International

ജീവിക്കാനുള്ള അവകാശം കുറ്റവാളികള്‍ക്കുമുണ്ടെന്നു വത്തിക്കാന്‍

Sathyadeepam

ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവന്‍ പവിത്രമാണെന്നും ഒരു കുറ്റവാളിയുടെ പോലും ജീവിക്കാനുള്ള അവകാശത്തെ ആര്‍ക്കും ലംഘിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഭരണഘടനാധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചു വധശിക്ഷയെന്നത് ഒരു പരാജയമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍കോവിക് പറഞ്ഞു. വധശിക്ഷ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി നടത്തിയ ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു യുഎന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്.
മനുഷ്യരുടെ നീതിനടത്തിപ്പുകള്‍ പരാജയപ്പെടാനുള്ള സാദ്ധ്യതയും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഇത് തെറ്റായ വ്യക്തിയുടെ മരണത്തിലേയ്ക്കു നയിച്ചേക്കാം. വധശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ പിന്നെ പിന്‍വലിക്കാനാകില്ല. ഒരു നിരപരാധിയുടെ ജീവനെടുക്കാനുള്ള സാദ്ധ്യത വധശിക്ഷയില്‍ എപ്പോഴും ഉള്ളടങ്ങിയിട്ടുണ്ടെന്നതു വിസ്മരിക്കാനാവില്ല. വധശിക്ഷ ആളുകളെ കുറ്റകൃത്യങ്ങള്‍ ചെ യ്യുന്നതില്‍ നിന്നു തടയുന്നു എന്ന വാദം തെളിയിക്കപ്പെട്ടിട്ടില്ല. ആഗോളതലത്തില്‍ വധശിക്ഷയ്ക്കെതിരായി ഉയര്‍ന്നു വരുന്ന വികാരത്തെയും പരിഗണിക്കണം. ഉദാഹരണത്തിന് 1995-ല്‍ അമേരി ക്കയില്‍ 80 ശതമാനം പേരും കൊലപാതകികള്‍ക്കു വധശിക്ഷ നല്‍കുന്നതിനെ അനുകൂലിച്ചെങ്കില്‍ 2010-ല്‍ ഇവരുടെ എണ്ണം 39 ശതമാനമായി കുറഞ്ഞു – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.
കുറ്റവാളിയുടെ പുനരധിവാസവും സമൂഹത്തിന്‍റെ സുരക്ഷയും ഒപ്പം ജീവനോടുള്ള ആദരവും ഉറപ്പു വരുത്തുന്ന പുതിയ മാര്‍ഗങ്ങള്‍ തേടണമെന്ന് ആര്‍ ച്ചുബിഷപ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളെ നേരിടുന്നതിന് കൂടുതല്‍ മാനവീകമായ മാര്‍ഗങ്ങള്‍ ലഭ്യമാണെന്നു വത്തിക്കാന്‍ കരുതുന്നു. ഇരയ്ക്കു നീതിയും കുറ്റവാളിക്കു പരിവര്‍ത്തനത്തിന് അവസരവും നല്‍കുന്ന മാര്‍ഗങ്ങള്‍ കണ്ടെത്താനാകും – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍ : കെസിബിസി

വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദ് ലാസാല്‍ (1651-1719) : ഏപ്രില്‍ 7

സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നും പുതിയ അനുഭവമാണ്: ജെറി അമല്‍ദേവ്

ഈസ്റ്റർ പങ്കുവയ്ക്കലിൻ്റെ  സന്ദേശം കൂടി നൽകുന്നു : ഫാ. പോൾ ആച്ചാണ്ടി

പഠനോത്സവം ഒരുക്കി പരിയാപുരം ഫാത്തിമ യുപി സ്കൂൾ