കൊച്ചി: കഠിനാധ്വാനം ചെയ്യുന്നവർ മാത്രമേ സിനിമയിൽ രക്ഷപ്പെടുകയുള്ളൂവെന്നും അവിടെ ഒന്നും എളുപ്പത്തിൽ നേടാനാകില്ലെന്നും പ്രശസ്ത സംവിധായകൻ ലാൽജോസ്. ചാവറ ഫിലിം സ്‌കൂളിൽ നിന്ന് വിവിധ സ്‌ട്രീമുകളിൽ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷമയും കാത്തിരിക്കാനുള്ള പാകതയും ഒരു മടുപ്പും കൂടാതെ നിരന്തരം പ്രയത്നിക്കാനുള്ള മനസുള്ളവരും മാത്രമെ സിനിമയിലേക്ക് വരാവൂ എന്നും ലാൽജോസ് കൂട്ടിച്ചേർത്തു. ചാവറ ഫിലിം സ്‌കൂൾ ഡയറക്ടറും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറുമായ ഫാ.അനിൽ ഫിലിപ്പ് സിഎംഐ ചടങ്ങിൽ അധ്യക്ഷനായി. സിഎംഐ സഭ വികാരി ജനറാൾ ഫാ. ബെന്നി നൽക്കര, ഫിലിം സ്‌കൂൾ അക്കാദമിക്ക് ഹെഡ് പ്രജേഷ് സെൻ, സംവിധായകരായ എബ്രിഡ് ഷൈൻ, നാദിർഷാ, ജി.മാർത്താണ്ഡൻ, പ്രശസ്ത നടി പൗളി വൽസൺ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ, ജോൺസൺ സി.എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 57 കുട്ടികളാണ് ഫിലിം സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്..