ചിന്താജാലകം

ധ്യാനപരിപാടികൾ വീണ്ടും വിചാരപ്പെടണം

പോള്‍ തേലക്കാട്ട്‌

അമൂർത്തമായ മാനവികതയുടെ ആരാധനയായ ക്രൈസ്ത വികതയുടെ പുതിയ വികാസമായ പ്രൊട്ടസ്റ്റന്റു മതം, “ഏറ്റവും യോജിച്ച മത”മാണ് എന്ന് മാർക്സ് മൂലധനത്തിന്റെ ഒന്നാം വാല്യ ത്തിൽ പറയുന്നുണ്ട്. ഇതുപോലെ തന്നെ മാർക്സിന്റെ 1844-ലെ സാമ്പത്തികവും താത്വികവുമായ കയ്യെഴുത്തു പ്രതിയിൽ പറയു ന്ന ഒന്നുണ്ട് : “ലൂഥർ അംഗീകരിച്ച മതവിശ്വാസം” ഭൗതികകർമ്മ ങ്ങളുടെയല്ല എന്നും എന്നാൽ ഭൗതികം മാത്രമായ കർമ്മങ്ങളിൽ മുഴുകുന്ന “കത്തോലിക്കാ പേഗനിസ”ത്തെക്കുറിച്ചും അദ്ദേഹം വിമർശിക്കുന്നു. മതം ആത്യന്തികമായി ആന്തരികതയാണ് എന്നും അതു ബാഹ്യകർമ്മങ്ങളുടെയല്ല എന്നും വ്യക്തമാക്കുന്നു. കത്തോ ലിക്കാമതത്തെ “പേഗനിസ”മായി ആക്ഷേപിക്കാൻ കാരണം അതിന്റെ ആന്തരികതയിൽ നിന്നു വ്യതിചലനമാണ്. ഈ വിമർ ശനം ഗൗരവമായി പരിഗണിക്കേണ്ട സ്ഥിതിയിലാണ് കേരള ത്തിലെ ക്രൈസ്തവ ആത്മീയമണ്ഡലം എന്നു പറയാതെ വയ്യ.

ആധുനിക കേരളത്തിലെ കത്തോലിക്കാസഭയിൽ ഉണ്ടായി ട്ടുള്ള നവീന ആത്മീയപ്രസ്ഥാനങ്ങളും ധ്യാനകേന്ദ്രങ്ങളും പിന്തു ടരുന്ന ആത്മീയ ജീവിതസരണി എത്രമാത്രം ക്രിസ്തുസുവിശേഷ വുമായി ബന്ധപ്പെട്ടതാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ധ്യാനകേന്ദ്രങ്ങൾ ഇന്നു അനവധിയായി കേരളത്തിൽ വളർന്നി ട്ടുണ്ട്. അവ “പുതിയ ആത്മീയ ഉണർവ്” നല്കുന്നു എന്നു പറയു കയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സഭാനേ തൃത്വമാണ്. ഇവിടങ്ങളിലെ ധ്യാനഗുരുക്കന്മാർ പലരും ആൾദൈ വങ്ങളായി മാറുന്നുണ്ടോ? മാത്രമല്ല ആ സ്ഥാപനങ്ങളിൽ ആത്മീ യത അട്ടിമറിക്കു വിധേയമാകുന്നതും ആരും ഗൗരവമായി ശ്രദ്ധി ക്കുന്നില്ല.

ഇതുപോലെ നമ്മുടെ ധ്യാനകേന്ദ്രങ്ങൾ എത്രമാത്രം “ധ്യാന” വുമായി ബന്ധപ്പെട്ടതാണ് എന്നു വീണ്ടുവിചാരപ്പെടണം. എല്ലാ ധ്യാനപരിപാടികളും ഊന്നൽ നല്കി കാണുന്നതു രോഗശാന്തി കൾക്കും അഭിഷേകങ്ങൾക്കുമാണ്. അത്ഭുതങ്ങളുടെ ഘോഷ യാത്രയായി ധ്യാനപരിപാടികൾ മാറുന്നു. അതിന്റെ ലക്ഷ്യങ്ങൾ ഒന്നും തന്നെ ആത്മീയമല്ലാത്തതായി മാറുന്നു. ചില സന്യാസ സമൂഹങ്ങളും രൂപതകളും ധ്യാനകേന്ദ്രങ്ങളെ സാമ്പത്തിക ലാഭ കേന്ദ്രങ്ങളായി കാണാൻ ഇടവരുന്നുണ്ടോ?

കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഒരു ഉപ ഉല്പന്നമായിട്ടാണ് ധ്യാനകേന്ദ്രങ്ങൾ വളർന്നത്. ഈ കരിസ്മാറ്റിക് പ്രസ്ഥാനം പെന്ത ക്കോസ്തൽ പ്രസ്ഥാനത്തിൽ നിന്നുള്ള ഉപഉല്പന്നമാണ്. സമ്പത്തും സുസ്ഥിതിയും ലക്ഷ്യമാക്കുന്ന കമ്പോള മതങ്ങളായി പെന്തക്കോ സ്തൽ പ്രസ്ഥാനങ്ങൾ മാറുന്നു. ഇവിടെയൊന്നും ധാർമ്മികതയോ ആത്മീയതയോ പ്രസംഗിക്കപ്പെടുന്നില്ല എന്ന് ആരും പറയില്ല. അവർ നിരന്തരം ഉദ്ധരിക്കുന്നതു ബൈബിളാണ്. പിന്നെ എവിടെ യാണ് ധ്യാനം വഴി തെറ്റുന്നത്. ആശുപത്രികളുടെ സേവനം പോ ലും അപ്രസക്തമാക്കുന്ന രോഗശാന്തി ശുശ്രൂഷകളുടെ അടി സ്ഥാനം അത്ഭുതവരങ്ങളിലാണ്. ഈ അത്ഭുതങ്ങൾ തേടിയാണ് ആളുകൾ ഇരച്ചു കയറുന്നതും നിരന്തരം നിരാശരാകുന്നതും.

ധ്യാനം അഥവാ റിട്രീറ്റ് എന്നതു ഒരു പുറകോട്ടു പോക്കാണ്. അത് സ്വന്തം ആന്തരികതയിലേക്കു പിൻവലിയലാണ്. അതു വെറും കൈകൊട്ടിപ്പാട്ടല്ല. വി. അഗസ്റ്റിൻ എഴുതിയ ഒരു വാചകം ഉദ്ധരിക്കട്ടെ, “പുറത്തുപോകണ്ട അകത്തേക്കു പിൻവലിയുക സത്യം നിന്നിൽ കുടികൊള്ളുന്നു.” ഈ ആന്തരികസത്യത്തിലേ ക്കുള്ള പിൻവലിയൽ ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നുണ്ടോ? അഗ സ്റ്റിൻ തന്റെ ആത്മകഥയിൽ വിലപിക്കുന്നു. “ദൈവമേ നീ എന്നി ലായിരുന്നു, ഞാൻ നിന്നിലായിരുന്നില്ല.” “നീ എന്റെ ഉള്ളിലായി രുന്നു, ഞാൻ പുറത്തായിപ്പോയി.” ഈ അകം കണ്ടെത്തലും സ്വയം കണ്ടെത്തലും ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നു എന്നു തോന്നുന്നില്ല.

ഏറ്റവും അവസാനത്തെ പ്രലോഭനം എന്താണ് എന്ന് ടി.എസ്. എലിയട്ട് “കത്തീഡ്രൽ പള്ളിയിലെ കൊലപാതക”ത്തിൽ എഴുതിയതു “ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനു ചെയ്യുന്ന താണ്.” ഇത് അച്ചടക്കരാഹിത്യമല്ല, ആത്മനിയന്ത്രണത്തിന്റെ പ്രശ്നവുമല്ല. കാര്യങ്ങൾ ചെയ്യുന്നതിന്റെ പിന്നിലെ ലക്ഷ്യത്തിൽ നടക്കുന്ന തട്ടിപ്പും ആത്മവഞ്ചനയുമാണ്. കുർബാന ചൊല്ലു ന്നതും പ്രസംഗം പറയുന്നതും നല്ല കാര്യമാണ്. പക്ഷെ, ലക്ഷ്യം പാളിയാലോ? കാപട്യത്തെയാണ് ഏറ്റവും കൂടുതൽ യേശു എതിർത്തത്. അതു വെള്ളയടിച്ച കുഴിമാട കഥകളായി മാറും.

“രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരി വരും

തെണ്ടിയല്ലോ മതം തീർത്ത ദൈവം.”

ചങ്ങമ്പുഴ ക്ഷോഭിച്ചത് എന്തിനാണ്? സാമൂഹികവും സാമ്പ ത്തികവും അധികാരപരവുമായ ലക്ഷ്യങ്ങൾ, “ശരിയായ കാര്യങ്ങ ളെ” വെറും നാട്യങ്ങളായി മാറ്റുന്നു. ഫരീസ്യരുടെ കാപട്യമാണ് യേശു ഏറെ ഗൗരവത്തോടെ വിമർശിച്ചത്. ചരിത്രത്തിൽ കാൽ വിനെ (John Calvin) പ്പോലുള്ളവർ രക്ഷ ഒരു മുൻ നിശ്ചയ (Predestination) പ്രശ്നമായി കാണുന്നു. ദൈവം രക്ഷിച്ചവരും ദൈവം ശിക്ഷിച്ചവരുമുണ്ട്. അത് നമ്മളറിയുന്നില്ല. രക്ഷ ദൈവനിശ്ചയ മാണ്. മനുഷ്യന്റെ ആയിത്തീരലിൽ സംഭവിക്കുന്നതല്ല - രക്ഷിക്ക പ്പെട്ടവർ എന്നതിന്റെ സൂചനകളാണ് സമ്പത്തും സുസ്ഥിതിയും. ഇത്തരം മിഥ്യാധാരണകൾ പെന്തക്കോസ്റ്റൽ പ്രസ്ഥാനങ്ങളിൽ ഉണ്ടാകാം. ആത്മീയ പ്രസ്ഥാനങ്ങളെ വെറും സാമ്പത്തിക പ്ര സ്ഥാനങ്ങളാക്കി മാറ്റുന്നവരുമുണ്ട്. ഇതൊന്നും കത്തോലിക്കാ വിശ്വാസത്തിന്റെ വിഷയങ്ങളല്ല. ധ്യാനകേന്ദ്രങ്ങൾ കത്തോലിക്കാ ജീവിതത്തിന്റെ ആത്മീയതയെ അപകടപ്പെടുത്തുന്നു എന്നതാണ് തിരിച്ചറിയേണ്ടത്.

പള്ളിയകങ്ങളിലെ “സ്ത്രീശരീരങ്ങൾ”

വേമ്പനാട് ഡയലോഗ്‌സ് 2026: കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ആഗോള വിദഗ്ധര്‍ ചേര്‍ത്തല നൈപുണ്യയില്‍ ഒത്തുചേരുന്നു

വൈദികരുടെ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കിരീടം

ഉന്മാദം

വചനമനസ്‌കാരം: No.234