അങ്കമാലി: അതിരൂപതയുടെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും, ആ ചരിത്രത്തെ തമസ്ക്കരിക്കാനും ചെറുതാക്കാനും നടക്കുന്ന പ്രവണതകളും വിശ്വാസികളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അതിരൂപതയെക്കുറിച്ചുള്ള യഥാർത്ഥവും ക്രിയാത്മകവുമായ ചരിത്രബോധം വളർത്തുന്നതിനായി സുബോധനയിൽ ഏപ്രിൽ 29, ബുധനാഴ്ച്ച സായാഹ്ന ചർച്ച നടത്തി.
അതിരൂപതയുടെ ഉത്ഭവം, തനിമ എന്നീ വിഷയങ്ങളെ കുറിച്ച് ഫാ. ഡോ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളിയും സീറോ മലബാർ സഭയുടെ ആരാധനക്രമത്തിന്റെ പരിഷ്‌ക്കരണ - അനുരൂപണ പ്രക്രിയയിൽ എറണാകുളം–അങ്കമാലി അതിരൂപതയുടെ സംഭാവനകലെ കുറിച്ച് ഫാ. ഡോ. ആന്റണി നരികുളവും സംസാരിച്ചു.
വൈദിക സമിതി സെക്രട്ടറി ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ ചർച്ചകൾ നിയന്ത്രിച്ചു. സുബോധന ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ സ്വാഗതവും കിടങ്ങൂർ ഉണ്ണിമിശിഹാ ഇടവകാംഗം കെ. എം. ജോൺ നന്ദിയും പറഞ്ഞു. സുബോധനയിൽ എല്ലാ മാസവും സത്സംഘം എന്ന പേരിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സായാഹ്നചർച്ചകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ അറിയിച്ചു.