക്കുകയും ചെയ്താല്‍ ഒരു പുതിയ പ്രഭാതത്തിന്റെ തലമുറയാകാന്‍ നമുക്ക് സാധിക്കും.
(ദനഹാ തിരുനാള്‍ ദിനത്തില്‍, ജൂബിലി വര്‍ഷം സമാപിപ്പിച്ചുകൊണ്ട് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ കവാടം അടയ്ക്കുന്നതിനു മുന്നോടിയായി അര്‍പ്പിച്ച ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)