ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ തങ്ങളുടെ ജീവിതപാതകളെ പ്രകാശിപ്പിക്കുന്ന വിശ്വാസത്തിന്റെ ദീപശിഖകളാണെന്നു സിറിയന്‍ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നേസ് ജോസഫ് മൂന്നാമന്‍ യൗനാന്‍ പ്രസ്താവിച്ചു. 2010 ഒക്‌ടോബര്‍ 31 ന് ഇറാഖിലെ ബാഗ്ദാദില്‍ ഇസ്ലാമിക തീവ്രവാദികള്‍ 48 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണച്ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്.
ബാഗ്ദാദില്‍ കൊല്ലപ്പെട്ടവരില്‍ 3 വയസ്സുള്ള കുട്ടിയും രണ്ടു പുരോഹിതന്മാരും ഉണ്ടായിരുന്നു. 80 ലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. സകല വിശുദ്ധരുടേയും തിരുനാളിന്റെ തലേന്ന് അതുമായി ബന്ധപ്പെട്ട ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ടിരിക്കെയായിരുന്നു അക്രമം. ഈ കൂട്ടക്കൊലയെ തുടര്‍ന്നാണ് ആയിരകണക്കിനു ക്രൈസ്തവര്‍ ബാഗ്ദാദില്‍ നിന്നും മെസപ്പൊട്ടേമിയയുടെ മറ്റ് എല്ലാ ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ പലായനം ചെയ്യാന്‍ തുടങ്ങിയതെന്നു പാത്രിയര്‍ക്കീസ് ചൂണ്ടിക്കാട്ടി. എത്രയധികം അനീതിയും ദുരന്തങ്ങളും ഏല്‍ക്കേണ്ടി വന്നാലും ക്രൈസ്തവര്‍ അക്രമത്തിന്റെയോ പ്രതികാരത്തിന്റെയോ വക്താക്കളാകുകയില്ലെന്നും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ദൂതവാഹകരായി തുടരുമെന്നും പാത്രിയര്‍ക്കീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.