ലിയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരന്‍ ജോണ്‍ പ്രെവോസ്ത് താമസിക്കുന്ന വീടിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നു. അമേരിക്കയിലെ ചിക്കാഗോ നഗര മധ്യത്തില്‍ നിന്ന് 40 മൈല്‍ അകലെയാണ് അദ്ദേഹത്തിന്റെ വസതി. പൊലീസും സ്‌ഫോടക വസ്തു പരിശോധനാ വിഭാഗവും ഈ പ്രദേശത്തുള്ള വീടുകളില്‍ എല്ലാം വളരെ ശ്രദ്ധാപൂർവമായ പരിശോധന നടത്തി. ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചു.
എങ്കിലും വ്യാജ ബോംബ് ഭീഷണിയെ ഗുരുതരമായ ഒരു കുറ്റകൃത്യമായി തന്നെയാണ് കാണുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലിയോ മാര്‍പാപ്പയുടെ മറ്റൊരു സഹോദരന്‍ ലൂയിസിനെ ഈയിടെ പ്രശംസിച്ചിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് മാർപാപ്പയെ വിമര്‍ശിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സഹോദരനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നും
താന്‍ പറയുന്നത് ആ സഹോദരന് മനസ്സിലാകുന്നുണ്ട്, പാപ്പായ്ക്ക് മനസ്സിലാകുന്നില്ല എന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ലൂയിസ് പ്രെവോസ്ത് ഇപ്പോള്‍ ഫ്‌ളോറിഡയിലാണ് കഴിയുന്നത്.