ജര്‍മ്മനിയില്‍ 2025 ല്‍ കത്തോലിക്കരുടെ എണ്ണം അഞ്ചു ലക്ഷം കുറഞ്ഞു. ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് കത്തോലിക്കരുടെ എണ്ണം 1.92 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.97 കോടി ആയിരുന്നു. ആകെ ജര്‍മ്മന്‍ ജനസംഖ്യയുടെ 23 ശതമാനമാണ് ഈ കണക്കനുസരിച്ച് കത്തോലിക്കര്‍. ഇവരില്‍ തന്നെ ഞായറാഴ്ചകളില്‍ ദിവ്യബലിക്കെത്തുന്ന കത്തോലിക്കര്‍ 6.8 ശതമാനമാണ്. അതായത്, ജര്‍മ്മനിയിലെ ആകെ ജനങ്ങളുടെ 2 ശതമാനം മാത്രം.
ആദ്യകുര്‍ബാനസ്വീകരണങ്ങളുടെയും സ്ഥൈര്യലേപന ങ്ങളുടെയും എണ്ണത്തില്‍ 2024 ഉം 2025 ഉം തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ മാമ്മോദീസാകളുടെ എണ്ണം ഏഴായിരത്തിലേറെ കുറഞ്ഞു. കത്തോലിക്കാസഭയിലേക്കു പുനഃപ്രവേശനം നേടിയവരും പുതുതായി പ്രവേശനം നേടിയവരും ഏതാണ്ട് 750 വീതം വരും.
ഔപചാരികമായി കത്തോലിക്കാസഭ വിടുന്നവരുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. 2024 ല്‍ ഇവരുടെ എണ്ണം 321000 ആയിരുന്നെങ്കില്‍ 2025 ല്‍ അത് 307000 ആയി. കത്തോലിക്കാസഭാംഗങ്ങളായി തുടരുകയാ ണെങ്കില്‍ രാജ്യത്തിനു നല്‍കേണ്ട സഭാ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിനു സ്വീകരിക്കുന്ന ഒരു നൈയാമിക പ്രക്രിയ ആണ് ഈ അംഗത്വമുപേക്ഷിക്കല്‍.
ആദ്യകുര്‍ബാന സ്വീകരണങ്ങളുടെ എണ്ണം കുറയാതിരുന്നത് ഒരു നല്ല സൂചനയാണെന്നും എന്നാല്‍ സഭ വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമില്ലാത്തത് ദുഃഖകരമാണെന്നും ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ബിഷപ് ഹെയ്‌നര്‍ വില്‍മര്‍ ഈ പുതിയ കണക്കുകളോടു പ്രതികരിച്ചുകൊണ്ടു പറഞ്ഞു.