ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലെ മോസുള്‍ നഗരവും പരിസരപ്രദേശങ്ങളും കീഴ്‌പ്പെടുത്തിയതിന്റെ പതിനൊന്നു വാര്‍ഷികങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, ഇറാഖില്‍ ക്രൈസ്തവര്‍ അതിജീവിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ആഴ്ചകളില്‍ അവിടെ വിവിധ പള്ളികളിലായി ആയിരത്തഞ്ഞൂറോളം കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു.
അതിഭീകരമായ കൂട്ടക്കൊലകള്‍ ഇസ്ലാമിക് ഭീകരവാദികള്‍ നടത്തിയ പള്ളികള്‍ തന്നെയാണ് ഇവയില്‍ പലതിനും സാക്ഷ്യം വഹിച്ചത്.
സിറിയന്‍ കത്തോലിക്ക അതിരൂപതയായ മോസുളിലെ മൂന്നു വ്യത്യസ്ത ചടങ്ങുകളിലായി 461 കുട്ടികളാണ് ആദ്യകുര്‍ബാന സ്വീകരിച്ചത്. ആര്‍ച്ചുബിഷപ് ബെനഡിക്‌ടോസ് യൗനാന്‍ ഹാനോ ഇവയില്‍ മുഖ്യകാര്‍മ്മികനായി.
പലായനത്തിനുശേഷവും സ്വന്തം പിതൃഭൂമിയിലേക്കു മടങ്ങിവരാനും അവിടെ തുടരാനും വിശ്വാസികള്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തെ ആര്‍ച്ചുബിഷപ് ശ്ലാഘിച്ചു. വിശ്വാസം സംരക്ഷിക്കാനും അനന്തരതലമുറകളിലേക്കു കൈമാറാനും കാണിക്കുന്ന പ്രതിബദ്ധതയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.